12 മേയ് 2007

ഊത്തക്കാട്‌ വെങ്കിടകവിയും സുധാ രഘുനാഥും ഞാനും എന്റെ കുട്ടികളും...

തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്‌?

പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്‌. വ്യക്തിഗതമായ പല ഇഷ്ടാനിഷ്ടങ്ങളേയും ഇവിടുത്തെ ജീവിതത്തിന്‌ ഉതകും വിധം പാകപ്പെടുത്തിയിട്ടുണ്ട്‌.

ഇന്നത്തെ അണുകുടുംബത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്‌ കുടുംബത്തിലെ എല്ലാവരുടെയുമായ പൊതുസമയം കണ്ട്‌ പിടിച്ച്‌ ഒരുമിച്ച്‌ ചിലവഴിക്കുക എന്നതിനാണ്‌. ദിവസത്തില്‍ വളരെ കുറച്ച്‌ മാത്രമേ കിട്ടാറുള്ളൂ എങ്കിലും അത്തരം പൊതുസമയവും പൊതു ഇടവും ആണ്‌ യാത്രാവേളകളില്‍ കിട്ടാറുള്ളത്‌. കാറില്‍ മിക്കവാറും കുറച്ചുമണിക്കൂറുകള്‍ ചിലവാക്കുമായിരിക്കാം, എന്നാലും പലപ്പോഴും ആ യാത്രാസമയം ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചിരുന്ന്‌ ഒരുവിഷയത്തെക്കുറിച്ച്‌ സംസാരിക്കുന്ന അവസരമാണ്‌. പലപ്പോഴും എല്ലാവരുമൊരുമിച്ചിരുന്ന്‌ പാട്ട്‌ കേള്‍ക്കുന്നതും ഈ സമയത്താണ്‌.

അങ്ങനെ ഒരു യാത്രാവേളയിലാണ്‌ ഞാന്‍ ഊത്തക്കാട്‌ വെങ്കിട കവിയെ, -ഊത്തക്കാട്‌ വെങ്കിട സുബ്ബയ്യര്‍ എന്നും പറയും-പരിചയപ്പെടുന്നത്‌. പതിനേഴാം നൂറ്റാണ്ടില്‍ ത്യാഗരാജസ്വാമികള്‍ക്കും മുന്‍പ്‌ ജീവിച്ചിരുന്ന വെങ്കിടകവിയെ ഇപ്പോള്‍ എങ്ങനെ ഈ സൌദിയില്‍വന്ന്‌ പരിചയപെട്ടു എന്ന്‌ ചോദിച്ചാല്‍ പറയാം.

അഞ്ച്‌ വയസ്സുള്ള എന്റെ മകള്‍ ശ്രീക്കുട്ടിയും പത്ത്‌ വയസ്സുള്ള എന്റെ മകന്‍ അപ്പുവും," സ്വാഗതം കൃഷ്ണാ, ശരണാഗതം കൃഷ്ണാ", എന്നും "മധുര മധുര വേണുഗീതം.." എന്നുമൊക്കെ തപ്പിപ്പിടിച്ചാണെങ്കില്‍ കൂടെ ട്യൂണ്‌ ഒപ്പിച്ച്‌ പാടുമ്പോള്‍ തീര്‍ച്ചയായും ഏതൊരമ്മയും കുട്ടികള്‍ പാടുന്നതെന്താണെന്ന്‌ അന്വേഷിച്ചുപോകും.

അങ്ങനെ നോക്കിയപ്പോളാണ്‌ ചില വസ്തുതകള്‍ ഞാന്‍ മനസ്സിലാക്കുന്നത്‌. "സ്വാഗതം കൃഷ്ണാ" എന്ന പേരിലുള്ള ഒരു ഓഡിയോ കാസറ്റ്‌, വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വാങ്ങിയതാണ്‌. പക്ഷെ ഒരുപാടുകാലമായി മാറ്റമില്ലാതെ ഞങ്ങളുടെ കാറില്‍ ഈ കാസറ്റുതന്നെയാണ്‌ പാടുന്നത്‌! ഞങ്ങള്‍ക്ക്‌ ആ കാസറ്റ്‌ വളരെ വളരെ ഇഷ്ടമായെങ്കിലും ഇത്രയും കാലം ഒരു മാറ്റവുമില്ലാതെ ഇതുതന്നെ കാറില്‍ പാടുന്നു! ദിവസേന കാസറ്റ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെടുന്ന കുട്ടികള്‍ ഒരിക്കല്‍പോലും ഇതൊന്ന്‌ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്ഭുതം തന്നെ! അപ്പോഴാണ്‌ ഈ കാസറ്റിലെ പാട്ടുകളെക്കുറിച്ചും പാട്ടുകാരിയെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിയാന്‍ എനിക്കാഗ്രഹമുണ്ടായത്‌.
ഈ പാട്ടുകള്‍ യേശുദാസ്‌ പാടിയിട്ട്‌ കേള്‍ക്കാന്‍ എനിക്ക്‌ അവസരം കിട്ടിയിട്ടുണ്ട്‌. അതോടെ സുധാരഘുനാഥിന്റെ ശബ്ദമാധുര്യവും ലയവും തിരിച്ചറിഞ്ഞു. യേശുദാസിനെ താഴ്ത്തുകയല്ല, എങ്കിലും ഈ പാട്ടുകള്‍ ഇത്രയും മധുരമായി ഹൃദ്യമായി ആരും പാടി കേട്ടിട്ടില്ല എന്റെ ചെറിയ അറിവിലും പരിചയത്തിലും. സുധാ രഘുനാഥ്‌ അനുഗ്രഹീത ഗായികയാണ്‌.

കൃഷ്ണന്‍ എന്ന ഒരു കൊച്ചുകുട്ടിയുടെ വികൃതികള്‍ പാടുന്ന "നീ താന്‍ മെക്ഷിക്കൊല്ല..." എന്ന കൃതി സുധാ രഘുനാഥ്‌ പാടിയപ്പോള്‍ തീര്‍ച്ചയായും ഒരു സ്ത്രീയായ അവര്‍ ധന്യയായിട്ടുണ്ടാകും. അത്രയും രസത്തിലാണവര്‍ അതുപാടുന്നത്‌. എന്തായാലും അവരുടെ പാട്ടുകള്‍ കേട്ട്‌ ഞാന്‍ ധന്യയായി.

കീര്‍ത്തനങ്ങളും മറ്റും അര്‍ത്ഥം അറിഞ്ഞ്‌ കേട്ടാല്‍ ആസ്വാദനത്തിന്‌ വലിയ മാറ്റമുണ്ടാകും. അപ്പോളാണ്‌ നമുക്ക്‌ സ്വരത്തോടോപ്പം അര്‍ത്ഥത്തേയും കൂട്ടി അനുഭൂതിയുടെ ലോകത്തേയ്ക്ക്‌ പോകാനാവൂ അങ്ങനെ ഒരന്വേഷണത്തിലാണ്‌ ഞാന്‍ എത്തിച്ചേര്‍ന്നത്‌.
ശ്രീ ഊത്തക്കാട്‌ വെങ്കിട സുബ്ബയ്യര്‍ എന്ന വെങ്കിട കവി പുരന്ദരദാസരുടെ കാലത്തിനും കര്‍ണാടകസംഗീതത്തില്‍ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന -ത്യാഗരാജ-ദീക്ഷിതര്‍-ശ്യാമശാസ്ത്രി- തുടങ്ങിയവര്‍ ജീവിച്ചിരുന്ന കാലത്തിനും ഇടയില്‍ ഏകദേശം 1700-1765 കാലത്ത്‌ ജീവിച്ചിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. കൃത്യമായ രേഖകള്‍ ഒന്നും തന്നെയില്ല. രാമചന്ദ്രന്‍, കമലനാരായണി എന്നിങ്ങനെയായിരുന്നു അച്ഛനമ്മമാരുടെ പേരുകള്‍. അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷ്ണ അയ്യര്‍ ഒരു സംഗീത വിദ്വാനായിരുന്നു. അദ്ദേഹത്തിന്റെ ഗുരുവിനെപ്പറ്റി അധിക വിവരങ്ങളൊന്നുമില്ല. എങ്കിലും ഏകദേശം 14 പാട്ടുകള്‍ ഗുരുവിനെപ്പറ്റി തന്നെ എഴുതിയിട്ടുണ്ടെന്ന്‌ പറയുന്നു. പഴയ തഞ്ചാവൂര്‍ പ്രദേശത്തെ ഊത്തക്കാട്‌ എന്ന ദേശത്തിന്‌ ധേനുശ്വാസപുരം എന്നൊരു നാമധേയം കൂടിയുണ്ടായിരുന്നു.

എന്തായാലും ശരി, ഒരു ആസ്വാദക എന്ന നിലക്ക്‌ എന്റെ വ്യക്തിഗത അഭിപ്രായങ്ങള്‍ പറയട്ടെ. അദ്ദേഹത്തിന്റെ കൃതികള്‍ മിക്കവാറും ഒരു കഥപറയുന്നമട്ടിലേക്ക്‌ എത്തിചെല്ലുന്നുണ്ട്‌. കഥയിലൂടെ അദ്ദേഹം തന്റെ ഇഷ്ടദേവതയായ കൃഷ്ണന്റെ സ്തുതിഗീതങ്ങള്‍ പാടി സാരാംശം നമുക്ക്‌ വ്യക്തമാക്കി തരുന്നു. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ ഇങ്ങനെ കഥാകഥനമല്ല എന്നു തോന്നുന്നു. ത്യാഗരാജ സ്വാമികള്‍ നമുക്ക്‌ ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയും ലൌകീകജീവിതത്തിന്റെ നിഷ്ഫലതയെപ്പറ്റിയും കീര്‍ത്തനങ്ങളിലൂടെ വെളിവാക്കി തരുമ്പോള്‍, വെങ്കിട കവി കഥയാണ്‌ പറഞ്ഞു തരുന്നത്‌. അതായിരിക്കാം കുട്ടികള്‍ക്ക്‌ ഇത്രയും പ്രിയമുള്ളതാകാന്‍ ഒരു കാരണം. മറ്റൊരു കാരണം അതിലെ താളമാണ്‌. താളത്തിനനുസരിച്ച്‌ പദങ്ങളും സ്വരങ്ങളും തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന്‌ അസാമാന്യ കഴിവുണ്ടായിരുന്നുവെന്ന്‌ ഒരു തവണ അദ്ദേഹത്തിന്റെ കൃതികള്‍ കേട്ടാല്‍ മനസ്സിലാകും.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍:

അലൈപായുതേ കണ്ണാ...,
തായേ യശോദാ ഉന്‍തന്‍( ഗോപികമാര്‍ വന്ന് യശോദയോട്‌ കൃഷ്ണന്റെ വികൃതിയെപ്പറ്റി പറയുന്നതാണ്‌ ഈ പദം.ഇതിന്നു മറുപടിയായി കൃഷ്ണന്‍ അമ്മയോട്‌ പറയുന്ന ഒരു കീര്‍ത്തനവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌, അതാണ്‌..

"ഇല്ലൈ ഇല്ലൈ അമ്മാ"എന്നു തുടങ്ങുന്ന മോഹന രാഗത്തിലെ കീര്‍ത്തനം. ഇതു രണ്ടും അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ രചനകളാണ്‌.

(a)മരകതമണിമയ ചേല;

(b)മധുര മധുര വേണുഗീതം;

(c)സ്വാഗതം കൃഷ്ണാ;

(d)കുഴലൂതി മനമെല്ലാം;

(e)ശ്രീ വിഘ്ന രാജം ഭജേ;


ഇതെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ ചിലതുമാത്രം.

അദ്ദേഹത്തിന്റെ ഒരു വിരുത്തം ഞാന്‍ താഴെ ചേര്‍ക്കുന്നു.

ലാവണ്യ കേവല സാരരൂപ ലളിത ലീലാംബുതാപ ബന്ധൂകാ
ശോഭ രത്നാം ഭരന്യസ്ത മുരളീരവാലാപ സുന്ദരാനന്ദ
സാരസനാഭ രജതരുണീ വൃന്ദ സല്ലാപ നവനീത ചോര
ശ്രീ വേണുശ്വാസ ദേവാദി ദേവ ജയനമോ നമസ്തേ നമസ്തേ.

കാളിംഗ രത്ന ഗണഫണ സംഗ പാദ കമലായതാക്ഷ പ്രേമ
ആലിംഗ ഗോപ യുവതീജനാംഗ കുചകുങ്കുമാംഗിത ശരീര
കാലാംബുതാപ കനകാഭതുംഗ വക്ഷസ്ഥലേന ധരണ നീല
വൃന്ദാദി ഹാര ഹേ ധേനുശ്വാസ പുരനിലയ ജയസേ നമസ്തേ.


ഇത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ സുരുട്ടി എന്ന രാഗത്തിലാണ്‌

ഇത്‌ കാസറ്റ്‌ കേട്ട്‌ എഴുതിയതാണ്‌. അക്ഷരതെറ്റോ, വൃത്തഭംഗമോ,മറ്റുതെറ്റുകളോ ഉണ്ടെങ്കില്‍ ചൂണ്ടികാണിക്കാന്‍ അപേക്ഷിക്കുന്നു .

