22 മേയ് 2005

എ. രാമചന്ദ്രന്റെ വരമൊഴികള്‍

മലയാളകലാസാംസ്കാരികരംഗത്ത്‌ ബഹുവര്‍ണ്ണപ്പൊലിമയോടെ ഇന്ന്‌ തിളങ്ങി നില്‍ക്കുന്നത്‌ എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍, സിനിമക്കാര്‍ തുടങ്ങിയവരാണ്‌. ബാക്കിയുള്ള രംഗങ്ങളിലൊന്നും ഒരു സാധാരണ മലയാളി കാര്യമായി ശ്രദ്ധ ചെലുത്തുന്നേയില്ല. എഴുത്തുകാര്‍ സാഹിത്യരംഗത്ത്‌ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌ അലകും പിടിയും അടക്കം വിമര്‍ശനവിധേയമാക്കുന്ന ഒരു സാഹിത്യവിമര്‍ശക സംഘവും നമുക്കുണ്ട്‌. ഗ്രാമങ്ങള്‍ തോറുമുള്ള വായനശാലകള്‍, ആനുകാലികപ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയെല്ലാം എഴുത്തിന്റെ സാഹിത്യത്തിനെ പരിപോഷിപ്പിക്കുന്ന സഹായഘടകങ്ങളാണ്‌.

എന്നാല്‍ ലോകസാഹിത്യത്തെ സ്വാധീനിക്കുന്ന പുതിയ സിദ്ധാന്തങ്ങള്‍, ശൈലികള്‍ എന്നിവയെല്ലാംതന്നെ യഥാര്‍ത്ഥത്തില്‍ ആദ്യം വരുന്നത്‌ ചിത്രരചനകലിലൂടെയാണെന്നു പറയപ്പെടുന്നു. ഈ അഭിപ്രായം മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം എത്ര ബാധകമാണ്‌? നമുക്കു ചിത്രകാരന്മാരില്ലാത്തതാണോ? അല്ല! സഹിത്യകാരന്മാരേക്കള്‍ കൂടുതല്‍ നമുക്കു ചിത്രകാരന്മാരുണ്ട്‌. കേരളത്തിന്റെ മുക്കിലും മൂലയിലും ഇവരെ കാണാന്‍ സാധിക്കും. പക്ഷെ അവര്‍ക്ക്‌ പുറം ലോകമായുള്ള പരിചയം കുറവാണ്‌. അതിനാലവരുടെ ഭാവനയ്ക്‌ വ്യാപ്തിയും കുറവാണ്‌, സൃഷ്ടികളില്‍ അതു
പ്രതിഫലിക്കുകയും ചെയ്യുന്നു. പരിചയക്കുറവിന്‌ കാരണങ്ങള്‍ പലതുമാവാം.

കേരളം പേരുകേട്ട അനവധി ചിത്രകാരന്മാരുടെ ജന്മസ്ഥലമാണ്‌. അവര്‍ക്ക്‌ കേരളത്തിലേക്കാള്‍ പ്രശസ്തി പുറത്താണ്‌. അവരധികവും കേരളം അടിസ്ഥാനമാക്കിയില്ല എന്നത്‌ നമ്മുടെ ചിത്രകലാസ്വാദനത്തിന്റെ കഴിവു കുറക്കാന്‍ ഒരു കാരണമാകാം. മാത്രവുമല്ല മലയാളത്തില്‍ അവരെപറ്റിയോ അവരുടെ സൃഷ്ടികളെപ്പറ്റിയോ അധികം പുസ്തകങ്ങളുമില്ല. ചിത്രകാരന്മാര്‍ മാത്രമല്ല ശില്‍പികളും ഇതുപോലെത്തന്നെ.

ഇപ്പറഞ്ഞ സാഹചര്യത്തിലാണ്‌ അടുത്തകാലത്തിറങ്ങിയ കുറച്ച്‌ കൃതികള്‍ ശ്രദ്ധേയമാകുന്നത്‌. ആര്‍ട്ടിസ്റ്റ്‌
നമ്പൂതിരിയുടെ "രേഖകള്‍"-ളും തുടര്‍ന്ന്‌ അദ്ദേഹംതന്നെ എഴുതി ഭാഷാപോഷിണിയില്‍ വന്നുകൊണ്ടിരിക്കുന്ന ആത്മകഥാപരമായ പംക്തിയും. പിന്നെ ശ്രീ "എ. രാമചന്ദ്രന്റെ വരമൊഴികള്‍". ഇവരണ്ടും പുരസ്കാരങ്ങള്‍ ലഭിച്ച്‌ പുസ്തകങ്ങളാണ്‌ എന്ന കാര്യം ശ്രദ്ധേയമാണ്‌. ഈ അടുത്ത കാലത്താണ്‌ "വരമൊഴികള്‍"ക്ക്‌ ലളിത കലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്‌. രേഖകള്‍ക്ക്‌ 2004-ലെ ഡെല്‍ഹി ഇന്റര്‍നാഷണല്‍ ബുക്ക്ഫെയറില്‍ അവാര്‍ഡ്‌ ലഭിച്ചു.

