30 ജൂലൈ 2005

ദിവസം 25

അസ്ഥിത്വത്തിന്‌ വില കിട്ടുന്ന ദിവസം ആണിന്ന്‌. സ്വന്തം വിയർപ്പിന്റെ വില അണ പൈ കണക്കാക്കി കിട്ടുന്ന ദിവസം. ഇത്രയും ദിവസങ്ങളുടെ ഫലം ഇന്നാണ്‌ അറിയുന്നത്‌. ജീവിച്ചു എന്ന് തിരിച്ചറിവു കിട്ടുന്ന ദിവസം.
അപ്പോ ഇന്നെന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌? ആദ്യം സന്ധ്യാ സമയങ്ങളിലും പണിയെടുക്കുന്ന ബാങ്കിൽ പോകണം. ഹോ അവരുടെ ഒരു സേവന സന്നധത, അതില്ലെങ്കിൽ എങ്ങനെ ഇടപാടുകൾ തീർക്കും? ഒരു ദിവസത്തെ ലീവു പോയികിട്ടുമോ? ആദ്യം തന്നെ അവിടെ പോയി വീട്ടുകടം മാസവരി അടച്ചു തീർക്കണം. പിന്നെ പറ്റുകാർക്കുള്ളതു വീതിച്ചു കൊടുത്ത്‌ മനസ്സമാധാനം കയ്‌വരുത്തണം. അതും കഴിഞ്ഞാൽ എത്രയുണ്ടാവും? ഓ, സാരല്യാ കുട്ടികളെ ഇപ്രാവിശ്യമെങ്കിലും ഡ്രീം പാർക്കിൽ കൊണ്ടുപോകണം. ടിക്കറ്റും മറ്റെല്ലാ ചിലവും കൂടി കണക്കാക്കി നോക്കി നീട്ടി വച്ച കാര്യമാണത്‌. ബാസ്കിൻ റോബിൻസുംകൂടി കൂട്ടിയാൽ നല്ല ഒരു സംഖ്യ വരും. നാടൻ ഐസ്ക്രീം നുണഞ്ഞ്‌ ഒട്ടും മോശമാക്കാനും പാടില്ല്യല്ലൊ. പിന്നെ.?..ഓ! അവൾ പറഞ്ഞ അല്ലറ ചില്ലറയുടെ കാര്യം മറക്കരുത്‌. ശേഷം? ഓഹ്‌! നാട്ടിൽ കുടുംബത്തിനും അയക്കണം കുറച്ച്‌. പറ്റുമെങ്കിൽ ഇത്തവണ മേനോൻ സാർ പറഞ്ഞ അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ആ സംഘടനക്കും കുറച്ചയച്ചു കൊടുക്കണം. ഇടക്കെങ്കിലും ഇങ്ങനെ വല്ല സന്നധ സേവകരേയും സഹായിക്കുന്നുണ്ട്‌ എന്നോർത്തപ്പോൾ ഒരു നെടുവീർപ്പെന്തിനു വന്നു? ഇത്രയെങ്കിലും ചെയ്യുന്നുണ്ടല്ലൊ!
"ക്രീീീം...ബ്ലീീെം" സ്വയം ചവിട്ടിയ ബ്രേക്കിന്റെ ശബ്ദം കേട്ട്‌ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ മുൻപിൽ ഒരു പഴയ ചാക്കിൻ കെട്ടുപോലൊരു രൂപം. ഹെന്റെ ഈശ്വരാ!!! നിർത്താൻ പറ്റിയല്ലോ! മൂത്രത്തിന്റെ രൂക്ഷഗന്ധമാണ്‌ ആദ്യം മൂക്കിൽ കയറിയത്‌.
"ഹൂം,,ഹൂം.ഃഊഃഓ" ആകെ ഒന്നും മനസ്സിലാവാത്ത ഒരു സ്വരം.
"എന്തടാാ ഇത്‌? നിനക്ക്‌ എന്റെ വണ്ടിയുടെ മുൻപിലേ ചാടാൻ കണ്ടുള്ളൂ?കഴുതയാണോ നീ? മരിക്കില്ലേ?" അറിയാവുന്ന പ്രാദേശിക ഭാഷയിൽ ആ രൂപത്തെ ചീത്ത പറഞ്ഞുകൊണ്ടാണ്‌ അടുത്തേയ്ക്കു ചെന്നത്‌.
"സാർ എനിക്കു മരിക്കണം..എനിക്കു മരിക്കണം.." അവ്യക്തമായൈ പറയുന്ന ഭാഷ പരിചിതമാണല്ലോ എന്നു മാത്രമേ ശ്രദ്ധിച്ചുള്ളൂ. അതിവേഗം തടിയെടുത്തില്ലെങ്കിൽ മാരണമാകും. ഇവന്റെ രൂപവും ഭാവവും കണ്ട്‌ അങ്ങനെ തോന്നി.
"സാറൊരു ഹിന്ദി ആണല്ലേ? നന്നായി സാർ, എന്റെ നാട്ടുകാരന്റെ മുൻപിലാണല്ലൊ ഞാൻ മരിക്കാൻ ചാടിയത്‌. ഞാൻ ഭാഗ്യമുള്ളവനാ" അവന്റെ ഒരു ഭാഗ്യം..കോപം കൂടുന്തോറും നട്ടെല്ലിനൊരു തണുപ്പ്‌.