അനുബന്ധം:
വിരുത്തത്തിലെ തെറ്റുകള്‍ തിരുത്താന്‍ സഹായിച്ച ജ്യോതിര്‍മയിക്കും ഋഷികേശനും പ്രത്യേകം നന്ദി.
വൃത്തം തേടി ഞാന്‍ അലഞ്ഞു കുറെ. ജ്യോതിയുടെ അഭിപ്രായം ഒന്നുകൂടെ വായിച്ചപ്പോള്‍ ശരിയാണെന്ന്‌ തോന്നി. വൃത്തം താളമാണല്ലോ. "ഇലന്തൂരിലെ പയ്യനെ" ഓര്‍ത്തുകൊണ്ട്‌ കവി മധുസൂദനന്‍ നായര്‍ പറഞ്ഞതും അതാണല്ലോ. താളമുണ്ട്‌ വരികള്‍ക്ക്‌, അതാണ്‌ കാര്യവും.
സോയ സുനില്‍

54 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഊത്തക്കാട്‌ വെങ്കിടകവിയും സുധാ രഘുനാഥും ഞാനും എന്റെ കുട്ടികളും...

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ല പോസ്റ്റ്.സംഗീതവും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല.അതു കൊണ്ട് ഒരു നന്ദി മാത്രം വെക്കുന്നു.പിന്നെ...നൂറാം പോസ്റ്റിന് ആശംസകളും...

Shiju പറഞ്ഞു...

സുനിലേട്ടാ

നല്ല ലേഖനം. ഊത്തുക്കാട് വെങ്കിട്ട സുബ്ബയ്യര്‍ ഇത്ര പഴയ കവി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാള്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.

പ്രധാന കാരണം അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ മിക്കവാറും എല്ലാം തന്നെ എനിക്ക് അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്നു എന്നതയിരുന്നു. :) കീര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന പദങ്ങള്‍ ഒക്കെ ലളിതം.

പിന്നെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഒരു കീര്‍ത്തനം സുനിലേട്ടന്‍ ഒഴിവാക്കി.
“ശ്രീ വിഘ്ന രാജം ഭജേ....“ എന്ന മനോഹര കീര്‍ത്തനം. എനിക്ക് അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങളില്‍ ഏറ്റവും ഇഷ്ടം ഇതാണ്.

അദ്ദേഹത്തിന്റെ വക ജനപ്രിയ കീര്‍ത്തനങ്ങള്‍ വേറെയും ഉണ്ട്. അലൈ പായുതേ കണ്ണാ ....എന്ന കീര്‍ത്തനം ആണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഏറ്റവും ജനപ്രിയം.

പിന്നെ ലേഖനത്തില്‍ ഒരു തെറ്റുണ്ട്.
കൃഷ്ണാ നീബേഗനേ ബാരോ“ എന്ന കീര്‍ത്തനം ഊത്തുക്കാടിന്റെ അല്ല. വ്യാസരായര്‍ എന്ന കന്നട കവിയുടേതാണ്.

Shiju പറഞ്ഞു...

സോയ സുനില്‍ ചേച്ചി,

ക്ഷമ്മിക്കണം എന്റെ കമെന്റു തെറ്റായ ആളെ ആണ് സംബോധന ചെയ്തത്. സോയ സുനില്‍ ചേച്ചി എന്നു തിരുത്തിയിരിക്കുന്നു.

മൂര്‍ത്തി പറഞ്ഞു...

നല്ല പോസ്റ്റ്..ശ്രീ. കെ.ടി.രവീന്ദ്രനാഥിന്റെ കര്‍ണ്ണാടക സംഗീത ചരിത്രത്തില്‍ പറയുന്നത് ഊത്തുക്കാട് വെങ്കടസുബ്ബയ്യര്‍ കൃസ്തുവര്‍ഷം 1739 മുതല്‍ 1763 വരെ തഞ്ചാവൂരിലെ പ്രതാപ സിംഹരാജാവിന്റെ കാലത്ത് ജീവിച്ചിരുന്നു എന്നതിനു തെളിവുണ്ട് എന്നാണ്.ജനിച്ചത് 1700ലൊ മറ്റോ ആയിരിക്കും.അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും രചയിതാവ് ആരാണ് എന്നത് അജ്ഞാതമായിരുന്നു. അത് ആശ്ചര്യകരവുമാണ്. വെങ്കടസുബ്ബയ്യരുടെ ആറാം തലമുറയില്‍പ്പെട്ട നീഢാമംഗലം കൃഷ്ണമൂര്‍ത്തി ഭാഗവതരുടെ പരിശ്രമത്താലാണ് അദ്ദേഹം അല്പാല്പമായി അറിയപ്പെടാന്‍ തുടങ്ങിയത്. ഊത്തുക്കാട് ഗാനങ്ങളുടെ ആദിരൂപം എന്തായിരുന്നു എന്നു കണ്ടുപിടിക്കുക പ്രയാസമാണത്രെ. മാറ്റിയും മറിച്ചും പാടിയിട്ടുണ്ട് എന്നര്‍ത്ഥം. ”ആടാതെ അശങ്കാതെ വാ വാ കണ്ണാ”“പാല്‍ വടിയും മുഖം” തുടങ്ങിയവയും അദ്ദേഹത്തിന്റെയാണ്. നര്‍ത്തനഗോപാലകൃഷ്ണനെയാണ് അദ്ദേഹം ആരാധിച്ചിരുന്നത്. തമിഴില്‍ ആണ് എന്നതുകൊണ്ട് നമുക്ക് നന്നായി മനസ്സിലാകും. ഈ പോസ്റ്റിനു നന്ദി...സുധാ രഘുനാഥന്റെ എം.പി.3 തപ്പിയെടുത്തു. പൊടിപിടിച്ചു കിടന്നിരുന്ന സംഗീത ചരിത്ര പുസ്തകവും..

പരാജിതന്‍ പറഞ്ഞു...

നല്ല കുറിപ്പ്.

“സ്വാഗതം കൃഷ്ണ “ പിത്തുക്കുളി പാടുന്നത് കേട്ടിട്ടുണ്ടെന്നോര്‍മ്മ.
ഊത്തുക്കാട്ടിന്റെ കേട്ടിട്ടുള്ള കൃതികള്‍ എല്ല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. മഹാരാജപുരം സന്താനം തന്നെയെന്നു തോന്നുന്നു അവ ഏറ്റവും ഗംഭീരമായി ആലപിച്ചിട്ടുള്ളത്.

പെട്ടെന്ന് ഓര്‍മ്മ വന്ന രണ്ടെണ്ണം:
“യാരെന്ന ചൊന്നാലും അഞ്ചാത നെഞ്ചമേ..”
“ആടും വരൈ അവരാടട്ടും...”

അപ്പൂസ് പറഞ്ഞു...

സുധാ രഘുനാഥന്‍ പാടിയതു കേട്ടിട്ടില്ല. പക്ഷേ യേശുദാസ് പാടിയ,
ആടാത് അശങ്കാത് വാ കണ്ണാ..
അശൈന്താടും മയില്‍ ഒന്രു കണ്ടാല്‍..
പുല്ലായ് പിറവി തര വേണും..
ഇതൊക്കെയും ഏറെ ഇഷ്ടം.

പിന്നെ, യേശുദാസ് തന്നെ പാടിയ
കണ്ണനെ കണ്ടായോ.. എന്നത് വെങ്കട കവിയുടെ രചന ആണോ?
കവിയേക്കുറിച്ച് ഏറെ പറഞ്ഞിട്ടുള്ള ഇവിടെ
ഏതായാലും ഈ കൃതി കാണാനില്ല.
കവിയെക്കുറിച്ച് ഇവിടെയും
കുറെ വിവരങ്ങള്‍ ഉണ്ട്‌.

Kiranz..!! പറഞ്ഞു...

ഷിജുവേ..ഈ ഉത്തങ്കാടിനെ കാര്യം ചോദിച്ചിട്ടല്ലേ എനിക്ക് പള്ളിപ്പാട്ട് മാത്രമറിയാവുന്ന മലമൂടന്‍ അച്ചായന്‍ എന്ന വിശേഷണം തന്നത്..:)

-സു- എന്നാന്‍ പൊടിമീശക്കാരന്‍ എന്ന് പണ്ടങ്കിള്‍ പറഞ്ഞത് കേട്ട് ഞാനും അങ്ങട് തെറ്റിദ്ധരിച്ചു :)

നല്ല ലേഖനം ആ‍യിരിക്കുന്നു..

-സു-ക്കുടുംബത്തിന്റെ ആഘോഷങ്ങള്‍ക്ക് എല്ലാവിധ ആശംസകളും..

Pramod.KM പറഞ്ഞു...

നന്നായിരിക്കുന്നു ലേഖനം.;)

വേണു venu പറഞ്ഞു...

ലേഖനം നന്നു്. അപ്പൂസിന്‍റെ ലിങ്കുകളും ഒത്തിരി മനസ്സിലാക്കി തന്നു . ആശസകള്‍.:)

മൂര്‍ത്തി പറഞ്ഞു...

കണ്ണനൈ കണ്ടായോ എന്ന കൃതിയുടെ രചയിതാവ് ലളിതദാസര്‍ ആണ് എന്ന് ഇവിടെ കാണുന്നു. തൃപ്പൂണിത്തുറക്കാരനും ചെംബൈസ്വാമിയുടെ സുഹൃത്തുമായിരുന്ന ടി.ജി.കൃഷ്ണയ്യരുടെ മുദ്ര(തൂലികാനാമം)ആണിത്. തെലുങ്കിലും സംസ്കൃതത്തിലും തമിഴിലുമായി 155 കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ കൃതികള്‍ ചെംബൈ ചിട്ടപ്പെടുത്തുകയും ലളിത ദാസര്‍ കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തന്റെ കച്ചേരികളില്‍ പതിവായി ചെംബൈ ഈ കൃതികള്‍ പാടിയിരുന്നു.പാവനഗുരു എന്ന കൃതി വളരെ പ്രശസ്തമാണ്. കണ്ണനൈ കണ്ടായോ ഇദ്ദേഹം തന്നെയാണ് രചിച്ചത് എന്ന് ഉറപ്പു വരുത്തുവാനായി രണ്ടാമതൊരു സൈറ്റ് കിട്ടിയില്ല.

ദേവന്‍ പറഞ്ഞു...

ലേഖനത്തിനു നന്ദി സുനില്‍ മാഷേ. ഊത്തക്കാടിന്റെ കൃതികളില്‍ എനിക്കേറ്റവും ഇഷ്ടം "തായേ യശോദേ". അതും ആരു പാടുന്നതിനെക്കാളും ഇഷ്ടം കുറുമ്പുകളും തനി തോന്ന്യാസവും നിറച്ച്‌ കുന്നക്കുടിയുടെ വയലിന്‍ ഉതിര്‍ത്തത്‌.

myexperimentsandme പറഞ്ഞു...

സുധാ രഘുനാഥിന്റെ കേട്ടിട്ടുണ്ടെങ്കിലും യേശുദാസ് പാടിയ കാസറ്റായിരുന്നു കൈയ്യിലുണ്ടായിരുന്നത്. അതുകൊണ്ട് അലൈ പായുതെയെപ്പറ്റിയും ആടാത് അസങ്കാതിനെപ്പറ്റിയും കണ്ണന്‍ വരുകിന്ത്ര നേരത്തിനെപ്പറ്റിയും (സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ക്ക് മാപ്പ്) മറ്റും പറയുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. മ്യൂസിക് ഇന്ത്യയിലും യേശുദാസിന്റെയാണ് ഉള്ളതെന്ന് തോന്നുന്നു.

നല്ല ലേഖനം.

ദേവന്‍ പറഞ്ഞു...

സോറീ, ആളു മാറീ. കമന്റൊക്കെ ഒന്നോടിച്ചു നോക്കിയപ്പോഴാണു ലേഖനം തയ്യാറാക്കിയത്‌ സുനില്‍ മാഷല്ല ശ്രീമതിയാണെന്നു തിരിഞ്ഞത്‌.

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ചീരത്തോരന്‍ എനിക്കു ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്തു കൊണ്ടോ എപ്പോഴും കഴിക്കില്ല. ഒരു പക്ഷേ രുചി കുറഞ്ഞാലോ എന്ന പേടി കൊണ്ടാവും.
കര്‍‌ണാടക സംഗീതവും അതു പോലെ.
പക്ഷേ ഇന്ന് ‘ആടാത് അശങ്കാത് വാ‘ യും ‘ശ്രീ വിഖ്നരാജം ഭജേയും’ ‘തായേ യശോദ’യും എല്ലാം ആര്‍ത്തി പിടിച്ചു കേട്ടു.
നാട്ടില്‍ ചെന്നിട്ട് ചീരത്തോരനും കഴിക്കണം. കൊതിയാവുന്നു.
നന്ദി..

പരാജിതന്‍ പറഞ്ഞു...

ദേവാ, “തായേ യശോദെ” മണിഅയ്യര്‍ പാടിയത് ഗംഭീരമാണല്ലോ. പക്ഷേ മുസിരി പാടിയത് .. ഒരു രക്ഷയുമില്ല, അതാണ് പാട്ട്!

(യേശുദാസും പാടിയിട്ടുണ്ട്. “സുമംഗലീ നീ ഓര്‍മ്മിക്കുമോ” ലൈനില്‍. എപ്പൊ ഓടിയെന്ന് ചോദിച്ചാല്‍ മതി!)

മൂര്‍ത്തി പറഞ്ഞു...

ഒരു ചെറിയ രസം..

പണ്ടൊരു ഇന്റര്‍വ്യൂവില്‍ പാലക്കാട് കെ.വി.നാരായണസ്വാമിയോട് പത്രലേഖകന്‍ യേശുദാസിനെപ്പറ്റി ചോദിച്ചു.യേശുദാസിന് അന്ന്‌ 55 വയസ്സോ മറ്റോ ഉണ്ട്; സ്വാമിക്ക് 70നു മുകളില്‍. അദ്ദേഹം മറുപടിയായി പറഞ്ഞത് ഏതാണ്ട് ഇതാണ്.” യേശുദാസ് നല്ല ശബ്ദസൌകുമാര്യം ഉള്ള ആളാണ്. നല്ല മനോധര്‍മ്മവും ഉണ്ട്. ശരിക്കും സാധകം ചെയ്താല്‍ നല്ല ഭാവി ഉള്ള ആളാണ്.”