പ്രശസ്തനായ രാജാരവി വര്‍മ്മ പിന്നീടു കെ.സി.എസ്‌ പണിക്കര്‍ തുടങ്ങിയവര്‍ കേരളത്തിന്റെ, ഭാരതീയ ചിത്രകലക്കുള്ള സംഭാവനയാണ്‌. കൂടാതെ യൂസഫ്‌ അറക്കല്‍, കെ ജി സുബ്രഹ്മണ്യം, വിശ്വനാഥന്‍, അക്കിത്തം നാരായണന്‍ നമ്പൂതിരി തുടങ്ങിയവരുമുണ്ട്‌. അതില്‍ അക്കിത്തവും വിശ്വനാഥനും പാരീസിലേക്കു കുടിയേറിയപ്പോള്‍ ബാക്കിയുള്ളവര്‍ കേരളം വിട്ട്‌ ഭാരതത്തിന്റെ മറ്റുഭാഗങ്ങളിലായി ചേക്കേറി. ഇക്കൂട്ടത്തില്‍ ശ്രീ എ രാമചന്ദ്രനും പെടും.

"രേഖകള്‍"-ടെ പ്രസാധനച്ചടങ്ങില്‍ സന്നിഹിതനായിരുന്ന ശ്രീ രാമചന്ദ്രനെ കാണികളില്‍ പലരും തിരിച്ചറിഞ്ഞില്ല. പിന്നീട്‌ ചടങ്ങിന്റെ ഭാരവാഹികള്‍ തന്നെ അദ്ദേഹത്തെ ബഹുമാനിച്ചിരുത്തുകയുണ്ടായി. ഒരു സിനിമാനടന്‍ ആയിരുന്നെങ്കില്‍!

ശ്രീ എ രാമചന്ദ്രന്‍ തിരുവനന്തപുരം ജില്ലയിലെ
ആറ്റിങ്ങലില്‍ 1935-ല്‍ ജനിച്ചു. അച്ഛന്‍ ശ്രീ അച്യുതന്‍ നായരും അമ്മ ഭാര്‍ഗവിയമ്മയും. ഭാര്യ ചീനക്കരിയാ ബംഗാളി ചമേലി. കുട്ടികള്‍ രാഹുലും സുജാതയും. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട്‌ 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട്‌ 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ല്‍ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു.

അദ്ദേഹത്തിന്‌ 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത്‌ സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ്‌ അഭനേന്ദ്രനാഥ്‌ പുരസ്കാരം, 2004 കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്കാരം തുടങ്ങി അനവധിപുരസ്കാരങ്ങള്‍ ലഭിച്ചു. അപ്പോള്‍ക്കൂടി അദ്ദേഹത്തിന്റെ ചിത്രകലയെക്കുറിച്ചുകാര്യമായ ഒരു പഠനവും മലയളത്തില്‍ നടന്നില്ല. രവിവര്‍മ്മ പുരസ്കാരം ആദ്യമായി ലഭിച്ചതും അദ്ദേഹത്തിനാണ്‌. ചിത്രകലക്കു വേണ്ടിമാത്രം ഒരു പുരസ്കാരമെങ്കിലും
സര്‍ക്കാര്‍ നടപ്പിലാക്കിയല്ലോ.

ശ്രീ രാമചന്ദ്രന്‍ സമകാലീന ഭരതീയ ചിത്രകലയുമായി ബന്ധപ്പെട്ട്‌ ഭാരതത്തിലും വിദേശത്തും സംഘടിപ്പിച്ച ഒരുപാട്‌ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. അദ്ദേഹം വെറും ഒരു ചിത്രകാരന്‍മാത്രമായി കാണരുത്‌. സംഗീതജ്ഞന്‍, ശില്‍പി, ബാലസാഹിത്യകാരന്‍ തുടങ്ങിയ അനവധിമേഖലകളില്‍ നിപുണനാണ്‌. സംഗീതമായിരുന്നു ആദ്യകാലങ്ങളില്‍ ജീവിതോപാധി. വരക്കാന്‍ വേണ്ടി പാടും എന്നാണ്‌ അദ്ദേഹം പറയുന്നതുതന്നെ. 1978ലും 1980ലും ബുക്ക്‌ ഇല്ലസ്റ്റ്രേഷന്‌ ജപ്പാനില്‍നിന്നും "നോമ" സമ്മാനം കിട്ടിയിട്ടുണ്ട്‌. ബാലസാഹിത്യത്തെ കുറിച്ചുള്ള അനവധി അന്താരഷ്ട്ര ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്‌. സാക്ഷരതാപ്രവര്‍തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന യുനെസ്കോ സംഘത്തില്‍ അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാല്‍ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്‌.

