20 മേയ് 2006

അമ്മയ്ക്കു നല്‍കുവാന്‍...

അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍:
നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ
എന്നെ മറക്കൊല്ലയെന്നിങ്ങനെ.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം;
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ
കേഴുവലല്ലായ്കിലെന്നും ചൊല്‍വൂ.
ചീറ്റാടയുണ്ടു ഞാന്‍ പെട്ടകം തന്നുള്ളില്‍
മറ്റാരും കാണതെവച്ചുപൊന്നൂ;
ഊനപെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
ദീനമാകുന്നതെന്മാനസത്തില്‍.
മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമേ
മങ്ങാതെ മാനിച്ചുകൊള്ളേണം നീ.
വെറ്റിലതിന്നു ചൊരുക്കിന നീരത്തു
തെറ്റൊന്നു പൂട്ടുവാന്‍ ചെന്നെനല്ലൊ.
കൂലിയായന്നതിന്നമ്മതാന്‍ നല്‍കിന
ചേലയും മാലറ്റുപൊകല്ലാതെ
'പിള്ളരേ നുള്ളി ഞാനേ'ന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ
കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാ-
നൂണിനു വരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നീ നല്‍കിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ.
പൊങ്ങിനോരോശ പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ.
പാവകൊളൊന്നുമേ പഴായിപൊകാതെ
പാലിച്ചുകൊള്ളേണം പരാതെ നീ
ചേണറ്റു പോകൊല്ല ഞാന്‍ വരുമ്പോള്‍.
താതനായ്‌ നിന്നൊരു നന്ദനോടിങ്ങനെ
മാധവന്‍ നിന്നു പറഞ്ഞനേരം
കണ്ണന്താനിന്നങ്ങു പോരുന്നോനല്ലെന്നു
നിര്‍ണ്ണയിചീടിന നന്ദനപ്പോള്‍
മനസം തന്നില്‍ മറച്ചുവച്ചമ്പിനോ-
ടാനായപൈതലാം കണ്ണന്തന്നെ
തെറ്റെന്നു പോയാന്‍ തന്നുറ്റുള്ള ദേശത്തു
മറ്റുള്ള ഗോപന്മാരോടും കൂടി
ആനകദുന്ദുഭി താനുമൊളിച്ചു പ-
ണ്ടാനായച്ചേരിക്കു കൊണ്ടുപോയി-
ആനയച്ചേരിക്കു പോകുമ്പോളിങ്ങനെ
ഞായമുണ്ടെല്ലര്‍ക്കുമെന്നു തോന്നും
ആനകദുന്ദുഭികൊണ്ടങ്ങു പോയത-
ന്നാരുമൊരുത്തരറിഞ്ഞുതില്ലേ;
നന്ദന്താനുള്ളില്‍ മറച്ചോരു കണ്ണനെ
നിന്നോരു ലോകരറിഞ്ഞു കൊണ്ടോര്‍
വായ്പെഴും മെയ്യിലെഴുന്നുള്ള രോമവും
ബാഷ്പവും മേന്മേലേ ചൊല്ലുകയാല്‍.
വഞ്ചനമെന്നതു പിന്നെയുമോര്‍ക്കുമ്പോള്‍
ചഞ്ചലമായ്‌ വരുമെന്നു ഞായം
നെഞ്ചകം തന്നിലുള്ളഞ്ചനവര്‍ണനെ-
ചെഞ്ചെമ്മേ ലൊകരറിഞ്ഞാരല്ലോ.
നന്ദനും തന്നുടെ വല്ലവന്മാരുമായ്‌
മന്ദിരം തെന്നിലേ ചെന്നുചെമ്മേ
കണ്ണനേ നണ്ണിനോരുള്ളവുമായിട്ടു
പുണ്യമിയെന്നു തെളിഞ്ഞുനിന്നന്‍.

കൃഷ്ണഗാഥ
ചെറുശ്ശേരി

14 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ആരെങ്കിലും വിക്കിയില്‍ ഇടൂന്നെ..

അജ്ഞാതന്‍ പറഞ്ഞു...

നന്ദന്തങ്കൈയിലെ...
എന്താദ്?

ഉമേഷ്::Umesh പറഞ്ഞു...

“അമ്മയ്ക്കു നല്‍കുവാന്‍...” തൊട്ടു് “കണ്ടിക്കഞ്ചേല മറക്കൊല്ലാതെ..” എന്നു വരെയുള്ള ഭാഗം (വെറ്റിലയെപ്പറ്റി പറയുന്ന രണ്ടു വരികളൊഴികെ) മൂന്നാം ക്ലാസ്സില്‍ (അതോ രണ്ടിലോ) പഠിക്കാനുണ്ടായിരുന്നു. നന്ദി, സുനില്‍.