"എന്തിനാ വണ്ടിക്കു മുൻപിൽ ചാടിയത്‌?" ശബ്ദം പഴയപോലെ ആക്കാൻ ഒന്നഭിനയിക്കേണ്ടി വന്നു.
"എനിക്കു മരിക്കണം സാർ"
"മരിച്ചോ, പക്ഷെ എന്റെ വണ്ടിക്കു മുൻപിൽ എന്തിന്‌ ചാടണം? എത്ര നല്ല അമേരിക്കൻ കാറുകളുണ്ടിവിടെ?"
"കുറച്ചു വെള്ളം"
ഓഹ്‌! പാര, വണ്ടിയിൽ നിന്നും വെള്ളം എടുത്തു കൊടുത്തു.
"സാറെ, ഞാൻ ഒരു മനുഷ്യജീവിയെ കണ്ടിട്ട്‌ കൊല്ലാം നാലഞ്ചായി"
നട്ടെല്ലിലെ തണുപ്പ്‌ വേറെ എന്തൊക്കെയായപോലെ. പാരകൾ കൂടുന്നു എന്ന ബോധം ശക്തമായി തുടങ്ങി
"പിന്നെ എങ്ങനെ ഇവിടെ എത്തി?" എന്നാലും ചോദിക്കാതിരിക്കാനും വയ്യല്ലൊ.
"ഞ്‌.. ഞ്‌.. ഞാൻ ദൂരെ, മരുഭൂമിയിൽ ഒട്ടകങ്ങളെ മേക്കുന്ന ജോലിയിലായിരുന്നു. ആകപ്പാടെ കാണുന്നത്‌ വല്ലപ്പോഴും വരുന്ന ഒട്ടകങ്ങളുടെ ഉടമയെ. അവന്‌ മനുഷ്യന്റെ തണുപ്പില്ലായിരുന്നു. ഭയങ്കര ചൂടായിരുന്നു എപ്പോഴും. എതോ ഒരു നാലുചക്രവാഹനത്തിൽ അവനെത്തും. ഒപ്പം കുറച്ചു റൊട്ടികളുമുണ്ടാകും. കൂട്ടത്തിൽ പുതിയ ആടുകളോ ഒട്ടകങ്ങളോ ഉണ്ടാകാം. എന്തായാലും അതാണെന്റെ പുറം ലോകവുമായുള്ള ഒറ്റ ബന്ധം. ഒരിക്കലും അവനെന്നോടു എന്റെ ഭാഷയിൽ വർത്തമാനം പറഞ്ഞിട്ടില്ല. എന്റെ ഭാഷ അറിയുന്നത്‌ ഒട്ടകങ്ങൾക്കും ആടുകൾക്കുമായിരുന്നു സാറേ" അവൻ കരയുകയായിരുന്നു.
എന്തു ചെയ്യണം? എങ്ങനെ സമാധാനിപ്പിക്കണം? തടി എങ്ങനെ ഊരണം? ഇവൻ വാക്കുകളും ഭാഷയും മറന്നിട്ടുണ്ടെന്ന് വളരെ വ്യക്തം.
വെള്ളം കുടിച്ചുകൊണ്ടവൻ തുടർന്നു.
"സാറെ ഞാനവസാനം മൃഗങ്ങളോട്‌ യാത്ര പറഞ്ഞ്‌ പോന്നു. ഞാനും മനുഷ്യനല്ലേ? സാറേ? എനിക്കുമില്ലേ വീടും കുടുംബവും? എനിക്കുമില്ലേ സാറെ എന്റെ ഭാഷ? ഞാൻ ഭാഗ്യവാനാണ്‌ സാറെ, മരിക്കുന്നതിനു മുൻപെങ്കിലും എന്റെ ഭാഷ കേട്ടല്ലൊ."
"അപ്പോ നീ എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട്‌?" പാരകളുടെ കാഠിന്യം കൂടുന്നു എന്നറിഞ്ഞെങ്കിലും ചോദിക്കാതിരിക്കാൻ തോന്നിയില്ല.
"സാറേ, ദിവസവും, സമയവുമൊന്നും എനിക്കറിയില്ല. എവിടെ നോക്കിയാലും അറ്റമില്ലാത്ത ശൂന്യത കാണുമ്പോൾ എങ്ങനെ സമയം കണക്കാക്കും സാർ?"
"വെള്ളം?"
"അതുമാത്രമാണ്‌ ഞാൻ പഠിച്ച ഒരു വിദ്യ, വെള്ളം എങ്ങനെ എവിടെ കിട്ടുമെന്ന് എനിക്ക്‌ ഒട്ടകങ്ങൾ പറഞ്ഞു തന്നിരുന്നു. ഞാനത്‌ സൂക്ഷിക്കാനും പഠിച്ചു" ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു.
എങ്ങനെ തടി ഊരും? കൂലങ്കഷമായി ആലോചിച്ചപ്പോൾ ഒരു വഴി തെളിഞ്ഞ്‌ കണ്ടു.
പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്തുകൊടുത്തിട്ടവനോടു ഒരു ടാക്സി പിടിച്ച്‌ എംബസ്സിയിൽ പോകാൻ പറഞ്ഞുപോരുമ്പോൾ വലിയൊരു സഹായം ചെയ്തതിന്റെ ചാരിതാർഥ്യം ഉണ്ടായിരുന്നു.