പിന്നീടൊരു ഇന്റര്‍വ്യൂവില്‍ യേശുദാസിനോട് ഈ വാക്കുകളെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു..

”ഇനി ഈ പ്രായത്തില്‍ എനിക്ക് അതൊന്നും വയ്യ”

Kiranz..!! പറഞ്ഞു...

സാധാരണക്കാരനായ സംഗീത പ്രേമിക്ക് അല്‍പ്പമെങ്കിലും ശാസ്ത്രീയ സംഗീതമോ,അര്‍ദ്ധ ശാസ്ത്രീയഗാനങ്ങളോ ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതിനുള്ള നന്ദി യേശുദാസിനു പറയണം.സാഹിത്യരംഗത്തെ ഊശാന്താടി ബുദ്ധിജീവി കണ്‍സെപ്റ്റ് പോലെ തന്നെ തോന്നുന്നു യേശുദാസിന്റെ ശാസ്ത്രീയം അസഹ്യമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍..!!

സോയാമ്മേ..ഈ ഓഫിനു മാപ്പ് തരൂ..!

അജ്ഞാതന്‍ പറഞ്ഞു...

കിരണ്‍സ് അവസാനം പറഞ്ഞ കാര്യത്തോട്‌ യോജിക്കുമ്പോള്‍‍ തന്നെ, പരാജിതന്‍ പറഞ്ഞ ലൈറ്റ്മ്യൂസിക്കിനോട്‌ യോജിക്കാതിരിക്കാന്‍ കഴിയില്ല.
നന്ദി എല്ലാവര്‍ക്കും. തെറ്റുണ്ട്‌‌, ഷിജൂ. ശരിയാക്കാം.
വെങ്കിടകവി തമിഴ്/സംസ്ക്ര്തത്തില്‍ അല്ലേE എഴുതിയത്? കൃഷ്ണാ നീ ബേഗനേE കന്നടയിലല്ലേ? അപ്പോ ശരിയാണ്. മാറ്റാം.
കുറച്ച് ലിങ്ക്‍‌കൂടെ
http://www.karnatik.com/article003.shtml
http://www.karnatik.com/co1036.shtml

അജ്ഞാതന്‍ പറഞ്ഞു...

ഷിജൂ, ശ്രീ വിഘ്നരാജം ഭജേ.. ശ്രീകുട്ടി പാടുന്നത് കേള്‍ക്കണം. ((ചിരിയും വരും;താളബോധം ഉണ്ടെന്നതിനാല്‍ സമാധാനവും ആവും എനിക്ക്ക്‌)അപ്പുവിന്റെ ഇഷ്ടപ്പെട്ടതാണ് അത്‌. മരതകമണിമയ ചേലാ.. ഇത് ഉഗ്രന്‍.

ആവനാഴി പറഞ്ഞു...

പ്രിയ സു,

ഊത്തുക്കാട് വെങ്കിട്ട സുബ്ബയ്യര്‍ എന്ന കവിയെപ്പറ്റിയുള്ള ഈ ലേഖനം വായിച്ചു. അലൈപ്പായുതേ കണ്ണാ എന്ന കീര്‍ത്തനം രസിച്ചു കേട്ടിട്ടൂണ്ട്. ഇദ്ദേഹമാണു കര്‍ത്താവ് എന്നു ഇപ്പോഴാണു മനസ്സിലായത്.

വീണ്ടും എഴുതൂ.

സസ്നേഹം

ആവനാഴി

അങ്കിള്‍. പറഞ്ഞു...

ലേഖനം സോയയുടെ പേരിലാക്കി ഞങ്ങളെയൊക്കെ വഴിതെറ്റിച്ചല്ലോ. 'ഈ പാതക'ത്തില്‍ എനിക്ക്‌ കൈയ്യില്ല എന്നറിയിക്കനണോ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു ക്രിത്യം ചെയ്തത്‌. കിരണ്‍സ് തെറ്റിദ്ധരിച്ചത്‌ കണ്ടില്ലേ. ഒരു നിമിഷം ഞാനും. പഴയ ഈമെയിലെല്ലാം തപ്പേണ്ടിവന്നു.

ഞാനും ആലോചിക്കയായിരുന്നു. സംഗീതത്തെപ്പറ്റി ഇത്രയും വിവരം സുനിലിന്‌ എങ്ങനെ കിട്ടിയെന്ന്‌. ശ്രദ്ധിച്ച്‌ നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌ തന്റേതല്ലെന്ന്‌ സുനില്‍ തന്നെ എഴുതി വ്ച്ചിട്ടുണ്ടെന്ന്‌. ആ ക്രെഡിറ്റ്‌ ശ്രീമതിക്ക്‌ കൊടുക്കാന്‍ തോന്നിയതിനഭിനന്ദനങ്ങള്‍.

കുട്ടികളുടെ വെക്കേഷന്‍ എന്തായി. വീട്ടിലോട്ടൊന്നും പോകണമെന്നില്ലേ?.

പിന്നെ പാട്ടിന്റെ കാര്യ്ം. കിരണ്‍സേ, എനിക്ക്‌ യോജിക്കാന്‍ കഴിയുന്നില്ല. യേശുദാസ്സിന്റെ ക്ലാസ്സിക്കല്‍ സംഗീതം സഹിക്കാന്‍ കുറച്ച്‌ പ്രയാസം തന്നെ. സിനിമാഗാനത്തില്‍ അദ്ദേഹം രാജന്‍.

ഒന്നുകൂടി വിവാഹദിനാശംസകള്‍.

അപ്പൂസ് പറഞ്ഞു...

നന്ദി മൂര്‍ത്തി..
അല്പം ഓഫ്:
മരതകം എന്നതിനു തമിഴില്‍ മരഗതം എന്നാണോ പറയുക?
മരഗതമണി മയ ചേലാ എന്നാണ്‍ അപ്പൂസ് കേട്ടിരിയ്ക്കുന്നത്.
ഇതേ പേരില്‍ ഒരു സംഗീത സം‌വിധായകനും ഉണ്ടല്ലോ?

പരാജിതന്‍ പറഞ്ഞു...

കിരണ്‍സേ, യേശുദാസില്ലായിരുന്നെങ്കില്‍ സാധാരണക്കാരന്‍ ശാസ്ത്രീയസംഗീതം ജന്മത്ത് കേള്‍ക്കില്ലായിരുന്നെന്ന് ആരാണാവോ പറഞ്ഞുതന്നത്? വിശദമായി പറയുന്നില്ല. രോഷം മനസ്സിലാക്കുന്നു. :)
അദ്ദേഹം പാടിയ ഈ കൃതി നല്ലോണമൊന്നു കേട്ടു നോക്ക്. ആലാപനവും കണ്ടന്റും തമ്മില്‍ അടിപൊളി ബന്ധമാ. ഇനി യേശുദാസ് അതിസു പുതിയ സ്വരഭാഷ്യം ചമച്ചതാണെന്നൊന്നും പറയരുതേ കിരണ്‍സേ. പിന്നെ, കൊള്ളാവുന്ന പ്രതിഭാശാലികള്‍ ട്യൂണ്‍ ചെയ്ത് കൂടെയിരുന്നു പഠിപ്പിച്ചു പാടിപ്പിക്കുന്ന സിനിമാപ്പാട്ട് പോലെയല്ല ശാസ്ത്രീയസംഗീതത്തിന്റെ കാര്യം. ബാബുരാജിന്റെ പാട്ടില്‍ വികലമായ മനോധര്‍മ്മം കാണിക്കാന്‍ പറ്റില്ല, റെക്കോഡിംഗ് സമയത്തെങ്കിലും.

തറവാടി പറഞ്ഞു...

നൂറാം പോസ്റ്റിന് ആശംസ

മുസ്തഫ|musthapha പറഞ്ഞു...

നൂറാം പോസ്റ്റിനാശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

നസ്രാണിക്ക് എവിടെ സംഗീതം വരാന്‍. ആഗ്രഹം ഉണ്ടെങ്കിലും ബ്രാഹ്മണല്ലാത്തതു കാരണം സംഗീതം തൊണ്ടയുടെ പകുതി വരെ വന്ന് നിക്കും.

യേശുദാസിനു സംഗീതത്തിന്റെ സ രി ഗ മ (എ ബി സി ഡി ശൈലിയില്‍) അറിയുമോ? അങ്ങേര്‍ വന്നതു കാരണം ഞങ്ങടെ എത്ര കുട്ടികളാ തഴയപ്പെട്ടത്.

സംഗീതം വരണോ ബ്രാഹ്മണനാകണം

Kiranz..!! പറഞ്ഞു...

പരാജിതാ..ഭൂരിപക്ഷക്കാരായ സാധാരണക്കാരും ശാസ്ത്രീയസംഗീതമോ അര്‍ദ്ധശാസ്ത്രീയ ഗാ‍നങ്ങളോ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതില്‍ യേശുദാസിന്റെ പങ്ക് കുറച്ച കാണുവാന്‍ ശ്രമീച്ചിട്ട് വല്യ കാര്യമുണ്ടെന്നു തോന്നുന്നില്ല.തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കാം എന്ന് മാത്രം.ശാസ്ത്രീയ സംഗീതം നന്നായി ആസ്വദിക്കുന്ന ആളെ ഒരു സാധാ സംഗീത പ്രേമി എന്ന് എനിക്ക് തോന്നാത്തതിനാലാവും ഇതെനിക്ക് അങ്ങോട്ട് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളത്..

പിന്നെ കൊള്ളാവുന്ന പ്രതിഭാശാലികളായ ആള്‍ക്കാര്‍ ട്യൂണ്‍ കൊടുക്കുന്നത് അതേ പ്രതിഭയോടെ പാടുന്നതും ഒരു കഴിവാണേ..:)

SunilKumar Elamkulam Muthukurussi പറഞ്ഞു...

സുധ രഘുനാഥന്‍, എം.എല്‍.വി യുടെ ശിഷ്യയാണ്‌. സത്യത്തില്‍ എം.എല്‍.വിയെ കേട്ടുകൊണ്ടാണ്‌ ഞാന്‍ സുധ രഘുനാഥനില്‍ എത്തുന്നതുതന്നെ.

കിരണ്‍സേ, പൊടിമീശയല്ല അത്‌, വീഴാതിരിക്കാനുള്ള താങ്ങല്ലേ?

വിഷ്ണൂ, കവിത സംഗീതമല്ലേ?
"ശീലുകള്‍ തേടി നാം പിന്നോട്ട്‌ പോയാല്‍ ഈണങ്ങള്‍ ഇങ്ങോട്ട്‌ വരും" എന്നാണ്‌ കവി മധുസൂദനന്‍ നായര്‍ പറഞ്ഞത്‌.
അനുബന്ധം:
വിരുത്തത്തിലെ തെറ്റുകള്‍ തിരുത്താന്‍ സഹായിച്ച ജ്യോതിര്‍മയിക്കും ഋഷികേശനും പ്രത്യേകം നന്ദി.
വൃത്തം തേടി ഞാന്‍ അലഞ്ഞു കുറെ. ജ്യോതിയുടെ അഭിപ്രായം ഒന്നുകൂടെ വായിച്ചപ്പോള്‍ ശരിയാണെന്ന്‌ തോന്നി. വൃത്തം താളമാണല്ലോ. "ഇലന്തൂരിലെ പയ്യനെ" ഓര്‍ത്തുകൊണ്ട്‌ കവി മധുസൂദനന്‍ നായര്‍ പറഞ്ഞതും അതാണല്ലോ. താളമുണ്ട്‌ വരികള്‍ക്ക്‌, അതാണ്‌ കാര്യവും.

അപ്പൂസേ, അറിയില്ല. മരകത മണി മയ ചേലാ എന്നാണ്‌ ഞാനും കേട്ടിരിക്കുന്നത്‌.

ദേവാ, തായേ യശോദ നല്ലൊരു കൃതിയാണ്‌. അദ്ദേഹത്തിനിതൊക്കെ ഒരു സംവാദം ആണ്‌. എല്ലാം സംഭാഷണരൂപേണ ആയതിനാല്‍ എല്ലാം തുടരനായി കേട്ടാല്‍ നല്ലൊരു "കുട്ടിക്കളി" കണ്ടപോലേയാ. ചെറുശ്ശേരി കൃതിയിലെ വാത്സല്യവുമായി ഒരു സാമ്യത തോന്നാറുണ്ട്‌ എനിക്ക്‌.

പൊന്നപ്പാ, സംഗീതം ചീരത്തോരനല്ല. ധാരാളം കേട്ടോളൂ. രുചി കുറയില്ല.

തിരശ്ചീനമായി ചീര്‍ത്ത്‌ വലുതായി, ആദി മധ്യാന്തങ്ങളില്ലാതെ പാറിനടക്കുന്നപോലെയാണ്‌ എനിക്ക്‌ ചിലപ്പോള്‍ ചില മൂഡില്‍ സംഗീതം കേട്ടാല്‍ തോന്നുക. ആദിമധ്യാന്തങ്ങളില്ലാതെ പാറിനടക്കുക എങ്ങനെയെന്നൊന്നും ചോദിക്കരുത്‌ ട്ടോ.

