10 ഒക്‌ടോബർ 2009

ഡില്‍ഡോ-അസംതൃപ്തികളുടെ പാഠപുസ്തകം.

പണ്ട്‌ പണ്ട്‌, മുത്തശ്ശ്യമ്മ സന്ധ്യാസമയങ്ങളില്‍ നാമം ചൊല്ലാന്‍ വിളിക്കും.

പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണേണം ശിവ ശംഭോ..

നാമം ചെല്ലിക്കഴിഞ്ഞാല്‍ കിട്ടുന്ന പാനകത്തിന്റേയോ 10 പൈസയുടേയോ കാര്യം ആലോചിച്ച്‌, എന്താ ഈ ആറ്‌ പടികള്‍ എന്നൊന്നും അപ്പോ ചോദിക്കാന്‍ തോന്നീല്യ.

അനന്തരം.. ആ..കാലം കഴിഞ്ഞു. മുത്തശ്ശ്യമ്മ പറഞ്ഞുതന്ന കഥകളിലൂടെ തന്നെ കഥകളിയേയും പരിചയപ്പെട്ടു.

ആറാം മാളികമേല്‍ ആത്മസുഖശയ്യാന്തത്തില്‍ ഒന്നിച്ചിരുന്ന്‌, ആഴിപ്പൂമകളോട്‌ ചാടുഫണിതം പറയുന്ന കേശവനെ കാണാന്‍ കുചേലന്‍ പോയി. കേശവനെ കണ്ടു. തൃപ്തിയായി. എന്താ വേണ്ടത്‌ എന്ന് കേശവന്‍ ചോദിച്ചപ്പോള്‍: ത്വല്‍പ്പാദം ചേരുവോളം അല്‍പ്പേതരമായ ഭക്തി, അപ്രമേയനായ അങ്ങ്‌ എനിക്കു തന്നാല്‍ മതി; ഇപ്പോളഹം യാമി ഗേഹം എന്നു പറയുന്നു. ശേഷം ആ കേശവന്‍ കുചേലന്റെ ഓലക്കുടയും വടിയും എവിടെ എന്ന് ചോദിക്കുമ്പോള്‍, രുഗ്മിണി അവ എടുത്ത്‌ കേശവന്റെ കയ്യില്‍ കൊടുക്കും. കേശവന്‍ അത്‌ കുചേലനു കൊടുക്കുന്നതിനു മുന്‍പ്‌ സ്വയം ഒന്ന് ഓലക്കുട ചൂടി, വടി പിടിച്ച്‌ 2-3 പാദം നടക്കും. അപ്പോള്‍ നെല്ലിയോടിന്റെ കുചേലന്‍, കേശവനെ നോക്കി, പണ്ടത്തെ വാമനാവതാരം കഥ ചുരുക്കി ആടും. അതുപോലെ തന്നെ, എന്നു പറഞ്ഞ്‌ പോകാന്‍ ധൃതി കൂട്ടും. കുചേലന്‌ ആറാം മാളികമുകളിരിക്കുന്ന കേശവന്റെ സന്നിധിയിലെത്തിച്ചേരാന്‍ ഭക്തിയുടെ കുടയും വടിയും വേണം.

നെല്ലിയോടിന്റെ കുചേലനാണ്‌ എനിക്ക്‌, കേശവന്‍ എന്താ ആറാം മാളിക മുകളിരിക്കുന്നത്‌ എന്ന് പറഞ്ഞു തന്നത്‌. കാമക്രോധാദി ആറ്‌ വികാരങ്ങളെയും ജയിച്ച്‌ (ആറ്‌ മരണങ്ങള്‍?) ഏഴാമത്തെ സുഖശയ്യയില്‍ ആണ്‌ കേശവന്‍ ഇരിക്കുന്നത്‌. ഓലക്കുട വെറുമൊരു ഓലക്കുടയോ, വടി വെറുമൊരു വടിയോ അല്ല. അവ സിംബലുകള്‍ ആകുന്നു.

അതുപോലെ തന്നെ, നമ്മടെ മേല്‍പ്പത്തൂരും ജയദേവരും ഒക്കെ പറഞ്ഞിട്ടുണ്ട്‌. മേല്‍പ്പത്തൂരിന്റെ വരികളില്‍ കാമുകന്റെ പൂകചര്‍വ്വിതരസായനം കൂടെ അമൃതം ആയിതോന്നണമെങ്കില്‍ തന്റെ കാമുകനോടുള്ള അദമ്യമായ ഭക്തി തന്നെ വേണം.

ഇതൊക്കെ ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും. അങ്ങനെ അങ്ങനെ അനവധി. അനന്തരം.. നാമിന്ന് ജീവിക്കുന്ന ലോകം തന്നെ ആണ്‌ യാഥാര്‍ത്ഥ്യം. അതില്‍ 'ഒറ്റമുലച്ചികള്‍' ഉണ്ടാകുന്നുണ്ട്‌ എന്നത്‌ വാസ്തവമാണ്‌. ഒറ്റമുലച്ചികളുണ്ടാകാൻ കാരണം ഭക്തിയാണോ? അതോ അസംതൃപ്തിയോ?


