23 ഓഗസ്റ്റ് 2008

കഥകളിയിലെ രാഷ്ട്രീയം

(അര്‍ജ്ജുനവിഷാദ വൃത്തം -ഒരു ആസ്വാദനക്കുറിപ്പ്‌)

കഥകളിപോലെയുള്ള ക്ലാസിക്ക്‌ കലകളിലെ കഥാപാത്രസ്വഭാവ രൂപീകരണത്തില്‍ അന്നന്ന്‌ നിലവിലിരുന്ന സാമൂഹികരാഷ്ട്രീയ അവസ്ഥകള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത്‌ പഠനവിധേയമാക്കി ആദ്യമായി ഒരു ലേഖനം ഞാന്‍ വായിച്ചത്‌ സമകാലീന മലയാളം വാരികയില്‍ ആയിരുന്നു. ശ്രീ എം.വി നാരായണന്‍ ഉത്ഭവത്തിലെ (കല്ലേക്കുളങ്ങര രാഘവപ്പിഷാരോടി, പതിനെട്ടാം നൂറ്റാണ്ട്‌) രാവണന്റെ വീരരസപ്രധാനമായ തന്റേടാട്ടത്തെ അവലംബിച്ച്‌ അത്തരം ഒരു കഥാപാത്രം അക്കാലത്ത്‌ എങ്ങിനെ രൂപം കൊണ്ടു എന്നത്‌ അദ്ദേഹത്തിന്റേതായ രീതിയില്‍ പ്രസ്തുത ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഈ ലേഖനത്തിന്റെ കുറവുകളും നിറവുകളും പറയുകയല്ല എന്റെ ലക്ഷ്യം, മറിച്ച്‌ എന്റെ അറിവില്‍ അത്‌ ഇത്തരത്തിലുള്ള ആദ്യസംരംഭമായിരുന്നു എന്നുപറയുക മാത്രമാണ്‌.

തീര്‍ച്ചയായും ക്ലാസ്സിക്ക്‌ കലകളിലും മറ്റ്‌ കലകള്‍, എഴുത്തുകള്‍ എന്നതുപോലെ അതതുകാലഘട്ടം പ്രതിഫലിച്ചു കാണാന്‍ കഴിയും. മറിച്ച്‌ പറഞ്ഞാല്‍ കാലഘട്ടത്തിന്റെ നിറമുള്ള കഥകള്‍ക്കേ സമൂഹത്തില്‍ അംഗീകാരം ലഭിക്കൂ. അതിനാലാണ്‌ ചില കാലഘട്ടത്തില്‍ ചില കഥകള്‍ക്ക്‌ സ്വീകാര്യത കൂടുതല്‍ നേടുന്നത്‌. ഒരു കാലത്ത്‌ പ്രചുരപ്രചാരം സിദ്ധിച്ച കാര്‍ത്തികതിരുനാള്‍ രാജാവിന്റെ കഥകളേക്കാള്‍ സദസ്യര്‍ക്ക്‌ ഇന്ന്‌ കാണാന്‍ കൗതുകം കൂടുതല്‍ ഉള്ളത്‌ നളചരിതം, കര്‍ണ്ണശപഥം, ദുര്യോധനവധം തുടങ്ങിയ കഥകള്‍ക്കാണ്‌. കിരാതം കാണാന്‍ കൗതുകമുള്ളവര്‍ ഇന്ന്‌ കുറവാണ്‌. വഴിപാട്‌ കളികള്‍ ഉണ്ടാകാം. രാവണോത്ഭവത്തിന്റെ പ്രചാരം അടിസ്ഥാനമാക്കി കഥകളി വീരരസപ്രധാനമാണ്‌ എന്നുവരെ പലരും പറയുന്നുണ്ട്‌.

ബലമുള്ള ഒരു കഥാതന്തുവിന്‌ രൂപം കൊടുക്കുക, അഭിനേതാക്കള്‍ക്ക്‌ മനോധര്‍മ്മത്തിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നിവയൊഴിച്ചാല്‍ ഒരു അഭിനയകലയുടെ കഥാകൃത്തിന്‌ അതിന്റെ വിജയത്തില്‍ വലിയ പങ്കൊന്നുമില്ല.