യേശുദാസിന്റെ ശബ്ദം പെര്‍ഫെക്റ്റ്‌ ആണ്‌. അതായിരിക്കും ചിലപ്പോള്‍ അദ്ദേഹത്തിന്റെ പ്രശ്നവും എന്ന് തോന്നാറുണ്ട്‌. വല്ലാതെ പെര്‍ഫെക്ഷന്‍ ആക്കാന്‍ നോക്കിയാല്‍ രസം കിട്ടില്ല. ഉച്ചാരണം ശ്രദ്ധിച്ച്‌ ശ്രദ്ധിച്ച്‌ വികലമാക്കാറുണ്ടദ്ദേഹം. ശബ്ദം കനം കൂട്ടി കനം കൂട്ടി, ഭാവാത്മകത പോയി. ശാസ്ത്രീയ സംഗീതത്തിന്റെ ഒരു ജനകീയ മുഖമാണ്‌ അദ്ദേഹത്തിന്റേത്‌ എന്ന്‌ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കും. അങ്ങനെ ഒരു മുഖം ഉണ്ടായാലേ ശാസ്ത്രീയ്‌ സംഗീതം നിലനില്‍ക്കൂ എന്നു ചോദിച്ചാല്‍ "ജനകീയമുഖത്തിന്റെ ആവശ്യമില്ല" എന്ന്‌ പറയും.

അങ്കിളേ നന്ദി. കുടുംബം നാട്ടില്‍ വരുന്നു. പക്ഷെ തിരുവനന്തപുരത്തേക്കല്ല ട്ടോ.

അഗ്രജാ, തറവാടി മാഷെ, നൂറാം പോസ്റ്റിന്‌ മാത്രമായുള്ള ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു. നന്ദി.

വക്കാരിയപ്പാ, നന്ദി. സുധയുടെ കേള്‍ക്കൂ. കുട്ടികളെപ്പറ്റി പാടുന്നത്‌ അമ്മയുടെ സ്വരത്തില്‍ തന്നെ കേള്‍ക്കണം. പെണ്ണെഴുത്ത്‌, ആണെഴുത്ത്‌ എന്നൊക്കെ പറയുന്നില്ലേ, അതു പോലെ.(തമാശയാണേ)

മൂര്‍ത്തിസാഹിബ്‌, സുധയുടെ എം.പി3 ഈ മെയില്‍ ചെയ്യാനെന്തെങ്കിലും വഴിയുണ്ടോ? എവിടെയെങ്കിലും അപ്‌ലോഡ്‌ ചെയ്താലും മതി. (എംബി സുനില്‍കുമാര്‍ ജി മെയില്‍ ഡോട്ട്‌ കോം)

ആവനാഴി നി എന്താ എഴുതുക എന്നാലോചിച്ച്‌ നില്‍ക്കുകയാണ്‌.

സൂരി നമ്പൂതിരിപ്പാടേ, നന്ദി നന്ദി വീണ്ടും വരില്ലേ?

വേണു ജി, നന്ദി

ഷിജുവിന് പ്രത്യേകം നന്ദി

എല്ലാവര്‍ക്കും നന്ദി നമസ്കാരം
-സു-

പരാജിതന്‍ പറഞ്ഞു...

കിരണ്‍സേ, താങ്കളുടെ ധാരണയില്‍ കാര്യമായ പിശകുണ്ടെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്‌. സ്വന്തം ശ്രവണസംസ്കാരത്തെ മെച്ചപ്പെടുത്താന്‍ വാസനയുള്ള ഒരു 'സാധാരണക്കാരന്‌' യേശുദാസിന്റെ സാന്നിദ്ധ്യം ശാസ്ത്രീയസംഗീതത്തിന്റെ സൗന്ദര്യത്തിലേക്ക്‌ പോകാന്‍ സഹായിക്കുമെന്ന് പറയാന്‍ കഴിയില്ല. അഥവാ, അതിന്‌ യാതൊരു പ്രാധാന്യവുമില്ല. ചിലരൊക്കെ യേശുദാസിന്റെ ഏതെങ്കിലും അര്‍ദ്ധശാസ്ത്രീയഗാനം കേട്ട്‌ തലകുലുക്കുകയും തുടയില്‍ താളം പിടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്‌ യേശുദാസിന്റെ സ്വരത്തിനോടുള്ള (അന്ധമായ) അഡിക്ഷന്‍ കൊണ്ട്‌ മാത്രമാണ്‌. അല്ലാതെ ഇഷ്ടന്മാര്‍ ശാസ്ത്രീയ സംഗീതത്തിലേക്ക്‌ ആകൃഷ്ടരായതാണെന്ന് പറഞ്ഞാല്‍ നേരമ്പോക്കിന്‌ കള്ളടിച്ച്‌ "പന്ത്രണ്ട്‌ മക്കളേ വിറ്റൊരമ്മേ.." എന്നു പാടുന്നവന്‍ മലയാളകവിതയുടെ ആസ്വാദകനാണെന്നു പറയുന്ന പോലാവും. തമിഴ്‌നാട്ടില്‍ ക്ലാസ്സിക്കല്‍ മ്യൂസിക്‌ കേള്‍ക്കുന്നവര്‍ യേശുദാസിന്റെ സ്വാധീനത്തിലാവുമോ അങ്ങനെ ചെയ്യുന്നത്‌?

എന്റേതടക്കമുള്ള തലമുറയിലെ സാധാരണമലയാളിയുടെ ശുദ്ധസംഗീതാസ്വാദനത്തിന്റെ വേര്‌ കിടക്കുന്നത്‌ യേശുദാസിലല്ല. പുലര്‍ച്ചയ്ക്ക്‌ വയലിനക്കരെയുള്ള ക്ഷേത്രത്തില്‍ നിന്ന് അര്‍ദ്ധനിദ്രയില്‍ കാതില്‍ വന്നു വീണിട്ടുള്ള "രഘുവീരശ്രീരംഗപുരവിഹാര.."യും "ഭാവയാമിരഘുരാമ.."വും സായാഹ്നങ്ങളില്‍ കേട്ടിട്ടുള്ള, സുന്ദരാംബാളിന്റെ വന്യസ്വരത്തിലുള്ള "മയിലേറിവിളയാടി വാ.."യുമൊക്കെയാണ്‌ സത്യത്തില്‍ ഒട്ടൊക്കെ അബോധാത്മകമായ സ്വാധീനം പലരിലും ചെലുത്തിയിട്ടുള്ളത്‌. അത്‌ തിരിച്ചറിയാന്‍ ജനം മിനക്കെടാറില്ലെന്നേയുള്ളൂ.

ശരാശരിമലയാളിക്ക്‌ അഡിക്ഷനുണ്ടാക്കിയ സ്വരത്തിന്റെ ഉടമയായിപ്പോയതു കൊണ്ട്‌ യേശുദാസിന്റെ തലയ്ക്ക്‌ നിരക്കാത്ത കിരീടങ്ങള്‍ അദ്ദേഹത്തിന്‌ വച്ചുകൊടുക്കണമെന്ന് വാശി പിടിക്കരുത്‌. (പുതിയ തലമുറ മറ്റു ശബ്ദങ്ങളും ആസ്വദിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌, എന്തായാലും.) സ്കൂള്‍ പഠനകാലത്ത്‌ യേശുദാസ്‌ "തായേ യശോദെ.." പാടുന്നത്‌ കേട്ട്‌ 'ഇതാണ്‌ ഗംഭീരം' എന്നു വിചാരിച്ചിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ മറ്റു പലരും അതേ കൃതി പാടിക്കേട്ടപ്പോഴാണ്‌ വ്യത്യാസം മനസ്സിലാകുന്നത്‌. "ബാലനെന്റ്രു താവിയണത്തേന്‍.. അണയ്ത്തയെന്നൈ മാലയിട്ടവന്‍ പോല്‍ വായില്‍ മുത്തമിട്ടാണ്ടീ..." എന്നിങ്ങനെ നിഗൂഢശൃംഗാരവും കപടപരിഭവവുമൊക്കെ തുളുമ്പിനില്‌ക്കുന്ന ഒരു കൃതിയെ ഗദ്ഗദവും കീഴ്സ്ഥായിയിലുള്ള തകര്‍പ്പന്‍ കസര്‍ത്തുമൊക്കെ ചേര്‍ത്ത്‌ വികൃതമാക്കുകയാണ്‌ യേശുദാസ്‌ ചെയ്തത്‌. അത്‌ മോശമായിപ്പോയെന്ന് ഒരാള്‍ പറഞ്ഞാല്‍ വിഗ്രഹം തകര്‍ക്കാന്‍ നോക്കിയെന്നും പറഞ്ഞ്‌ കേസെടുത്തിട്ട്‌ യാതൊരു കാര്യവുമില്ല.

പിന്നെ, "..അതേ പ്രതിഭയോടെ.." എന്ന പറച്ചിലില്‍ തകരാറുണ്ട്‌, കിരണ്‍സേ. സംഗീതസംവിധായകന്റെ പ്രതിഭയും ഗായകന്റെ പ്രതിഭയും രണ്ടാണ്‌. (സംവിധായകന്റെയും നടന്റെയുമെന്ന പോലെ.) ഗായകന്‍ എത്ര വലിയ ആളാണെങ്കിലും റെക്കോഡിംഗ്‌ മുറിയിലെ രാജാവാരാണെന്ന് കിരണ്‍സിന്‌ ഞാന്‍ പറഞ്ഞു തരണോ? (യേശുദാസ്‌ സംഗീതം കൊടുത്ത "ആശ്ചര്യചൂഢാമണി.. അനുരാഗപാല്‍ക്കടല്‍ കടഞ്ഞുകിട്ടിയൊ.." എന്ന ഗാനം എനിക്കിഷ്ടമാണെന്നും പറഞ്ഞോട്ടെ.)

യേശുദാസിന്റെ 'പ്രതിഭയെ' ഞാന്‍ കുറച്ചുകണ്ടെന്നു തോന്നിയെങ്കില്‍ അത്‌ തെറ്റാണ്‌. അതിനെ 'കൂട്ടിക്കാണാ'ന്‍ തക്ക തരത്തില്‍ മയോപ്പിയ ബാധിച്ചിട്ടില്ലെനിക്ക്‌, അത്രേയുള്ളൂ. ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി വരച്ച വര്‍ണ്ണച്ചിത്രങ്ങള്‍ മഹാബോറാണെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. എന്നുകരുതി രേഖാചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അദ്ദേഹത്തിനുള്ള അന്യാദൃശമായ പാടവത്തിനെ കുറച്ചുകാണുന്നുവെന്നല്ല അര്‍ത്ഥം.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നൂറാം പോസ്റ്റിനാശംസകള്‍

Kiranz..!! പറഞ്ഞു...

ശരാശരിമലയാളിക്ക് അഡിക്ഷനുണ്ടാക്കിയ സ്വരത്തിന്റെ ഉടമയായിപ്പോയതു കൊണ്ട് യേശുദാസിന്റെ തലയ്ക്ക് നിരക്കാത്ത കിരീടങ്ങള് അദ്ദേഹത്തിന് വച്ചുകൊടുക്കണമെന്ന് വാശി പിടിക്കരുത്.

അദ്ദേഹത്തിനു പുതിയതായി ഒരു കിരീടവും ഇവിടെ എടുത്ത് ചാര്‍ത്തുവാന്‍ തുടങ്ങിയില്ല,പക്ഷേ അദ്ദേഹത്തിന്റെ പാട്ട് കേട്ടാല്‍ ഓടാന്‍ തോന്നും,അസഹ്യമാണെന്നോക്കെ കേള്‍ക്കുമ്പോള്‍ ഒരു ചെറിയ കൌതുകം തോന്നി അത്രമാത്രം.ഒരു ഗായകന്‍ എന്നതിലുപരി ഒരു ഹാര്‍ഡ് കോര്‍ അഡിക്ഷന്‍ എനിക്കൊരിക്കലും യേശുദാസിനോട് തോന്നിയിട്ടില്ല,എന്റെ പ്രിയഗായകന്‍ യേശുദാസുമല്ല. പുത്തന്‍ നിര ഗായകരെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് യേശുദാസ് പാട്ട് നിര്‍ത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും അഭിപ്രായമുണ്ട്.

സംഗീതസംവിധായകന്റെ പ്രതിഭയും ഗായകന്റെ പ്രതിഭയും രണ്ടാണ്.

100% ശതമാനം ശരിയായ കാര്യമാണെന്നതില്‍ എനിക്ക് യാതൊരു തര്‍ക്കവുമില്ല. പക്ഷെ ഒരു ചെറിയ വസ്തുത കണ്ടില്ലെന്നു നടിക്കരുത്. ക്ലാസിക്കല്‍ സംഗീതം മലയാള സിനിമയില്‍ ഉപയോഗിച്ച് വിജയിച്ചിട്ടുള്ളവരാണ് രവീന്ദ്രനും ,ദക്ഷിണാമൂര്‍ത്തി സ്വാമികളും.ഈ രണ്ട് കൂട്ടരുടേയും 95 ശതമാനം പാട്ടുകള്‍ യേശുദാസ് അല്ലാതെ അന്നു ആ രംഗത്ത് നിന്നിട്ടുള്ള എത്ര ഗായകര്‍ക്ക് പാടാന്‍ കഴിയുമായിരുന്നു എന്ന് മാത്രം ശ്രദ്ധിച്ചാല്‍ മനസിലാകും സംഗീതസംവിധായകനോളം പോന്ന പ്രതിഭയെപ്പറ്റി മനസിലാക്കാന്‍.ബാലിശമായ ഒരു തമാശയായിട്ടെങ്കിലും “യേശുദാസിനു വേണ്ടിയാണ് താന്‍ ഗാനം ഉണ്ടാക്കുന്നത് ,യേശുദാസ് പാടിയില്ലെങ്കില്‍ സംഗീതം ചെയ്യാതെ ആക്രിക്കച്ചവടം നടത്തുമെന്നും വരെ പറഞ്ഞു കളഞ്ഞു രവീന്ദ്രന്‍ “.