ഡെല്‍ഹിയിലെ മൌര്യാ ഷരാട്ടണ്‍, അശോകാ ഹോട്ടല്‍, ഗാന്ധിസ്മൃതി, എന്നിവടങ്ങളില്‍ രാമചന്ദ്രന്‍ ചുവര്‍ച്ചിത്രങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം ചെയ്തത്‌ 2003-ല്‍ പൂര്‍ത്തിയാക്കി.

രാമചന്ദ്രനെക്കുറിച്ച്‌ ഇംഗ്ലീഷില്‍
അഞ്ചുപുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. മലയാളത്തില്‍ ശ്രീ പി.സുരേന്ദ്രന്‍ രചിച്ച "രാമചന്ദ്രന്റെ കല" രാമചന്ദ്രന്റെ "ദൃശ്യസാരം" എന്നീ രണ്ടുപുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. കെ. ബിക്രം സിംഗ്‌ ഒരു ഡൊക്യുമെന്ററിയും അദ്ദേഹത്തെ കുറിച്ച്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഇതുകൂടാതെ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച്‌ ശ്രീ രമചന്ദ്രന്‍ ഒരു പുസ്തകവും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്‌.

പ്രസിദ്ധമായ ചില ചിത്രങ്ങള്‍:യയാതി, ഉര്‍വശി, ന്യുക്ലിയര്‍ രാഗിണി തുടങ്ങിയവയാണ്‌. നിരവധി മ്യുറല്‍ പെയ്ന്റിംഗും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. തലയില്ലാതെ, മനുഷ്യരുടെ അവയവങ്ങള്‍ മാത്രമായിരുന്നു ഒരു കാലത്ത്‌ രാമച്ന്ദ്രന്‍ ചിത്രീകരിച്ചിരുന്നത്‌.

ആരോടും പരിഭവമില്ലാതെ എല്ലാവരോടും സഹകരിക്കുന്ന ഒരു കലാകാരനാണ്‌ ശ്രീ രാമചന്ദ്രന്‍. ശാന്തിനികേതന്റെ ഒരു തനി സംഭാവനയാണ്‌ ഞാന്‍ എന്ന് രാമചന്ദ്രന്‍ തന്നെ പറയുന്നുണ്ട്‌. രാമചന്ദ്രന്റെ രചനകള്‍ നിറങ്ങളുടെ ഉത്സവമാണ്‌. ഭരതീയ മിത്തുകളുടെ സ്വാധീനം പലതിലും കാണാം. രാമചന്ദ്രന്‍ സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഓയില്‍ മീഡിയമാണ്‌. കേരളത്തിലെ ചുമര്‍ചിത്രങ്ങളോടു സമനാനതയുള്ള്‌ പ്രതലത്തിലാണ്‌ രാമചന്ദ്രന്‍ വരക്കുന്നത്‌ എന്നതില്‍ അദ്ഭുതമില്ല.

രാജസ്ഥാനിലെ ബാനേശ്വറിലെ ആദിവാസികളുടെ സ്വാധീനം രാമചന്ദ്രന്റെ ഒരുകാലത്തെ ചിത്രങ്ങളില്‍ തെളിഞ്ഞുകാണാം. ഇതുപറയുമ്പോള്‍ രജസ്ഥാനികളുടെ വര്‍ണപ്രപഞ്ചവും വസ്ത്രധാരണരീതികളും നമ്മുടെ ദൃശ്യകലയായ കഥകളിയെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന വസ്തുത സ്മരിക്കേണ്ടതുണ്ട്‌.