10 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

സംഭവ കഥയാണോയിത്? ആവാതിരിക്കട്ടെ.

കണ്ട കാട്ടാളന്മാരുടെ ഒട്ടകങ്ങളെ മേയ്ച്ചും അവരുടെ ആട്ടും തുപ്പും ഏറ്റും കഴിയേണ്ടി വരുന്ന എന്റെ പാവം നാട്ടുകാരന് സുഖവും സമാധാനവും ഇനിയും എത്ര ദൂരം...?

അക്കൂട്ടത്തിന്റെ ദുരയൊടുങ്ങാൻ, അവർ മനുഷ്യരാകാൻ, അവരുടെ എണ്ണക്കുപ്പി തീരുവോളം കാത്തിരിക്കണോ?

--ഏവൂരാൻ.

aneel kumar പറഞ്ഞു...

കഥ മനസിൽ തൊട്ടു.

ഇത് സംഭവിക്കാൻ ഏറെ സാധ്യതലുള്ളതരം കഥയാണ് ഏവൂരാൻ.
പക്ഷേ ഇത്തരം സംഭവങ്ങൾ കാട്ടാളന്മാർ മാത്രം നിറഞ്ഞ ഒരു പ്രദേശമാണിവിടം എന്നൊരു പ്രതീതി ഉളവാക്കാൻ തക്കവണ്ണം സംസ്കാര ശൂന്യമല്ലിവിടെങ്ങും.
മനസിൽ നന്മ മാത്രം സൂക്ഷിക്കുന്ന വിശാല ഹൃദയരായ മഹാഭൂരിപക്ഷം ലോകത്തെവിടെയുമെന്ന പോലെ ഈ പ്രദേശങ്ങളിലും ഇന്നും ജീവിച്ചിരിക്കുന്നു.
പുറത്തു വരുന്ന പ്രൊപ്പഗാന്റകളെ മാത്രം അടിസ്ഥാനമാക്കാതിരുന്നാൽ ഒക്കെ ഓക്കെ.

അജ്ഞാതന്‍ പറഞ്ഞു...

ഇതുസംഭവിച്ചതാൺ. അനിൽ പറഞതാണു ശരി, നല്ലതും ചീത്തയും എല്ലാ ഭാഗത്തുമുണ്ട്. ഇതുപോലൊരു പഹയൻ 4-5 കൊല്ലം കഴിഞ്ഞു നാട്ടിൽ വരുമ്പോൾ, പടിയടച്ച് പിൻണ്ഡം വച്ച അഛനും അമ്മയും ഉള്ള നാടാൺ നമ്മുടേതും. അവന് സ്വത്തുക്കളുടെ ഓഹരി കോടുക്കേണ്ടല്ലോ എന്നു വിചാരിച്ചാൺ മരണാനന്തര കർ‌മ്മങൾ ചെയ്തു തീർത്തത്. ഇതും സംഭവിച്ചതാൺ. പൈസ മോഹിച്ച് വേണമെന്നു വച്ച് ഇങൻന ജീവിക്കുന്നവരും ധാരാളമുണ്ട്! ഒരു പ്രദേശത്തിന്റെ കഥയല്ല മനുഷ്യന്റെ കഥ. സോറി, കഥയ്ക്കുള്ള ഭംഗിയോ ഗാഥയ്ക്കുള്ള തെളിച്ചമോ ഇതിനില്ല. അതിനാൽ ഞാൻ വിളിക്കുന്നത് “ഗഥ” എന്നാണ്.-സു-

അജ്ഞാതന്‍ പറഞ്ഞു...