ശരാശരി മലയാളിയുടെ സംഗീതാഭിരുചിയേപ്പറ്റി പറയുമ്പോള്‍ സിനിമയില്‍ പാടിയ കുറ്റത്തിനു മദ്രാസ് മ്യൂസിക് അക്കാദമിയുടെ വാതിലുകള്‍ കൊട്ടിയടക്കുന്ന തമിഴന്റെ കാര്യം വലിച്ചിടരുത്,തമിഴ് നാടിന്റെ സംഗീതാ‍ഭിരുചികള്‍ വേറെ തന്നെയാണ്,പാട്ട് കാരന്‍ ഉണ്ണീക്കൃഷണനു മാത്രമേ അവിടെ പ്രവേശനാനുമതിയുള്ളു എന്ന് കേട്ടിട്ടുണ്ട്.യേശുദാസിന്റെ സംഗീതം ആസ്വദിക്കുന്നവരെല്ലാം “പന്ത്രണ്ട് മക്കളേ വിറ്റൊരമ്മേ“ എന്ന് അടിച്ച് കോണ്‍ തിരിഞ്ഞു പാടുന്നവരേപ്പോലെയാണെന്നുള്ള തമാശയില്‍ നിന്നും “തമാശ“ മാത്രമേ കിട്ടിയുള്ളു..:).ശ്രവണസംസ്ക്കാരം വളര്‍ത്തുക എന്നത് ശാസ്ത്രീയ സംഗീതം മാത്രം കേട്ട് കൊണ്ടാവണം എന്നത് എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതാണോയെന്ന് സംശയമുണ്ട്,ശാസ്ത്രീയ സംഗീതം മാത്രം കേട്ടാല്‍ മാത്രമേ നല്ല ഒരു സംഗീത സംസ്ക്കാരം ഉണ്ടാക്കിയെടുക്കാന്‍ കഴിയുള്ളൂ എന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല.

എന്റേതടക്കമുള്ള തലമുറയിലെ സാധാരണമലയാളിയുടെ ശുദ്ധസംഗീതാസ്വാദനത്തിന്റെ വേര് കിടക്കുന്നത് യേശുദാസിലല്ല. പുലര്ച്ചയ്ക്ക് വയലിനക്കരെയുള്ള ക്ഷേത്രത്തില് നിന്ന് അര്ദ്ധനിദ്രയില് കാതില് വന്നു വീണിട്ടുള്ള "രഘുവീരശ്രീരംഗപുരവിഹാര.."യും "ഭാവയാമിരഘുരാമ.."വും സായാഹ്നങ്ങളില് കേട്ടിട്ടുള്ള, സുന്ദരാംബാളിന്റെ വന്യസ്വരത്തിലുള്ള "മയിലേറിവിളയാടി വാ.."യുമൊക്കെയാണ് സത്യത്തില് ഒട്ടൊക്കെ അബോധാത്മകമായ സ്വാധീനം പലരിലും ചെലുത്തിയിട്ടുള്ളത്.

പരാജിതാ..എനിക്കദ്ഭുതം തോന്നുന്നു,താങ്കളുടെ തലമുറയിലുള്ള ബഹുഭൂരിപക്ഷം മലയാളികളും ഈ മേല്‍പ്പറഞ്ഞ സ്വരങ്ങള്‍ കേട്ടാസ്വദിച്ചിട്ടുള്ളവരാണെന്നു കേള്‍ക്കുമ്പോള്‍.അങ്ങനെയായിരുന്നെങ്കില്‍ വൈദേശിക സംഗീതം ഇത്രപെട്ടന്ന് ഒരു കടന്നു കയറ്റം നടത്തിയതിനുള്ള കാരണങ്ങള്‍ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു.കുഞ്ഞുന്നാള്‍ മുതല്‍ ഈ മേല്‍പ്പറഞ്ഞ കൃതികളും സംഗീതവും കേട്ട് വളര്‍ന്ന പരാജിതനേപ്പോലെ ഉള്ള “സാധാരണക്കാരന്‍” അല്ല ഞാന്‍ ഉദ്ദേശിക്കുന്ന യേശുദാസിന്റെ പാട്ട് കേട്ട് വളര്‍ന്ന് ചിലപ്പോള്‍ ശുദ്ധസംഗീതം അറിയുവാന്‍ ശ്രമിക്കുന്ന സാധാരണക്കാരന്‍ എന്ന് മനസിലാക്കിയാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കാന്‍ കഴിയും എന്നാണ് എനിക്കു തോന്നുന്നത്..!

ശ്രീ കണ്ണൂസ് :-ദയവായി ഈ ഏരിയയില്‍ അടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു :))

സോയാമ്മേ..സുനിലച്ചാ..പിള്ളേരെ..ഓഫിനു മാപ്പേ..മാപ്പേ..!

Radheyan പറഞ്ഞു...

ഊത്തക്കടിന്റെ സ്വാഗതം കൃഷ്ണ,അലൈപ്പായുതെ.ആടാത് ഇവ എല്ലാം കൂടി ഈയിടെ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ഒരു സി.ഡി.ഇറങ്ങിയിരുന്നു.അദ്ദേഹത്തെ ആദ്യമായി കേള്‍ക്കുകയാണ്.നന്നായി എന്ന് തോന്നി.

ക്ലാസിക്കല്‍ കലകള്‍ വ്യുല്‍പ്പത്തിയോടും താല്‍പ്പര്യത്തോടും ആസ്വദിക്കേണ്ടതാണ്.അങ്ങനെ ആസ്വദിക്കുമ്പോള്‍ ദാസേട്ടന്റെ നിലവാരം ശരാശരി മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനാവില്ല.ലളിതസംഗീതത്തില്‍ അദ്ദേഹത്തിന്റെ സ്വരസുഭഗതയും ഭാവതീവ്രതയും ആസ്വദിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്.ലളിതകലകള്‍ ആസ്വദിക്കുന്ന ലാഘവത്തോടെ ക്ലാസിക്കല്‍ കലകള്‍ ആസ്വദിക്കണമെന്ന് വാശി പിടിക്കരുത്.എം.ഡി.രാമനാഥന്‍ ലളിതസംഗീതത്തീന്റെ ഒരു പദ്ധതിക്കും അംഗീകരിക്കാനാവാത്ത സംഗീതകാരനാണ്.അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ നാട്യക്കാരാണ് എന്ന് പറയുന്നത് കഷ്ടമാണ്.ഒരു പക്ഷെ ദേവേട്ടന്‍ പറഞ്ഞ കുന്നക്കുടിയും ക്ലാസിക്കല്‍ രീതികള്‍ വിട്ട് ലളിതമായതും കൈയ്യടികിട്ടുന്നതുമായ സംഗതികള്‍ പരീക്ഷിച്ച ആളാണ്.കൈയ്യടികിട്ടുന്നത് മോശമാണോ എന്ന് ചോദിച്ചാല്‍ മുട്ടത്ത് വര്‍ക്കിയെയും ഒ.വി.വിജയനെയും താരതമ്യം ചെയ്യുന്ന പോലൊരു പ്രതിസന്ധി ഉണ്ടാവും

പരാജിതന്‍ പറഞ്ഞു...

കിരണ്‍സേ :)
പറഞ്ഞത്‌ പറഞ്ഞ പോലെയാണോ കിരണ്‍സ്‌ കേട്ടതെന്നു സംശയം. എന്റെ കുഴപ്പമാകാം.

ഒരു കാര്യം കേള്‍ക്കുമ്പോള്‍ 'കൗതുക'ത്തിന്‌ പ്രതികരിച്ചോളൂ. പക്ഷേ അതില്‍ അസത്യം കലരാതെ നോക്കിയാല്‍ മതി. അത്‌ പോലെ തന്നെ മറ്റൊരാള്‍ പറഞ്ഞത്‌ വളച്ചൊടിക്കുകയും ചെയ്യരുത്‌. അതാണ്‌ തര്‍ക്കത്തിന്‌ വേണ്ടിയുള്ള തര്‍ക്കം.

യേശുദാസിന്റെ പാട്ട്‌ കേട്ടാലോടുമെന്നല്ല ഞാന്‍ പറഞ്ഞത്‌. ഇവിടെ പരാമര്‍ശിച്ച കൃതിയുടെ കാര്യമാണ്‌. വേണമെങ്കില്‍ പൊതുവായി യേശുദാസിന്റെ ശാസ്ത്രീയസംഗീതാലാപനത്തെ (സിനിമയിലെയല്ല) സംബന്ധിച്ച്‌ എന്നും പറയാം. ഓടുമെന്നു പറഞ്ഞത്‌ ഉള്ളതാണ്‌. സഹിക്കാന്‍ ബുദ്ധിമുട്ട്‌ തന്നെ, ശരിക്കും. അതുപോലെ തന്നെ "രാസ്തേ യാദ്‌ നഹീ.." പാടിയ ഗുലാമലിയുടെ കാസറ്റിലെ പടം നോക്കി സ്നേഹത്തോടെ തെറിയും പറഞ്ഞിട്ടുണ്ട്‌. (ഒരു സുഹൃത്തിന്റെ കയ്യീന്ന് പകര്‍ന്നു കിട്ടിയ ദുശ്ശീലം!) ഒാരോ മനുഷ്യര്‍ക്ക്‌ ഓരോ രീതി. യേശുദാസ്‌ പാടിയ ക്ലാസ്സിക്കല്‍ കൃതികള്‍ മാത്രം കേള്‍ക്കുന്നവരും കണ്ടേക്കാം. അവര്‍ക്ക്‌ മണി അയ്യരെയോ എം.ഡി. രാമനാഥനെയോ സഹിക്കാന്‍ പറ്റിയെന്നു വരില്ല.

യേശുദാസ്‌ സിനിമാപ്പാട്ട്‌ നിറുത്തുന്നതും മറ്റും എന്റെ കമന്റിലെ വിഷയമേ അല്ലായിരുന്നു. സിനിമാപ്പാട്ടിനെപ്പറ്റി പരാമര്‍ശിക്കണമെന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇവിടെ ഒരു കാര്യം പറയാതെ വയ്യ. സിനിമയില്‍ ക്ലാസ്സിക്കല്‍ ടച്ചുള്ള പാട്ടുകള്‍ പാടാന്‍ പലരും യേശുദാസിനെ നിയോഗിച്ചത്‌ അദ്ദേഹത്തിന്‌ ശാസ്ത്രീയസംഗീതത്തിലുള്ള അസാമാന്യപ്രതിഭാശേഷിയ്ക്കുള്ള അംഗീകാരമായൊന്നും കരുതാന്‍ പറ്റില്ല. കാരണങ്ങള്‍ പറയാം. ഒന്നാമതായി സിനിമയില്‍ ശാസ്ത്രീയസംഗീതം ഉപയോഗിക്കുന്നത്‌ വളരെയധികം പരിമിതികള്‍ക്കകത്തു നിന്നു കൊണ്ടാണ്‌. ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇഷ്ടപ്പെടാന്‍ വേണ്ടി പല ഒത്തുതീര്‍പ്പുകളും ചെയ്താണ്‌ അത്തരം സംഗീതമുണ്ടാക്കുന്നത്‌. മറ്റൊന്ന്, രവീന്ദ്രനും മറ്റും യേശുദാസിനെ ഉപയോഗിച്ചിട്ടുള്ളത്‌ പലപ്പോഴും സുന്ദരനും സകലകലാവല്ലഭനും സന്ദര്‍ഭം വന്നാല്‍ 15 പേരെ ഒറ്റയ്ക്ക്‌ അടിച്ചു തെറിപ്പിക്കുകയും ചെയ്യുന്ന നായകന്‍ സുകുമാരകലക്ലിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയഗാനാലാപനം നടത്തുന്ന സന്ദര്‍ഭങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു. അപ്പോള്‍ ഏറ്റവും അനുയോജ്യം യേശുദാസിന്റെ 'പോപുലറും' യുവകോമളനായകനിണങ്ങുന്നതുമായ ശബ്ദമാണ്‌. യേശുദാസിന്റെ ശാസ്ത്രീയസംഗീതത്തിലുള്ള സാങ്കേതികജ്ഞാനവും ഉച്ചസ്ഥായിയിലും മറ്റും അനായാസേന പാടാനുള്ള കഴിവും അത്തരം കാര്യങ്ങളില്‍ ഉപകാരപ്രദമായെന്നു മാത്രം. രവീന്ദ്രന്‍ മാഷ്‌ എന്തു പറഞ്ഞാലും ശരി, ഒരു 'കൊമേഴ്‌സ്യല്‍ ഇക്വേഷന്‍' എന്നതിലുപരി വലിയ മൂല്യങ്ങളൊന്നും ചാര്‍ത്തിക്കൊടുക്കാന്‍ പറ്റുന്ന സംഗതിയല്ല അവര്‍ രണ്ടാളും ചേര്‍ന്നുണ്ടാക്കിയ സിനിമാശാസ്ത്രീയഗാനങ്ങള്‍. (എനിക്ക്‌ ഇഷ്ടപ്പെട്ട 'രവീന്ദ്രഗാനങ്ങ'ളില്‍ 'പ്രമദവന'വും മറ്റുമില്ല. ശ്രദ്ധിച്ചു കേട്ടാല്‍ 'ഫോര്‍മുലൈക്‌' ആണ്‌ അത്തരം കൊമ്പോസിഷനുകളെന്നത്‌ എളുപ്പം തിരിച്ചറിയാവുന്നതേയുള്ളൂ. എന്റെ മാത്രം അഭിപ്രായമാണേ!)