“പീലി കൊണ്ടെന്നെയടിച്ചാളമ്മ”. യശോദ അടിച്ചതു് നോവാതിരിക്കാന്‍പീലി കൊണ്ടോ നോവാന്‍ പീലിയുടെ തണ്ടു കൊണ്ടോ? വര്‍ണ്ണ്യത്തിലാശങ്ക...

ബിന്ദുവല്ലാത്തനോണിയേ, “നന്ദന്‍ തന്‍ കയ്യിലേ” എന്നതു തന്നെ അതു്. മഥുരയ്ക്കു പോയതിനു ശേഷം കൃഷ്ണന്‍ അമ്പാടിക്കു തിരിച്ചു പോയിട്ടില്ല (പാവം രാധ! “കൃഷ്ണ, നീയെന്നെയറിയില്ല...”). ഇടയ്ക്കു കൃഷ്ണനെക്കാണാന്‍ വളര്‍ത്തച്ഛന്‍ നന്ദഗോപര്‍ മഥുരയില്‍ വന്നിരുന്നു. അപ്പോഴുള്ള സംഭാഷണമാണു് ഇതു്.

മര്‍ത്ത്യന്‍ പറഞ്ഞു...

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പലതും വരുന്നു. പോസ്റ്റിന്‌ നന്ദി.. :)

സു | Su പറഞ്ഞു...

അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തന്‍ കൈയ്യിലേ നല്‍കിച്ചെന്നാന്‍:
നല്‍ച്ചേലനാലുമെന്നമ്മതന്‍ കൈയ്യിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ
എന്നെ മറക്കൊല്ലയെന്നിങ്ങനെ.

പാല്‍‌വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍
പാരമെനിക്കെന്നു ചൊല്‍ക പിന്നെ (ഈ വരികള്‍ വിട്ടു)

വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം;
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ
കേഴുവല്ലായ്കിലെന്നു ചൊല്‍വൂ.
ചീറ്റാടയുണ്ടു ഞാന്‍ പെട്ടകം തന്നുള്ളില്‍
മറ്റാരും കാണതെ വച്ചുപോന്നൂ;
ഊനപെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
ദീനമാകുന്നതെന്മാനസത്തില്‍.
മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമേ
മങ്ങാതെ മാനിച്ചുകൊള്ളേണം നീ.
വെറ്റിലതിന്നു ചൊരുക്കിന നേരത്തു
തെറ്റൊന്നു പൂട്ടുവാന്‍ ചെന്നേനല്ലോ.
കൂലിയായന്നതിന്നമ്മതാന്‍ നല്‍കിന
ചേലയും മാലുറ്റു പോകല്ലാതെ

പിള്ളേരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ (ഇങ്ങനെയല്ലേ)

കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാ-
നൂണിനു വരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നീ നല്‍കിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ.
പൊങ്ങിനോരംശം പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ.
പാവകൊളൊന്നുമേ പാഴായിപോകാതെ
പാലിച്ചുകൊള്ളേണം പാരാതെ നീ

ചേണറ്റു നിന്നുള്ളോരോണവില്ലൊന്നുമേ (ഈ വരി വിട്ടു)
ചേണറ്റു പോകൊല്ല ഞാന്‍ വരുമ്പോള്‍.

സു | Su പറഞ്ഞു...

വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ
കേഴുവല്ലായ്കിലെന്നു ചൊല്‍വൂ.


വാഴപ്പഴങ്ങളും വര്‍ണം തിരണ്ടവ എന്നാണ്.

കേരളീയന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
കേരളീയന്‍ പറഞ്ഞു...

നന്ദി ... ഒരുപാടോര്‍മ്മകള്‍ കൃഷ്ണഗാഥയുമായി കൂടിക്കലര്‍ന്ന് കിടപ്പുണ്ട്. ഒത്തിരി അക്ഷരത്തെറ്റുകള്‍, അതൊന്നു ശരിയാക്കുമോ :)

ഉമേഷ്::Umesh പറഞ്ഞു...

സു & -സു-

“വണ്ണം തിരണ്ടവ” എന്നു തന്നെയാണു ഞാന്‍ പഠിച്ചിരിക്കുന്നതു്. നല്ല വണ്ണമുള്ളവ എന്നര്‍ത്ഥം.

അതുപോലെ, “കേഴുവനല്ലായ്‌കില്‍...” എന്നാണു്.