കണ്ണു നനഞ്ഞു സുനിൽ!
ഇത്‌ ഓരോ പ്രവാസിയുടെയും കഥയാണ്‌. ഒട്ടകങ്ങളുടെ നാട്ടിൽ ഒട്ടകങ്ങളെയും ഇടയ്ക്ക്‌ ചില മനുഷ്യരെയും കണ്ട്‌ കഴിയുന്ന പ്രവാസിയുടെ കഥ.
നന്നായി!

Kalesh Kumar പറഞ്ഞു...

കണ്ണു നനഞ്ഞു സുനിൽ! ഇത്‌ ഓരോ പ്രവാസിയുടെയും കഥയാണ്‌. ഒട്ടകങ്ങളുടെ നാട്ടിൽ ഒട്ടകങ്ങളെയും ഇടയ്ക്ക്‌ ചില മനുഷ്യരെയും കണ്ട്‌ കഴിയുന്ന പ്രവാസിയുടെ കഥ.
നന്നായി!
(സൈൻ ഇൻ ചെയ്യാൻ മറന്നു പോയി!)

അജ്ഞാതന്‍ പറഞ്ഞു...

കലേഷേ,ഇതാണോ മനുഷ്യത്വം? ഞാൻ അപ്പോഴും തടിയൂരാൻ ശ്രമിക്കുകയല്ലേ ചെയ്തത്? വളരെ ഈസിയായി കുറച്ചു പൈസ കൊടുത്ത് “ചെയ്ത കാര്യത്തിന്റെ കൃതാർഥത” വാങിപ്പോയി. അത്രമതിയോ? അവിടെ ഒരു നിസ്സംഗതയുടേ നിഴലാട്ടമില്ലേ? എന്റെ കാര്യം സുഖമാക്കണം എന്ന ത്വര? ഇതിൽകൂടുതൽ എന്തു ചെയ്യും?അതും പ്രശ്നമാണ്. ആകെ എഴുതുന്നതിനുമുൻപും കൺഫ്യൂഷൻ, എഴുതികഴിഞപ്പോളും കൺഫ്യൂഷൻ‌.!-സു-

Kalesh Kumar പറഞ്ഞു...

മനുഷ്യത്വം കാണിക്കാൻ പറ്റിയ സ്ഥലമല്ലെങ്കിൽ (ലൊക്കേഷൻ) തടിയൂരുന്നതാ നല്ലത്‌. വീട്ടിൽ ഭാര്യയും മക്കളും ഒക്കെയുള്ളതല്ലേ? കെട്ടുപാടുകൾ ഒന്നുമില്ലെങ്കിൽ സാരമില്ല.

സ്വാർത്ഥതയാണ്‌, പക്ഷേ, സാഹചര്യങ്ങല്ലേ മനുഷ്യനെ സ്വാർത്ഥനാക്കുന്നത്‌. വാദത്തിനുവേണ്ടി ഓരോന്ന് പറയാൻ എളുപ്പമാണ്‌. സഹായിക്കാൻ പോയാൽ മറ്റേ കക്ഷി കാലുമാറിയാൽ കാര്യം കഴിഞ്ഞില്ലേ? ക്രൂരമാണ്‌, പക്ഷേ.....

അജ്ഞാതന്‍ പറഞ്ഞു...

സന്തോഷ് പറഞ്ഞതിനനുസരിച്ച് സമാധാനിക്കുകയാണ് ഞാന്. എങ്കിലും ഒരു മുള്ളു കുത്തിയ വേദന ഇല്ലാതില്ല. -സു-

അജ്ഞാതന്‍ പറഞ്ഞു...

ഉപദേശം
ഒരുവനസ്ഥിത്വത്തിനാചരിക്കുന്നതെങ്കിലും
അപരന്നുവായ്ക്കരിക്കായ്‌ വരേണമേ....

എന്റെ കാരിയം
(എന്റെ അസ്ഥിത്വവുമായി എന്നെ വീട്ടില്‍ ചെല്ലാന്‍ അനുവദിക്കണേ....)

aneel kumar പറഞ്ഞു...

അപ്രം?

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...