തമിഴ്‌ നാടിന്റെ സംഗീതാഭിരുചിയും മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ യാഥാസ്ഥിതികത്വവും തമ്മില്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ല. (ബോംബേ ജയശ്രീയും സിനിമയില്‍ പാടുന്നുണ്ടല്ലോ, കിരണ്‍സ്‌.) സാധാരണക്കാരായ ശാസ്ത്രീയസംഗീതപ്രേമികളുടെ കാര്യമാണ്‌ ഞാന്‍ പറഞ്ഞത്‌.

യേശുദാസിന്റെ സംഗീതമാസ്വദിക്കുന്നവരെല്ലാം മോശക്കാരാണെന്നല്ല കിരണ്‍സേ ഞാന്‍ പറഞ്ഞത്‌. അദ്ദേഹത്തിന്റെ സെമിക്ലാസ്സിക്കല്‍ പാട്ടൊക്കെ കേട്ട്‌ തലകുലുക്കി, "ഹോ! എനിക്ക്‌ എന്തൊരു ശാസ്ത്രീയസംഗീതപ്രേമമാണെന്നോ!" എന്ന ലൈനില്‍ സംസാരിക്കുന്ന ധാരാളം പേരുണ്ട്‌. ഇത്തരക്കാരില്‍ നേരിട്ടറിയാവുന്ന മിക്കവാറും അണ്ണന്മാരുടെ സെന്‍സിബിലിറ്റി പരമദരിദ്രമാണെന്ന സത്യം പരഞ്ഞെന്നേയുള്ളൂ. ശ്രവണസംസ്കാരം വളര്‍ത്തേണ്ടത്‌ എല്ലാവരുടെയും ബാധ്യതയാണെന്ന് ആരു പറഞ്ഞു? എല്ലാവരും കവിത വായിച്ചേ പറ്റൂ എന്നൊക്കെ പറയുന്ന പോലല്ലേ അത്‌?

പിന്നെ, അത്ഭുതപ്പെട്ടതിന്‌ നന്ദി! :)
25 - 30 വര്‍ഷം മുമ്പ്‌ കൊല്ലത്തെ ക്ഷേത്രങ്ങളിലും മറ്റും സുബ്ബലക്ഷിയുടെയും സുന്ദരാംബാളിന്റെയും ത്യാഗരാജഭാഗവതരുടെയും മറ്റും പാട്ടുകള്‍ തന്നെയായിരുന്നു പുലര്‍ച്ചയ്ക്കും സന്ധ്യക്കും ഇടുന്നത്‌. (ഇപ്പോഴത്തെ കാര്യം ശ്രദ്ധിച്ചിട്ടില്ല.) അല്ലെന്നു സാമാന്യം ഓര്‍മ്മശക്തിയുള്ള ആരും പറയുമെന്നു തോന്നുന്നില്ല. അക്കാലത്ത്‌ അതൊക്കെ ഒരു കുട്ടിയെ അബോധാത്മകമായാണ്‌ സ്വാധീനിക്കുന്നത്‌. പില്‍ക്കാലത്ത്‌ മുതിരുമ്പോള്‍ ആ സ്വാധീനം ഉപയോഗപ്പെടും. സത്യത്തില്‍ ഏതൊക്കെ കൃതികള്‍ എന്നൊക്കെ തിരിച്ചറിയുന്നതു പോലും മുതിര്‍ന്നതിനു ശേഷമാണ്‌. ഞാന്‍ 'സ്പെഷ്യല്‍ സാധാരണക്കാര'നൊന്നുമല്ല കിരണ്‍സേ. ശാസ്ത്രീയസംഗീതം കേള്‍ക്കുന്ന ആളുകളില്ലായിരുന്നുവെന്നത്‌ പോട്ടെ, പാട്ടുപെട്ടി പോലും വീട്ടിലില്ലായിരുന്ന കുട്ടിക്കാലമാ എന്റേത്‌. യേശുദാസിന്റെ സിനിമാപ്പാട്ട്‌ കേട്ടും ആസ്വദിച്ചും തന്നെയാ വളര്‍ന്നത്‌. (സംശയമുണ്ടെങ്കില്‍ ഒറ്റയിരുപ്പിന്‌ നൂറു പാട്ട്‌ മുഴുവനായി 'പറഞ്ഞു' കേള്‍പ്പിക്കാം. പാടിക്കേള്‍പ്പിച്ചാല്‍ ഓടേണ്ടി വരും!)

വൈദേശികസംഗീതത്തിന്റെ കടന്നുകയറ്റത്തെപ്പറ്റിയൊക്കെ കിരണ്‍സ്‌ പറഞ്ഞതിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയില്ല, കേട്ടോ. :)

Shiju പറഞ്ഞു...

ഈ പോസ്റ്റിലെ കമെന്റുകളുടെ പോക്ക് കണ്ടിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. യേശുദാസിനു ശാസ്ത്രീയ സംഗീതം അറിയില്ലെന്നു മറ്റോ സ്ഥാപിച്ചാല്‍ ഇവിടുത്തെ പ്രശ്നം തീരുമോ.

ഊത്തുക്കാട് എന്ന കവിയുടെ കീര്‍ത്തനങ്ങളെ കുറിച്ചിട്ട പോസ്റ്റില്‍ അതിനെ കുറിച്ച് സംസാരിച്ചാല്‍ പോരേ. യേശുദാസിനു ശസ്ത്രീയ സംഗീതം അറിയില്ലെന്നു സ്ഥാപിച്ചിട്ടു എന്തു കിട്ടാനാണ്. അങ്ങനെ സ്ഥാപിക്കണം എങ്കില്‍ അതിനു വേറെ ഒരു പൊസ്റ്റ് ഇടുന്നതല്ലേ നല്ല്ലത്. നിക്ഷിപത താല്പര്യം കമെറ്റുകളില്‍ വരുന്നതിന്റെ പ്രശ്നം.

ഇനി ഞാന്‍ ഈ മുകളില്‍ എഴുതിയതിനു നസ്രാണിക്ക് സംഗീതം വരുമോ എന്നു കൂടി ചോദിച്ച് ഒരു മറുപടി വന്നാല്‍ പൂര്‍ണ്ണം. ഞാന്‍ ഈ വഴിക്കില്ലേ ഇനി.

പരാജിതന്‍ പറഞ്ഞു...

ഷിജു, നന്നായി.
എല്ലാം ഓഫ് ടോപിക് ആയിരുന്നു. സംശയമില്ല. വേറെ പോസ്റ്റിടാനും വേണ്ടിയുള്ള കാര്യമൊന്നുമില്ല കേട്ടോ! :)

നിക്ഷിപ്തതാല്പര്യം, മസ്തിഷ്കപ്രക്ഷാളനം, വക്ഷസ്ഥലേ കൌസ്തുഭം...
എന്താണ് പ്രശ്നം?

സുനില്‍‌സേ, സോറി.. മാപ്പ് അവസാനത്തെ കമന്റിലായിക്കോട്ടെ. ഞാന്‍ വിട്ടു.

കാളിയമ്പി പറഞ്ഞു...

ഷിജൂ, പരാജിതനണ്ണന്‍ അതല്ല പറയാന്‍ ശ്രമിയ്ക്കുന്നത്.ദയവായി വേണ്ടാത്ത അര്‍ത്ഥങ്ങളിലേയ്ക്ക് താങ്കളെപ്പോലെയുള്ളവര്‍ ചെന്നു ചാടരുത്.(കിരണ്‍സിനോടുമാണ്)

യേശുദാസിന്റെ ശാസ്ത്രീയ സംഗീതം സംഗീതത്തിന്റെ ചില വഴികള്‍ പ്രത്യേകമായി ഇഷ്ടപ്പെടുന്നവര്‍ക്ക് അത്ര രുചിയ്ക്കുകയില്ല.എനിയ്ക്കും ഇഷ്ടമല്ല.അദ്ദേഹം ശാസ്ത്രീയ സംഗീതം വേറേ എന്തോ ആയിട്ടാണ് പാടുന്നത്..

ചില കൃതികള്‍ പാടുന്നതില്‍ അദ്ദേഹം പ്രത്യേക കൈത്തഴക്കം കാണിയ്ക്കുന്നു എന്നു പറയപ്പെടുന്നു.അത് ചെമ്പൈ സ്വാമിയുടേ വികലാനുകരണമാണ്.(വാതാപി, രക്ഷമാം ഒക്കെ രണ്ടു പേരും പാടുന്നത് കേട്ടു നോക്കൂ) എന്നാല്‍ ലളിത സംഗീതത്തില്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ട്.

ശാസ്ത്രീയ സംഗീതത്തില്‍ അദ്ദേഹം പാടുമ്പോള്‍ എന്തോ ശ്രമിയ്ക്കുന്നു എന്നൊരു ഫീലിംഗ്. അതേ സമയം താമസമെന്തേ വരുവാനിലെല്ലാം എത്ര അയത്നലളിതമായാണ് ഗാനം ഒഴുകുന്നത്.

ഇതേ ശാസ്ത്രീയ സംഗീതം തന്നെ ജോണ്‍ ഹിഗിന്‍സ് പാടുമ്പോള്‍ എന്തോ വ്യത്യാസം അനുഭവപ്പെടുന്നില്ലേ..ഭാഷയും സംസ്കാരവും വ്യത്യാസമെങ്കിലും ..അത് പാടുമ്പോള്‍ തെറ്റിയാലും..എനിയ്ക്കിഷ്ടമാണ് ആ കാ വാ വാ യും, ബേഗനേ ബാരോ യുമൊക്കെ കേക്കാന്‍..എന്താ വ്യത്യാസം?ശ്രദ്ധിക്കൂ..

http://www.musicindiaonline.com/music/carnatic_vocal/m/artist.78/

അത് എന്തോ ഇന്വോള്‍‍മെന്റിന്റെ പ്രശ്നമായാണ് എനിയ്ക്ക് തോന്നുന്നത്..യേശുദാസിന് ഇന്വഓള്‍മെന്റ് കൂടിയതു കൊണ്ടാവുമോ?

രവീന്ദ്രന്‍ മാഷിനു യേശുദാസുമായുള്ള സ്നേഹത്തിനെ സംഗീതവുമായി ബന്ധിപ്പിയ്ക്കേണ്ടാ..രവീന്ദ്രന്‍ മാഷിന്റെ ഏറ്റവും നല്ല ഗാനം എന്ന് ഞാന്‍ കരുതുന്ന(എന്റെ കരുതല്‍ ശരിയാവണമെന്നില്ല..:) ചന്ദന മണിവാതില്‍ പാതി ചാരി..അതി മനോഹരമായി പാടിയ ഗായകന് പിന്നീടൊരു അവസരം കൂടി കിട്ടിയിട്ടില്ല..അദ്ദേഹത്തില്‍ നിന്ന്..

സിനിമയിലെ ശാസ്ത്രീയ ഭാവമുള്ള സംഗീതത്തില്‍ ചിലതൊഴിച്ച് ഏത് വന്നാലും ഞാനും ആ കേള്‍ക്കുന്ന ഉപകരണം ഓഫ് ചെയ്യാനാണ് ശ്രമിയ്ക്കുക.ഉദാഹരണത്തിന് സിനിമയില്‍ "എന്ന തവം" എന്ന കൃതി കേട്ടു നോക്കൂ.."യശോദാ.. നീ എന്തു തപം ചെയ്തിട്ടാണ് പരബ്രഹ്മം തന്നെ നിന്റെ മകനായി , അമ്മാ എന്നു കരഞ്ഞ് നിന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന" , അപാരമായ ഭാവമുള്ള(ഭക്തി, സ്നേഹം....വേണമെങ്കില്‍ പാടുന്നവന് യശോദയോട് അല്പ്പം അസൂയ:) കൃതി സിനിമയ്ക്കു സിറ്റുവേഷനു വേണ്ടിയെങ്കിലും ഒരുമാതിരി മോങ്ങിക്കൊണ്ട് പാടുന്നത് കേട്ട് കുട്ടികളെല്ലാവരും അതിപ്പൊ ആ രീതിയിലാണ് പാടുന്നത്..:)

പിന്നെ കര്‍ണ്ണാടക സംഗീതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗായകര്‍ ആരെന്നു ചോദിച്ചാല്‍ ശ്രീ മണിയയ്യരുടെ മകന്‍ രാജാമണി സാറിന്റെ ശിഷ്യര്‍ (സാറ് മൃദംഗമാണ് പഠിപ്പിയ്ക്കുന്നത്..:) ഒരു രാമകൃഷ്ണനും രാധാകൃഷ്ണനുമുണ്ട്..ജ്യേഷ്ഠാനുജന്മാര്‍..ഇടപ്പള്ളിയില്‍..ന്താ പാട്ട്

അതുപോലെ സീ ഡീയിലും കാസറ്റിലുമൊന്നും വരാതെ ലോക്കല്‍ പാടി നടക്കുന്ന എത്രയെത്ര പേര്‍..:)
(ഇവര്‍ക്ക് വേറേ ജോലിയൊക്കെയുണ്ടേ)

ഓഫ് ടൊപ്പിയ്ക്ക് പറ്റില്ലെങ്കില്‍ പറയണേ സുനില്‍മാഷേ..,

വിവാഹ വാര്‍ഷികാശംസകള്‍.
നൂറാമത്തെപോസ്റ്റിനും..ചുമ്മാ ആശംസകളല്ല..ഈ ചിന്തകള്‍ എഴുത്ത് ഒക്കെ നന്നായി..:)

കണ്ണൂസ്‌ പറഞ്ഞു...

കിരണ്‍സേ, ഞാന്‍ ഇവിടുണ്ടേ. :-) പറയാനുള്ള കാര്യങള്‍ ആധികാരികമായി പരാജിതനും മറ്റുള്ളവരും ഒക്കെ പറയുന്നതു കണ്ട് കേട്ടിരിക്കുന്നു എന്നേ ഉള്ളൂ.