രണ്ട്‌ ലോകമാഹായുദ്ധങ്ങള്‍ കഴിഞ്ഞ്‌ ഇന്ന്‌ നാം എത്തിനില്‍ക്കുന്നത്‌ വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉള്ള കാലഘട്ടത്തിലാണ്‌. അനുദിനം മാറ്റത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നും സ്ഥിരമല്ലാത്തതും, ഉപയോഗശൂന്യമായാല്‍ വലിച്ചെറിയപ്പെടുന്നതുമായ ഒരു കാലഘട്ടം.

സാമ്രാജ്യത്വശക്തികള്‍ അവരുടെ കരാളഹസ്തങ്ങള്‍ അഫ്ഗാനിസ്ഥാനും ഇറാഖും കഴിഞ്ഞ്‌ ഇറാനിലേക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്നു. ഇറാഖില്‍ നടക്കുന്ന ക്രൂരതകളും ഇറാഖികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മാധ്യമങ്ങള്‍ വഴി നാം അറിയുന്നു. രാജീവ്‌ ചേലനാട്ടിന്റെ അനുഗ്രഹീതമായ പരിഭാഷകളിലൂടെ ഇറാഖികള്‍, പ്രത്യേകിച്ചും സ്ത്രീകളുടെ, അമ്മമാരുടെ ദുഃഖങ്ങള്‍ എന്നിവ അവര്‍ തന്നെ എഴുതുന്നത്‌ നാം മലയാളത്തില്‍ വായിക്കുന്നു. ബ്ലോഗിലെ ലേഖനങ്ങള്‍ ആണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌. പലപ്പോഴും ഇറാഖിലെത്തുന്ന അമേരിക്കന്‍ ഭടന്മാര്‍, ഈ ക്രൂരത എനിക്കുചെയ്യാന്‍ വയ്യ എന്നു തന്നെ പറഞ്ഞ്‌ പട്ടാളത്തില്‍ നിന്നും പിരിയുന്നതുമായ വാര്‍ത്തകള്‍ നാം ധാരാളം വായിക്കുന്നു.

യുദ്ധമോ സമാധാനമോ ഏതാണ്‌ വേണ്ടത്‌ എന്നു ചോദിച്ചാല്‍ നമ്മിലോരോരുത്തരും സമാധാനം എന്നുതന്നെ പറയും. പൊതുവെ സമാധാനത്തിന്റെ സന്ദേശവാഹകരാണ്‌ നാം. കഥകളി പോലെയുള്ള ഒരു ക്ലാസ്സിക്ക്‌ കലയിലൂടെ യുദ്ധത്തിനെതരായ സന്ദേശം എങ്ങനെ ജനങ്ങളിലേക്ക്‌ എത്തിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്‌ ശ്രീ പി. രാജശേഖരന്‍ രചിച്ച അര്‍ജ്ജുനവിഷാദ വൃത്തം എന്ന കഥ. വ്യക്തമായ രാഷ്ട്രീയബോധമുള്ള ഒരു വ്യക്തിക്കേ ഇത്തരണുത്തില്‍ ഒരു കഥാ തന്തു തന്നെ മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിയൂ എന്നാണെന്റെ വിശ്വാസം.

ഫാക്ടില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശ്രീ പി. രാജശേഖരന്‍ ഇപ്പോള്‍ ഒരു പ്രവാസിയായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ജോലി ചെയ്യുന്നു. സ്വദേശം വൈക്കം.

അര്‍ജ്ജുനന്റെ വിഷാദവൃത്തങ്ങള്‍ അനവധി, വിഷാദം തീര്‍ക്കാനാണല്ലൊ ഗീതോപദേശം നടത്തിയത്‌. അതിലേറേ വിഷാദമയമാണ്‌ ഇക്കഥ.

തുടർന്നു വായിക്കുക......

2 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

വായിച്ചു. നന്ദി.

Nachiketh പറഞ്ഞു...

:)

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...