“ഓണവില്ലൊന്നുമേ ഞാണറ്റുപോകൊല്ല” എന്നാണു്.

ദേവന്‍ പറഞ്ഞു...

ഗുരുക്കളേ,
ദാണ്ടെ ഇത്‌, പിന്നെ നിറന്നപീലികള്‍, വിത്തിന്നകത്തൊളിച്ചീ ഞാന്‍
പിന്നെ ആ ജരിതക്കിളിയുടെ .. ഒക്കെ ഒന്ന് പാടു, വിശാഖിനെക്കൊണ്ടും പാടിക്കൂ. ബോക്സ്‌ ഓഫീസ്‌ ഹിറ്റ്‌ ആകും..

അജ്ഞാതന്‍ പറഞ്ഞു...

ദേവരാഗമേ, വിത്തിന്നകത്തൊളിച്ചീഞാന്‍ വായനശാലയിലെവിടെയോ കമന്റു രൂപത്തില്‍ ഉമേഷ് തന്നെ ഇട്ടിട്ടുണ്ട്‌. അക്ഷരത്തെറ്റുകള്‍, ക്ഷമയില്ലായ്മ കാരണമാണ്. ഒന്നുകൂടെ നോക്കി തിരുത്താം. മൂന്നാം ക്ലാസിലാണ് പഠിച്ചത്‌ ഉമേഷ്.
സൂ, നന്ദി നന്ദി..
മാതൃദിനത്തിലെ പൂതപ്പാട്ടിന്റെ പോസ്റ്റില്‍ സ്.കൃഷ്ണന്‍ നാലുവരികള്‍ ഇട്ടപ്പോഴാണ് സംഗതിയോര്‍ത്തത്‌. അപ്പോ ടൈപ്പ്ചെയ്തതാണ്.
“കേരളീയനാ“യതിനാല്‍ കൃഷ്ണഗാതയുമായി ഒരുപാട്‌ ഓര്‍മ്മകള്‍ കൂടിക്കലര്‍ന്ന്‌ കിടപ്പുണ്ടാവുമല്ലോ. എഴുതൂ സുഹൃത്തേ.-സു-

cp aboobacker പറഞ്ഞു...

കൃഷ്ണപ്പാട്ടു ബാല്യകാല സാഹിത്യ കൗതുകങ്ങളുടെ ഒരു ഭഗമാണെന്നെനിക്കഭിപ്രായമില്ല. മറിച്ചു, നമ്മുടെ സംവേദനശീലങ്ങളെ രൂപപ്പെടുത്തിയ ക്ലാസ്സിക്കുകളില്‍ ഒന്നാണു. പഴമയെ തള്ളിപ്പറയാന്‍ എളുപ്പമാണു. പഴമയില്‍ നിന്നല്ലാതെ പുതിയതൊന്നും ഉണ്ടാവുന്നില്ലെന്നതാണു സത്യം. ഇതു വെറും വാക്കായി പറയുന്നതാണെന്നാണു പലരും പ്രചരിപ്പിക്കുന്നതു. ഏതു ക്ലാസ്സിക്കിനും ഒരു വിശ്വാസവുമായി ബന്ധം കാണും. ഉടനെ വാളും പരിചയും എടുത്തു പഴമക്കെതിരായി യുദ്ധം പ്രക്ക്യാപിക്കുന്നതിനു പകരം അതു വായിച്ചു ഉള്‍ക്കൊള്ളാനാണു ശ്രമിക്കേണ്ടതു. നിറന്ന പീലി പോലെ മനോഹരമായ ഒരു ഭാവന ഈ ജന്മത്തില്‍ ഒരു മലയാള കവിക്കു വേറെ ഉണ്ടക്കാന്‍ കഴിയില്ല. വെറുതെ വാചകമടിക്കാമെന്നല്ലാതെ.
സി.പി.അബൂബക്കര്‍

നീലാഭം പറഞ്ഞു...

" ചെറുശ്ശേരി ആരുടെ വക്കീലാണ് ?" A satire against cherussery, written by വത്സലന്‍ വാതുശ്ശേരി
പക്ഷെ ,എനിക്ക് കൃഷ്ണ ഗാഥ എന്റെ ബാല്യം കൂടിയാണ്.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം

നീലാഭം പറഞ്ഞു...

" ചെറുശ്ശേരി ആരുടെ വക്കീലാണ് ?" A satire against cherussery, written by വത്സലന്‍ വാതുശ്ശേരി
പക്ഷെ ,എനിക്ക് കൃഷ്ണ ഗാഥ എന്റെ ബാല്യം കൂടിയാണ്.
"വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം "

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...