സുനിലേ, സോയാജി ആശംസകള്‍.

Shiju പറഞ്ഞു...

അമ്പി ചേട്ടാ

എന്നെയും കിരണ്‍സിനേയും എന്തിനാ ഒരു ടാഗില്‍ കെട്ടിയിട്ടത് എന്നു മനസ്സിലയില്ല. നസ്രാണി എന്ന ടാഗില്‍ ചേര്‍ത്തതാണോ.

കിരണ്‍സോ പരാജിതനോ പറയുന്നതിനെ അനുകൂലിച്ചോ എതിര്‍ത്തോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. യേശുദാസ് ശാസ്ത്രീയ സംഗീതത്തിന്റെ ആശാനാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടും ഇല്ല.

സത്യത്തില്‍ ഞാന്‍ എന്റെ ആദ്യത്തെ കമെറ്റില്‍ ഊത്തുക്കാട് എന്ന കവിയെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ടാഗുകള്‍ കെട്ടുന്നതിനു മുന്‍പ് ആ മൂന്നാമത്തെ കംനെറ്റ് ഒന്നു വായിച്ചു നോക്കുക.

കംനെറ്റുകള്‍ ഓഫ് ടോപ്പിക്ക് ആയി പോകുന്നതിനെ കുറിച്ചാണ് ഞന്‍ എന്റെ അവസാനത്തെ കമെന്റില്‍ പറഞ്ഞത്. അല്ലാതെ യേശുദാസ് ശാസ്ത്രീയ സംഗീതത്തിന്റെ ഉസ്താദ് ആണെന്നു സ്ഥാപിക്കുകയല്ല. അതിനല്‍ തന്നെ തങ്കളുടെ കംനെറ്റ് എന്നെ അഡ്രസ്സ് ചെയ്തത് എന്തിനാണെന്ന് മനസ്സിലായില്ല.

ഓറോ ലേബലുകള്‍ പതിച്ചു കിട്ടാന്‍ ബൂലോകത്തില്‍ എന്താ എളുപ്പം. പിന്നെ യേശുദാസ് എനിക്ക് അദ്ദേഃഹത്തിനു ഓശാന പാടി നടക്കുന്നത് ഓരോ മാസവും ഒരു ചെക്ക് അയച്ചു തരുന്നുണ്ട്. അത് കൊണ്ടാ ഞാന്‍ അരി വാങ്ങിക്കുന്നത്.

പിന്നെ ഇവിടെ എന്തിനാ ഹിഗ്ഗിന്‍സിനേ ഒക്കെ കൊണ്ടുവന്നതു എന്നു എനിക്ക് മനസ്സി‍ലായില്ല. ശാസ്ത്രീയ സംഗിതജ്ഞര്‍ തമ്മീലുള്ള ഒരു കമ്പാരിസണ്‍ ആണോ ഈ പോസ്റ്റ്.

ഇങ്ങനെയുള്ള ഓരോ അഭിപ്രായങ്ങള്‍ക്ക് കൈയ്യടിച്ചാല്‍ ബൂലോകത്തില്‍ ഒരു ഊശാന്‍ താടി ബുദ്ധിജീവി ലേബല്‍ എളുപ്പം കിട്ടുമെന്നു അറിയാം. അതില്‍ ഒന്നാമത്തേത് ആണ് യേശുദാസിനു പാടാനറിയില്ലെന്നു സ്ഥാപിക്കല്‍.

ഈ വിഷയത്തെ കുറിച്ച് ഈ പോസ്റ്റില്‍ ഇടുന്ന അവസാനത്തെ കംനെറ്റ് ആണ് ഇതു.

Kiranz..!! പറഞ്ഞു...

ഇവിടെപ്പറയുന്നത് കേട്ടാല്‍ തോന്നും സിനിമാസംഗിതവും ലളിതസംഗീതവുമെല്ലാം അമ്പലപ്പറമ്പില്‍ നിന്നു വാങ്ങൂന്ന പീച്ചാം കുഴലു വഴി ഊതി വിടുന്നതാണെന്ന്,വ്യക്തമായ ഒരു രാഗവും രാഗഭേദങ്ങളുമില്ലാതെ സുന്ദരമായ ലളിതസംഗീതം സൃഷ്ടിക്കാന്‍ കഴിയുമോയെന്ന്‍ ലളിതസംഗീതജ്ഞരോട് ചോദിക്കണം.കൃതികള്‍ മനോധര്‍മ്മമറിഞ്ഞു പാടുന്നതിനോളം പോന്ന ശ്രമം അതിനെ ഒരു നിയന്ത്രിതമായ രീതിയില്‍ ചിട്ടപ്പെടുത്താനും വേണ്ടിവരുമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്.
ശാ‍സ്ത്രീയ സംഗീതം ആലപിക്കുമ്പോള്‍ യേശുദാസ് ലൈറ്റാക്കി പാടുന്നത് ഇഷ്ടപ്പെടുന്നവരും ഉണ്ട്.അത്തരക്കാര്‍ ശാസ്ത്രീയസംഗീതാരാധകര്‍ അല്ലെന്നു പറയുന്നതിനോടാണെതിര്‍പ്പ്.അത് കേട്ടാല്‍ ഓടാന്‍ തോന്നുമെന്ന് പറയുന്നവരെ ഒരു ശരാശരി സാധാരണക്കാരനായ സംഗീതാസ്വാദകന്‍ എന്ന് വിളിക്കുന്നതിനോടും..!

പരാജിതന് പത്തെണ്‍പത് വയസായെന്ന് തോന്നുന്നില്ല,തലമുറയിലുള്ളവരെല്ലാം ശുദ്ധസംഗിതാസ്വാദകരായിരുന്നുവെങ്കില്‍ ജില്ലേലൊ,ജില്ലേലോ എന്ന് പാടിയാര്‍ത്ത് തുള്ളിക്കളിക്കുന്ന ഇന്നത്തെ ഗായകരും അതാസ്വദിക്കുന്നവരുമൊക്കെ ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണതാണോയെന്ന സംശയമാണ് വൈദേശികസംഗീതരീതികളെപ്പറ്റി പരാമര്‍ശിക്കാന്‍ കാരണം.എന്തായാലും ഒരു പത്ത് വര്‍ഷം കൂടി കാത്തിരുന്നാല്‍ അറിയാം എന്തൊക്കെ കിരീടങ്ങള്‍ പുതിയതായി ചാര്‍ത്താന്‍ പറ്റിയ ആളായിരുന്നു യേശൂദാസെന്ന്..!

ഹെ..ഹെ..ഷിജുവേ..ഗംബ്ലീറ്റ് ഓഫ്..സുനിലച്ചനും കുടുംബവും നുമ്മെ ചിരവക്കടിച്ചു കൊല്ലും..:)

അംബീ..യേശുദാസിന് ഇന്‍ വോള്‍വെമെന്റ് കൂടിയതാണോയെന്ന സംശയം കലക്കി..:)

കണ്ണൂസേ..:))

വിഷ്ണു പ്രസാദ് പറഞ്ഞു...

യേശുദാസിന് പാടാനറിയില്ലെന്ന് സ്ഥാപിച്ചാല്‍ ബുദ്ധിജീവിയാകുമോ...ങേ..അതൊരു പുതിയ അറിവാണല്ലോ.അപ്പോള്‍ മുകളില്‍ അത്തരം വാദമുന്നയിച്ചവരൊക്കെ അതിന് പരിശ്രമിക്കുകയാണല്ലേ...അനന്തം അജ്ഞാതം അവര്‍ണനീയം എന്നല്ലാതെ എന്താ പറയേണ്ടത് ഷിജുവേ...
പിന്നെ എവിടാ ഈ ഹിഗ്ഗിന്‍സ്...
ബ്ഞാന്‍ മുഴുവന്‍ പരതിയിട്ടും കണ്ടില്ലാട്ടോ.

-സു- {സുനില്‍|Sunil} പറഞ്ഞു...

വിഷ്ണൂമാഷെ,ഹിഗിന്‍സ് ഭാഗവതരെ കുറിച്ച്
http://www.musicindiaonline.com/music/carnatic_vocal/m/artist.78
http://dpnelson.web.wesleyan.edu/higgins.html
http://en.wikipedia.org/wiki/Jon_B._Higgins
അദ്ദേഹം എം.ഡി രാമനാഥന്റെ ശിഷ്യനായിരുന്നു എന്ന്‌് കെട്ടിട്ടുണ്ട്‌. ആലാപനം കേട്ടാലും തോന്നും. ഓഡിയോ കാസറ്റുകള്‍ കയ്യിലുണ്ട്‌. വിപണിയില്‍ ധാരാളം കിട്ടും. -സു-

പരാജിതന്‍ പറഞ്ഞു...

കിരണ്‍സ്‌,
എനിക്ക്‌ മുപ്പത്താറ്‌ വയസ്സായി. എന്റെ തലമുറയിലുള്ളവരെല്ലാം ശുദ്ധസംഗീതാസ്വാദകരാണെന്ന് ഞാന്‍ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാല്‍, ശുദ്ധസംഗീതം ഇഷ്ടപ്പെടുന്നവരാരും വൈദേശികസംഗീതം കേള്‍ക്കില്ല എന്നു കരുതുന്ന പൊട്ടന്മാരുടെ ഗണത്തിലായിപ്പോകില്ലേ ഞാനും?

പാട്ടു പാടുന്നയാള്‍, സംഗീതപ്രേമി എന്നൊക്കെയുള്ള പരിഗണന കൊണ്ടാണ്‌ കിരണിനോട്‌ ഇത്രയും നേരം കഴിയുന്നത്ര വിശദമായും മറ്റും സംസാരിച്ചത്‌. അത്‌ ഒരു വീക്‌ക്‍നെസ്‌ ആയിക്കണ്ട്‌ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും പ്രസക്തമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും തര്‍ക്കിക്കാതിരിക്കുക. "അടിച്ചിരുത്തല്‍, ചവിട്ടിത്താക്കല്‍ തുടങ്ങിയ നാടന്‍ കലാപരിപാടിക"ളുടെ വേദിയാക്കി മാറ്റണോ ഇവിടെ? വേണമെങ്കില്‍ ആകാം.

ഷിജു, താങ്കളുടെ അവസാനത്തേതിനു തൊട്ടു മുമ്പുള്ള കമന്റിലെ ഗോപ്യമായ പരിഹാസം വെറുതെ ചിരിച്ചു തള്ളിയതാ. അത്‌ തെറ്റായിപ്പോയെന്നു അടുത്ത കമന്റു കണ്ടപ്പോള്‍ മനസ്സിലായി. താങ്കളുടെ കൈയിലിരിക്കുന്ന പൂതറ ലേബലടിയന്ത്രമാണ്‌ ആദ്യം കളയേണ്ടത്‌. പിന്നെ, ബുദ്ധിപ്രഭാവം കാണിക്കാന്‍ യേശുദാസിനെ ചൊറിയേണ്ട യാതൊരു കാര്യവുമില്ല, എനിക്ക്‌. താങ്കള്‍ക്കതറിയില്ലെങ്കിലും അതറിയാവുന്ന പലരുമുണ്ട്‌, ബ്ലോഗെഴുതുന്നവരുടെ കൂട്ടത്തില്‍. ഒരു മാതിരി തേഞ്ഞ ഡയലോഗുമായി ആളെ വടിയാക്കാന്‍ ഇറങ്ങും മുമ്പ്‌ രണ്ട്‌ വട്ടം ആലോചിക്ക്‌, ഷിജുവേ.

ദേവന്‍ പറഞ്ഞു...

ഓണ്‍ റ്റോപ്പിക്ക് കമന്റടിച്ചാല്‍ തന്നെ ഓഫായിപ്പോകുന്ന ഞാന്‍ ഓഫടിച്ചാല്‍ ശ്രീമതി സുനില്‍ മേലില്‍ സംഗീതമേ വെറുത്തു പോകുമല്ലോ ദൈവമേ.

ഞാന്‍ മിണ്ടണോ? വേണ്ടേ? അതോ കമന്റു കല്ലറയില്‍ പോയിരുന്നു പറഞ്ഞാ മതിയോ? ആയശക്കുപ്പഴത്തില്‍ ആയല്ലോ.

കാളിയമ്പി പറഞ്ഞു...

യേശുദാസ് പാടട്ടേ..കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടേതിനു നമ്മളുതമ്മിലെന്തിനാ തല്ലു കൂടുന്നേ..ഷിജൂ ഇതിങ്ങനെ പോയാല്‍ എങ്ങുമെത്തില്ല..ഓണ്‍ ടോപ്പിക്കടിച്ച് നമുക്ക് ശീലമില്ലെന്നറിയാലോ..:)
ചുമ്മാ വഴക്കടിയ്ക്കാതെ കൈ കൊടുത്ത് പോയിരുന്ന് ആനന്ദ ഭൈരവി കേള്‍ക്ക്..ഇപ്പം ബിലഹരി കേള്‍ക്കരുത്...ധൈര്യം കൂടുമെന്നാ പറയുന്നേ...:) ഞാന്‍ കൈ തന്നു..

Kiranz..!! പറഞ്ഞു...

പരാജിതന്‍ ചേട്ടായി,പ്രസ്തുത നാടന്‍ കലകളില്‍ പയറ്റിത്തെളിഞ്ഞ പരിചയം ഇല്ലാത്തതിനാല്‍ രാജി വയ്ക്കുന്നു ,

യേശുദാസിന്റെ ശാസ്ത്രീയവും ഇഷ്ടപ്പെടുന്ന ഒരു സാധാരണ സംഗീത പ്രേമി.