ഈ അടുത്തകാലത്ത്‌ ചിത്ര കല കമ്പ്യൂട്ടറിലേക്കു കടന്നു. അതൊരു പ്രത്യേക മേഖലയാണ്‌. കാമെറ പോലെ. പടം "വര"ക്കലും ഫിലിം "ചെയ്യ്‌"-ലുമാണെന്ന്‌ ശ്രീ രാമചന്ദ്രന്‍ പറയുന്നു. ഹാസ്യം പൊതുവേ മലയാളികലുടെ ഒരു പൊതുഭാവമാണ്‌. (സൂര്യഗായത്രിയുടെ ബ്ലോഗ്ഗിലെ കമ്മന്റുകള്‍ തന്നെ ഒന്നാംതരം ഉദാഹരണം) കഥകളിയും കൂടിയാട്ടവും കാണുമ്പോള്‍ നമുക്ക്‌ ഒരു പ്രത്യേക അടുപ്പം തോന്നും. അതുപോലെ നാം ചുവര്‍ചിത്രങ്ങളെ കാണുന്നില്ല. മലയാളിയുടെ ഈ കഴിവിനെ നശിപ്പിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. നമുക്കുണ്ടായിരുന്ന വിവരത്തെ വിവരക്കേടാക്കുകയും എന്നിട്ട്‌ ആസ്വദിക്കാന്‍ വളരെ എളുപ്പമായ ഒരു ചിത്രകലാസമ്പ്രദായം നമ്മെ പഠിപ്പികുകയും ചെയ്തു അവര്‍. ആനന്ദകുമാരസ്വാമിയുടെ അഭിപ്രായത്തില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ
സംഭാവന ഭാരതീയത തന്നെ ആണ്‌. അതിനൊരു സഹജസ്വഭാവമുണ്ട്‌. സാര്‍വലൌകീകമായ ഒരു ഉപരിപ്ലവസംസ്കാരത്തെ ഈ സഹജസ്വഭാവത്തിനു പകരം വച്ചാല്‍ അതിനു നാം കനത്ത വില കൊടുക്കേണ്ടി വരും. ഇതറിഞ്ഞുകൊണ്ടുതന്നെ ആണ്‌ രാമചന്ദ്രന്‍ തന്റെ രീതികള്‍ മാറ്റുന്നതും തിരിച്ചു കേരളത്തില്‍ വന്നു സ്ഥിരജീവിതം നയിക്കുന്നതും.

ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമുള്ള പുരാതനചുവര്‍ച്ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവ ഇവിടെ നല്ല ചിത്രാകരന്മരുണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌. ഇന്ന്‌ വിലകൂടിയ വീടുവക്കും മലയാളികള്‍. ചുവരില്‍ ഫോട്ടോ വാങ്ങിത്തൂക്കും, പക്ഷെ ഒരു ഒറിജിനല്‍ ചിത്രം വാങ്ങുകയുമില്ല തൂക്കുകയുമില്ല.ചിത്രകലയുടെ ആസ്വാദകരും, നിരൂപകരും മലയളത്തില്‍ കുറവാണ്‌. അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്ട്‌ ഗ്യാലറികള്‍ എത്രയുണ്ട്‌ നമുക്ക്‌? വായനശാലകളും സാഹിത്യ നിരൂപകരേയും കൊണ്ടുനിറഞ്ഞ കേരളത്തിന്റെ സ്ഥിതിയാണിത്‌. ചിത്രകാരന്മാര്‍ അവരുടെ കഴിവ്‌ രാഷ്ട്രീയക്കാരുടെ ചുമരെഴുത്തിനും ബാനര്‍പണിക്കും വേണ്ടി ഉപയോഗിക്കുന്നു.
ചിത്രകലയെപ്പറ്റി പറയാനുള്ള സാങ്കേതികവിവരമൊന്നും എനിക്കില്ല.
ചിത്രകലയ്ക്ക്‌ കാലംചെല്ലുംതോറും വില കൂടുകയേ ഉള്ളൂ. ഒരു സിനിമാ നടന്‍ അഭിനയിച്ചു
തീര്‍ന്നാല്‍ പ്രതിഫലംവാങ്ങിയതോടെ അവന്റെ മൂല്യനിര്‍ണയം കഴിഞ്ഞു. ഒരു കായികാതാരത്തിന്റെ മൂല്യവും അങ്ങിനെ തന്നെ. തന്റേതായ ഒരു കാലത്തു മാത്രം മൂല്യമുള്ളവര്‍. പക്ഷെ ചിത്രകാരന്റെ മൂല്യം കാലംചെല്ലുംതോറും വര്‍ദ്ധിക്കുകയാണ്‌. അതിനാല്‍ തന്നെ ഈ അടുത്തകാലത്തായി ഭാരതത്തില്‍ ചിത്രകലയുമായി ഒരു ബന്ധവുമില്ലാത്തവര്‍ കൂടി ചിത്രങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നു. അത്‌ ഓഹരി, സ്വര്‍ണ്ണം തുടങ്ങിയവയെപ്പോലെ ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ ഫീല്‍ഡ്‌ ആയാണവര്‍ കാണുന്നത്‌. രാമചന്ദ്രന്റെ തന്നെ യയാതിയ്ക്കു പത്തുലക്ഷം രൂപയായിരുന്നതിപ്പൊള്‍ ഏകദേശം രണ്ട്‌ കോടി രൂപയായാണ്‌ നാഷണല്‍ ആര്‍ട്ട്‌ ഗ്യാലറി നിശ്ചയിച്ചിരുക്കുന്നത്‌.