ഐതിഹ്യങ്ങളിലെ രാധയേയും കൃഷ്ണനേയും കാണാന്‍ കഴിയാത്ത നമ്മള്‍ പലതരത്തിലും അസംതൃപ്തരാണ്‌. അപ്പോഴായിരിക്കും ഡില്‍ഡൊ ഉണ്ടാകുന്നത്‌. അല്ലെങ്കില്‍ ഈ അസംതൃപ്തിയുടെ മൂര്‍ത്തീഭാവം ആയിരിക്കും ഡില്‍ഡൊ. ഇവിടെ ഡില്‍ഡോയും ഒരു സിംബല്‍ ആകുന്നു.

ഡിൽഡോ എന്തിന്റെ സിംബലാണ്‌? ഭക്തിയുടെ? അതോ, അസംതൃപ്തിയുടേതോ?

ആറ്‌ മരണകാരണങ്ങളും സമൂഹത്തിനെ വായിച്ച്‌ എടുക്കേണ്ടതാണ്‌. ഒരു മനുഷ്യന്‌ ആറ്‌ മരണങ്ങളുണ്ടോ?

ആണോ? അല്ലെങ്കിലെന്തിനാ ഈ ആറ്‌ മരണം? അതും എല്ലാം ഡില്‍ഡോയുമായി ബന്ധപ്പെടുത്താവുന്നത്‌. ഡില്‍ഡോ അവിടെയൊക്കെ മരിച്ചവരുടെ അസംതൃപ്തി ആയി മാറുന്നു. മോക്ഷത്തിലെത്താന്‍ ഭക്തി, ഇവിടെ അസംതൃപ്തി ഒരു മാര്‍ഗ്ഗമാണ്‌. പ്രസ്തുത മാര്‍ഗ്ഗത്തിന്റെ സിംബലുകളാകുന്നു ഡില്‍ഡോ. കുചേലന്റെ കുടയും വടിയും പോലെ.

ദേവദാസും ദേവദാസിയും തമ്മില്‍ ഒരു ചന്ദ്രക്കലയുടേയും വള്ളിയുടേയും വ്യത്യാസം മാത്രമാണ്‌. പക്ഷെ അതൊരു വലിയ വ്യത്യാസം തന്നെ. ആ ചന്ദ്രക്കലയില്‍ വള്ളികൊളുത്താൻ പറ്റാത്തപ്പോഴാണോ ഡില്‍ഡൊ ഉണ്ടാകുന്നത്‌?

വികാരങ്ങളില്ലാത്ത വാക്കുകള്‍ വെറും ഓഠപ്പാത്രങ്ങള്‍ ആണ്‌. ഓഠപ്പാത്രങ്ങളെക്കൊണ്ട്‌ മനോഹരമായ ഒരു ശില്‍പ്പം രചിച്ചാലോ? ഗള്‍ഫ്‌ നാടുകളിലെ ഹോളോബ്രിക്സ്‌ കൊണ്ട്‌ തീര്‍ത്ത മനോഹരകെട്ടിടങ്ങള്‍ എന്ന പോലെ. ഈ പാഠപുസ്തകത്തിലെ ഭാഷാരീതി അതിനെ ഓര്‍മ്മിപ്പിക്കുന്നു. അല്ലെങ്കിലും പാഠപുസ്തകമല്ലെ ഇത്‌? പാഠങ്ങള്‍ വികാരപരമല്ല, മറിച്ച്‌ ജ്ഞാനസമ്പാദനത്തിനുള്ളതാണ്‌, വസ്തുതാപരമാണ്‌.

ഞാനെന്തായാലും ആറ്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുന്നില്ല. ബാക്കി വായനക്കാര്‍ക്കു വിട്ടുതരുന്നു. ദേവദാസിന്റെ രചന വായിച്ചതിനുശേഷം മാത്രം അതിലെ അനവതാരിക അടക്കം അതിനെ പറ്റി മറ്റുള്ളവര്‍ പറഞ്ഞവ വായിക്കുക എന്നു താല്‍പ്പര്യപ്പെടുന്നു.

പ്രസ്താവന:
ഇതെന്തായാലും മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും നോവല്‍ സങ്കല്‍പ്പത്തിനെ തച്ചുടച്ച്‌ തരും.

അഭിവാദയേ..

3 അഭിപ്രായങ്ങൾ:

★ Shine പറഞ്ഞു...

അപൂർണ്ണമായ കാമ സാക്ഷാത്കാരം ഭക്തിയുടെ പുറംതോടണിഞ്ഞു പൂർണ്ണതയിലേക്കെത്തുന്നതിനു വേണ്ടിയുള്ള ശ്രമമാകുമ്പോഴാണ്‌ ഡിൽഡോകൾ വേണ്ടിവരുന്നത്‌- മനസ്സക്ഷികുതില്ലാതെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിന്‌..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

എന്തോ .. വായിച്ചിട്ട് അങ്ങോട്ട്‌ ദഹിക്കുന്നില്ല .. സമയം പോലെ ഒന്ന് കൂടി ചവച്ചരച്ചു കഴിച്ചു നോക്കുന്നുണ്ട് .

SunilKumar Elamkulam Muthukurussi പറഞ്ഞു...

വായനക്കു നന്ദി ശാ.നി.
ഡിൽഡോ വായിച്ചിട്ടുണ്ടോ? എന്നിട്ട് ഇതുമായി റിലേറ്റ് ചെയ്തു നോക്കൂ. അർഥം കാണുമായിരിക്കാം. എന്റെ ചെല തോന്നലുകൾ മാത്രാണേ. എനിക്ക് തോന്നിയത് എല്ലാവർക്കും തോന്നണംന്ന് ഇല്യല്ലൊ.
-സു-

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...