Ramakrishnan(രാമകൃഷ്ണന്‍‌) പറഞ്ഞു...

സു, വളരെ നല്ല പോസ്റ്റ്. സന്താനത്തിന്റെ ഊത്ത്ക്കാട് കൃതികള്‍ അതി മനോഹരമാണ്‍.

കമന്റുകള്‍ ഓടിച്ച് വായിച്ചതേ ഉള്ളൂ.
യേശുദാസിന്റെ ശാസ്ത്രീയത്തിനോട് എനിക്കും പരാജിതന്റെ അഭിപ്രായമാണ്‍ (നീട്ടി എഴുതാന്‍ ഇപ്പോള്‍ സമയമില്ലെങ്കിലും). ശാസ്ത്രീയ സംഗീതത്തിലെ അതികായന്മാരുടെ പാട്ടുകള്‍ കുറെ വര്‍ഷങ്ങള്‍ കേട്ടിട്ടുള്ള/അനുഭവിച്ചിട്ടുള്ള 99% ആള്‍ക്കാര്‍ക്കും അതേ അഭിപ്രായമാണ്‍ ഉണ്ടാവുക (എന്ന അഭിപ്രായമാണ്‍ എനിക്ക്!).

(a real anecdote: when one of my friends (who had never read a single book even accidently!) once asked me for book suggestions, i gave him a Jeffrey Archer short story collection which was lying around. My friend got totally addicted to the author's style of writing, and finished 8 or 10 books by the same author in a few days! Then he started making statements like 'Jeffrey Archer is the best writer in the whole world'!! As far as I know, he hasn't tried another author yet. So...)

ബൂലോകത്ത് സംഗീത കത്തിയടികള്‍ പലതും ഞാന്‍ മിസ്സ് ചെയ്യുന്നു (കാണാതെ പോകുന്നു). സംഗീതപരമായ പോസ്റ്റുകള്‍ ശേഖരിച്ച് എവിടെയെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ലിങ്ക് തരൂ പ്ലീസ്).

-രാമകൃഷ്ണന്‍

PS: എനിക്ക് ഉണ്ണികൃഷ്ണന്‍, സുധാ രഘുനാഥന്‍ എന്നിവരോടും വല്യ താല്പര്യമില്ല.

എതിരന്‍ കതിരവന്‍ പറഞ്ഞു...

ഊത്തക്കാടിന്റെ ക്രൃതികളിലെ ഒരു അസാമാന്യ്ത നൃത്തത്തിനു വേണ്ടി രചിച്ചതാണോ എന്നു സംശയം തോന്നിക്കുമാറ് നിബന്ധിച്ചിരിക്കുന്ന താളങ്ങളാണ്. “കുഴ്ലൂതി” യിലെ മധ്യമകാലത്തില്‍ ഈ നര്‍ത്തകന്‍ തിമിര്‍ത്താടുകയാണ്‍. അശൈന്താടി മിഗ ഇശൈന്തോടി വരും.....തകുമിതു എന്ന ഒരു പദം പാട തകിട തധിമി എന്ന പദം ആട....അന്നു നൃത്തരൂപം ഇത്രയും വികസിച്ചിരുന്നൊ? “തായേ യശോദ“ ഒരു കാലത്ത് നൃത്തവേദിയിലെ നിര്‍ബ്ബന്ധങ്ങളിലൊന്നായിരുന്നതും ഈ പ്രത്യേകതകള്‍ കൊണ്ടായിരിക്കണം.

രചനയിലെ സങ്കേതങ്ങളിലും അദ്ദേഹം കാലത്തിനു മുന്‍പേ നടന്നിരുന്നു. വെണ്ണയ്ക്കു കൊഞ്ചുന്ന ഉണ്ണിക്കണ്ണനെ രസക്രീഡാലോലുപനാക്കിക്കാണാന്‍ വേണ്ടിയാണോ ഗൊപികയെ “മാലയിട്ടവന്‍ പോല്‍ വായില്‍ മുത്തമിട്ടത്? പിന്നീടുള്ള ചെയ്തികള്‍ “ബാലനല്ലെടീ ഇവന്‍” എന്നു വരെ ഗോപസ്ത്രീയെക്കൊണ്ടു പറയിപ്പിച്ചു.എന്താണ് ചെയ്തതെന്ന് നാലു പേര്‍ കേള്‍ക്കെ പറയാന്‍ കൊള്ളില്ലാത്തതാണത്രെ!
എന്തൊരു ധൈര്യം!
വേറൊരിടത്ത് (അലൈ പായുതേ) “ഇതു മുറയോ ധര്‍മം താനോ” എന്നു കരഞ്ഞു വിളിച്ചത് ഉണ്ണിക്കണ്ണന്‍ പിടികിട്ടാപ്പുള്ളിയായി പിന്നെയും മായ കാട്ടി നടന്നതിനാലായിരിക്കണം.
ഊത്തക്കാടിന്റെ പേരില്‍ അറിയപ്പെടുന്ന പല കൃതികളും അദ്ദേഹത്തിന്റേതല്ല എന്നു കേള്‍ക്കുന്നത് പലരെക്കുറിച്ചും കേള്‍ക്കാറുള്ള മിത്തുകളിലൊന്നായിരിക്കാം.

-സു- {സുനില്‍|Sunil} പറഞ്ഞു...

ഹൌ സമാധാനായി, എതിരവനേ...
ഊത്തക്കാടിന്റെ കൃതികള്‍ താള്‍ലനിബദ്ധമാണ്. താളം പണ്ടുമുതലേ ഉള്ളതല്ലേ? തീര്‍ച്ചയായും പിന്നീട്‌ നൃത്തം വികസിച്ചപ്പോള്‍ അതിനെടുത്തുകാണും. അപ്പോ അത്യാവ്ശ്യം മാറ്റങ്ങളും ഉണ്ടായിക്കാണും.
ഊത്തക്കാടിന്റെ കൃഷ്ണസങ്കല്‍പ്പം ചെറുശ്ശേരിയുടേതുമായി ഒത്തൂപോകുന്നോ എന്ന് സംശയമുള്ളതായി ഞാന്‍ എഴുതിയിരുന്നു. എത്രത്തോളം സാമ്യതയുണ്ട്‌ എന്നാലോക്കേണ്ടീയിരിക്കുന്നു. അമ്മക്ക്ക് കുട്ടികളോടുള്ള് സ്നേഹം, അവരുടെ വികൃതികളോടുള്ള പരിഭവം, എല്ലാം ഊത്തക്കാടിന്റെകൃതികള്‍ലിലുണ്ട്‌. അതായിരിക്കണം സോയയെ ഇങനെ എഴുതാന്‍ പ്രേരിപ്പിച്ചത്. അവളും ഒരമ്മയാണല്ല്ലോ.
പക്ഷെ പെണ്ണെഴുത്ത് എന്ന് വിലപിക്കുന്നവര്‍ ആലോചിക്കണം ഊത്തക്കാട് എങനെ ഇത്രയും തന്മയത്വത്തോടെ എഴുതി എന്നത്! ഒരു പക്ഷെ ഊത്തക്കാട് ആണല്ലെന്നുവരുമോ? (പെണ്ണെഴുത്തിനെ പറ്റിയുള്ളകമന്റുകള്‍ തമാശയാണേ...)

“അമ്മക്കു നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍...“
ചെറൂശ്ശേരി - (കൈപ്പള്ളി മുഴുവന്‍ യൂണിക്കോടിലാക്കി വിക്കിയിലിട്ടത് ഭാഗ്യം)

ഡാലി പറഞ്ഞു...

സുനിലേട്ടാ, ഒരു 10 വട്ടമെങ്കിലും ഇവിടെ വന്നു പോയി. ഊത്തകാടിനേയും യേശുദാസിനേയും കണ്ട് എന്തു കമന്റിടും എന്നാലോചിച്ച് മടങ്ങിപ്പോയി.
ഒരു 50 അടിക്കാന്‍ അവസരമിതാ വന്നിരിക്കുന്നു. പാഴാക്കുന്നില്ല. വിവാഹ വാര്‍ഷികാശംസകള്‍.

ഊത്തക്കാടിന്റെ കൃതികള്‍ വയലിന്‍ കേല്‍ക്കുന്നത് ഏറ്റവു ഇഷ്ടം അല്ലെങ്കിലും എന്തോ പ്രത്യേകത തോന്നിയിട്ടുണ്ട്.( ഈ കൃതികളൊക്കെ ഊത്തക്കാടിന്റെ ആണെന്ന് മനസ്സിലായത്, ഇത് വായിച്ചപ്പോഴും, ഈയടുത്ത് ഊത്തക്കാടിനെ കുറിച്ച് വായിച്ചപ്പോഴും മാത്രം :)) പ്രത്യേകത എന്താണെന്ന് സോയ ചേച്ചീടെ കുറീപ്പ് മനസ്സിലാക്കി തന്നു.

യേശുദാസിന്റെ ശാസ്ത്രീയ സംഗീതത്തോട് പരാജിതനുമായി യോ‍ജിക്കുന്നു. എനിക്കും അത്ര രസിക്കാറില്ല.(എനിക്ക് ശാസ്ത്രീയ സംഗീതം കേള്‍ക്കും എന്നല്ലാതെ അതിന്റെ എ ബി സി അറിഞ്ഞൂ‍ടാ, അത് വേറെ കാര്യം.)യേശുദാസ് ചെബൈടെ കൂടെ പാടണതാണ് യേശുദാസ് കച്ചേരികളീല്‍ രസം. അതും ചെബൈ ദാസ് പാടൂ, ഇങ്ങനെ പാടൂ എന്നൊക്കെ കേള്‍ക്കുമ്പോ ചെബൈയോട് തോന്നണ ആദരവ് വേറെ.

സുനിലേട്ടാ, പെണ്ണെഴുത്തിനെ പറ്റി പറഞ്ഞതിന് കൊടുകൈ. എലിസബത്ത് രാഞ്ജി പെണ്ണല്ല എന്നൊക്കെ പറഞ്ഞ ആള്‍ക്കാര്‍ ഊത്തക്കാടിനെ പെണ്ണാക്കാന്‍ അധികം താമസമില്ല. പെണ്ണത്തം എഴുത്തില്‍ മോശമാണ് എന്നൊക്കെയുള്ള ചിന്താഗതി എന്ന് മാറ്റം വരുമോ ആവോ?

സോയചേച്ചിയ്ക്ക് സ്പെഷ്യല്‍ താങ്ക്സ്.

ഇടിവാള്‍ പറഞ്ഞു...

നല്ലൊരു കീര്‍ത്തനമാണത്..സ്വാഗതം കൃഷ്ണാ എന്നത്. ഞാനും രാവിലെ കാറീല്‍ ഇട്ടു കേള്‍ക്കുന്ന ഭജന്‍സില്‍ ഒന്ന്‌!

അലൈപായുതേയും ഫേവറിറ്റു തന്നേ.

വൈകിയായാലും ഈ പോസ്റ്റ് വായിക്കാനൊത്തതില്‍ സന്തോഷം

Belated Wishes!

വാളൂരാന്‍ പറഞ്ഞു...

സ്വാഗതം കൃഷ്ണാ എന്നു കണ്ടപ്പോള്‍ അറിയാതെ മൗസ്‌ അവിടേക്കു നീണ്ടു. എന്റെയും ഏറ്റവും പ്രിയപ്പെട്ട കീര്‍ത്തനം സ്വാഗതം കൃഷ്ണ തന്നെ. അതും ഇതില്‍ പറഞ്ഞപോലെത്തന്നെ യേശുദാസിനേക്കാള്‍ സൗമ്യമാണ്‌ സുധയുടെ ആലാപനം. ഞാനിത്രയും കാലം വിചാരിച്ചിരുന്നത്‌ അതു സൗമ്യയാണ്‌ പാടിയതെന്നായിരുന്നു. പക്ഷേ എന്റെ കയ്യില്‍ നിന്ന്‌ അതു നഷ്ടപ്പെട്ടു. ഇപ്പൊഴും യേശുദാസിന്റെ ഉത്തുക്കാട്‌ കീര്‍ത്തനങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്‌.... ഇതുവായിച്ചപ്പോള്‍ അതു പാടിക്കേട്ട പ്രതീതി.

അജ്ഞാതന്‍ പറഞ്ഞു...

ഡാലി, ഇടി, മുരളീ.. തുടങ്ങി എല്ലാവര്‍ക്കും വൈകിയാണെങ്കിലും നന്ദി. യേശുദാസൊന്നും സുധയുടെ ആലാപനത്തിന്റെ അടുത്തെത്തില്ല എന്നാണെന്റെ മതം.
എം.പി 3 വേണ്ടവര്‍ കൈപൊക്കുക, ഈ മെയിലിലൂടെ..
-സു- എംബിസുനില്‍കുമാര്‍ യാഹൂ അല്ലെങ്കില്‍ ജിമെയില്‍

ജിം പറഞ്ഞു...

കമന്റാനുള്ള അറിവില്ല സംഗീതത്തിലും, കവിതയിലും.
എങ്കിലും, സൗദി ജീവിതത്തില്‍ തുടങ്ങി, സുരുട്ടി രാഗത്തിലെത്തിനിന്ന എഴുത്ത് ഗംഭീരം.
ജീവിതത്തില്‍ ഇന്നേവരെ ഒരു കീര്‍ത്തനം മുഴുവന്‍ കേട്ടിട്ടില്ലാത്ത എനിക്കും, എന്തോ സംഗീതത്തിനോടൊരു ഇഷ്ടം തോന്നുന്നു...
നൂറാം പോസ്റ്റിനു അഭിനന്ദനങ്ങള്‍...
ആയിരവും പതിനായിരവുമാകാന്‍ ആശംസകള്‍..!!

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...