ശ്രീ രാമചന്ദ്രനുമായുള്ള ഒരഭിമുഖസംഭാഷണരൂപത്തിലാണ്‌ ഈ പുസ്തകം തയ്യറാക്കിയിരിക്കുന്നത്‌. എം മുകുന്ദന്റെ ഒരു പിന്നുരയുമുണ്ട്‌. പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ റെയിന്‍ബോ, ചെങ്ങന്നൂര്‍. വില: എഴുപത്‌ രൂപ. നല്ല പേപ്പര്‍ ഉപയോഗിച്ച്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കവര്‍ രൂപകല്‍പനയും രാമചന്ദ്രന്റേതുതന്നെ ആണ്‌.

അഭിമുഖകാരനായ ശ്രീ ഡി.വിജയമോഹന്‍ മുഖവുരയില്‍ പറയുന്നതുപോലെ ചിത്രകലയുടെ സാങ്കേതികതകളെ കുറിച്ചുള്ള ശ്രീ വിജയമോഹന്റെ വിവരക്കുറവാണോ രാമചന്ദ്രന്റെ സാഹിത്യത്തിലുള്ള
അവഗാഹംകൊണ്ടാണോ ഈ പുസ്തകം ചിത്രകലയെ കുറിച്ചുള്ള ഒരു ആമുഖമെന്നതിലുപരി നല്ലൊരു സാഹിതീസംവാദം ആയി ഭവിച്ചിട്ടുള്ളത്‌. ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍ നമ്മുടെ ചിത്രകാരന്മാരേയും അവരുടെ ചിത്രകലാശൈലിയേയുമൊക്കെ എങ്ങനെ സ്വാധീനിച്ചിരുന്നുവെന്ന വസ്തുത ഒരു പഠനത്തിനുവിധേയമാക്കേണ്ടതാണ്‌.

******ശുഭം**********

6 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

വളരെ പ്രയോജനപ്രദമായ ലേഖനം.
വായിച്ചുതീരുന്നതിനുമുന്പ് പറന്നുപോയാലോ എന്നുതോന്നാതെയുമില്ല.
'അക്ഷരംമുട്ടാതെയിരിക്കട്ടേ!'

സു | Su പറഞ്ഞു...

വായിച്ചു.
പിന്നെയ്, ആ ബുക്ക് ഞാന്‍ വാങ്ങി നോക്കാം കേട്ടൊ.

അജ്ഞാതന്‍ പറഞ്ഞു...

Su -nirbandhamillaa TTo. njaan vaayicchappOL ezhuthi ennu maathram. muTangikkiTanna vaayana punaruddharikkaanuLLa Sramam aaN~.

Anil -Thanks for the blessings!

-S-

അജ്ഞാതന്‍ പറഞ്ഞു...

സഖാക്കളേ,
ഇങ്ങനെ വലിയ പോസ്റ്റ്‌ എങ്ങനെ ഫോര്‍മാറ്റ്‌ ചെയ്യാമെന്നു പരഞ്ഞുതരാമോ? ഈ പോസ്റ്റ്‌ justify ചെയ്തു കഴിഞ്ഞാല്‍ കുറച്ചുകൂടെ വായനാസുഖം കിട്ടുമല്ലോ?
ഒരു വസ്തൂംനിശ്ച്ചല്ല്യാച്ചാല്‍ എന്താ ചെയ്യ്വാ!
-സു-

ഉമേഷ്::Umesh പറഞ്ഞു...

Sunil,

I think changing your template may help. Try out a few other templates and select one that is good-looking. Before changing, save all your customizations.

Personally, I don't like the green background.

- Umesh

SunilKumar Elamkulam Muthukurussi പറഞ്ഞു...

പുതിയ "കെട്ടും മട്ടും" എല്ലാവര്‍ക്കും പിടിച്ചുവോ? വായനാസൌകര്യമുണ്ടോ? പുതിയ കുപ്പിയില്‍ പഴയ വീഞ്ഞുതന്നെ.
അസൌകര്യങ്ങള്‍ ദയവായി അറിയിക്കുക.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...