ഫ്ലാഷ് ബാക്ക്:
ധന്യ പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു ഗ്രാമം ഉണ്ട് എന്ന് അറിയുന്നത് തന്നെ. അപ്പോള്‍ തന്നെ മൊബൈലില്‍ ഗൂഗിള്‍ ചെയ്തു. സംഗതിയെ പറ്റി ഒരു ധാരണ കിട്ടി. കുടുംബം വരുമ്പോള്‍ കാണേണ്ട സ്ഥലങ്ങളില്‍ ഒന്ന് എന്ന് മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടുംബം എന്തായാലും ഈ സമയത്ത് ഇങ്ങോട്ട് ഒരു വരവ് ഉണ്ടാകില്ലാ എന്ന് എകദേശധാരണ ആയി. എന്ന് വിചാരിച്ച് കാണണം എന്ന് തീരുമാനിച്ച സ്ഥലങ്ങള്‍ കാണാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലൊ എന്ന് നിരീച്ച്, ഒരു സഹയാത്രികനെ തേടി കണ്ട് പിടിച്ചു. എന്തായാലും ഒരു വെള്ളിയാഴ്ച്ചയും അങ്ങനെ ബോറടിയ്ക്കാതെ പോയി കിട്ടും. ഒരു വെടിയ്ക്ക് രണ്ട് പക്ഷി.
*******************************************************************************
അങ്ങനെ ആണ് 9 മേയ് 2014 എന്ന ദിവസം ഉഷൈക്കര്‍ ഗ്രാമം കാണാന്‍ പോകും എന്ന് തീരുമാനിച്ചത്. പതിവ് പോലെ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ ഇവിടെ നിന്ന് പുറപ്പെട്ടു. 223 കിലോമീറ്റര്‍ ആണ് ഗ്രാമത്തിലെത്താന്‍ എന്ന് ഗൂഗിള്‍ മാപ്സ് മുന്നേ തന്നെ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. coordinates 25°20′33″N 45°11′0″E എന്ന് സെറ്റ് ചെയ്ത് ഞങ്ങള്‍ പുറപ്പെട്ടു. അന്തരീക്ഷം മൂടിക്കെട്ടിയിരുന്നു. മഴ ഇല്ല, പക്ഷെ മഴക്കാറുണ്ട്. പൊള്ളുന്നചൂട് ഇല്യായിരുന്നു എന്നത് തന്നെ സമാധാനം. റിയാദില്‍ നിന്നും മക്ക/ജിദ്ദ റോഡ് പിടിച്ച്, ആദ്യത്തെ ചെക്ക് പോസ്റ്റ് കഴിഞ്ഞാലുള്ള മനോഹരമായ വലിയ ഇറക്കവും ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആ ഇറക്കം ഇറങ്ങല്‍ ഒരു രസമുള്ള സംഗതി ആണ്. പ്ലെയില്‍ ലാന്‍റ് ചെയ്യുമ്പോള്‍ എന്ന പോലെ നമ്മുടെ ചെവിയില്‍ മൂളലൊക്കെ തുടങ്ങും. അതിവേഗത്തില്‍ ഇറങ്ങിയാല്‍ അപകടമാണ്. കൂടെ ഉള്ള ആള്‍ ഈ ഇറക്കം ആദ്യമായി ഇറങ്ങുകയായിരുന്നു. ഞാന്‍ മുന്പും അതിലൂടെ ധാരാളം യാത്രചെയ്തിട്ടുണ്ടായിരുന്നു.
ഇറക്കം കഴിഞ്ഞ് കുറച്ച് ദൂരം കൂടെ പോയാല്‍ ദുറുമ, ഷക്ര, ദവാദ്മി എന്നൊക്കെ കുറിച്ചിട്ടുള്ള അടയാളപ്പലക കാണാം. അത് പ്രകാരം നമുക്ക് വലത് തിരിഞ്ഞ് എക്സിറ്റ് എടുത്ത് ഹൈവേ നമ്പര്‍ 505ലൂടെ പോകണം. ഈ റോഡ് പിടിച്ച് കഴിഞ്ഞാല്‍ അധികം തിരിയേണ്ട ആവശ്യമൊന്നും ഒട്ടുമില്യാ. നേരേ അതേ റോഡിലൂടെ തന്നെ. ദുറുമ തുടങ്ങി കൊച്ചു കൊച്ചു ടൌണുകള്‍ക്കുള്ളിലൂടെ നമ്മള്‍ കടന്ന് പോകും. ദവാദ്മി എത്തണമെങ്കില്‍ നമ്മുടെ ലക്ഷ്യസ്ഥാനവും കഴിഞ്ഞ് അനവധി ദൂരം പോണം. അത് വരെ ഒന്നും നമുക്ക് പോകേണ്ട ആവശ്യമില്യാ.
യാത്രയില്‍ ഉടനീളം ശ്രദ്ധിച്ചത് രണ്ട് ഭാഗത്തുമുള്ള മണലിന്‍റെ നിറമായിരുന്നു. ഒരു തരം ചെങ്കല്ലുപൊടി പോലെ ആയിരുന്നു മണല്‍. മാത്രമല്ല ധാരാളം പച്ച കള്ളിച്ചെടികള്‍ റോഡിന്‍റെ രണ്ട് സൈഡും കാണാമായിരുന്നു. വെള്ളമുള്ള സ്ഥലം എന്ന് പെട്ടെന്ന് തന്നെ പറയാന്‍ പറ്റും. അതിനു ഉപോദ്ബലകമായി ധാരാളം കൃഷിയിടങ്ങളും ഞങ്ങള്‍ കണ്ടു. ധാരാളം ഒട്ടകങ്ങളും ഇരുവശവും മേയുന്നുണ്ടായിരുന്നു. ചിലസ്ഥലങ്ങളില്‍ ആടുകളേയും കണ്ടു.
ഷക്ര ടൌണില്‍ നിന്നും ഏകദേശം എട്ട് പത്ത് കിലോമീറ്റര്‍ കൂടെ പോയാല്‍ ആണ് ഉഷൈക്കര്‍ ഗ്രാമം. ഉഷൈക്കര്‍ എന്നാണോ ഉസൈഗര്‍ എന്നാണോ ഉസൈക്കര്‍, ഉസൈഘര്‍ എന്നാണോ ഉച്ചാരണം എന്ന് ഞങ്ങള്‍ക്കിതുവരെ മനസ്സിലായിട്ടില്യ. USHAIQAR എന്നാണ് അവിടെ ഇംഗ്ലീഷില്‍ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും ഉഷൈക്കറില്‍ എത്തി, പക്ഷെ ഞങ്ങള്‍ക്ക് ഈ ഹെറിറ്റേജ് വില്ലേജ് കാണാന്‍ പറ്റിയില്ല. ഒന്ന് ഗള്ളിയില്‍ കൂടെ കറങ്ങിയപ്പോള്‍, പുറത്തിരിക്കുന്ന ഒരു ആളെ കണ്ട് അയാളോട് ചോദിച്ചു. നേരെ മുന്നിലേക്ക് തന്നെ വിട്ടാല്‍ അവിടെ സ്കൂളുണ്ട് അതിനിടയിലൂടെ ഉള്ള റോഡില്‍ കൂടെ പോയാല്‍ കുറച്ച് വലിയ ഹൈവേ പോലുള്ള റോഡ് കാണാമെന്നും അതിനുമപ്പുറത്താണ് ഹെറിറ്റേജ് വില്ലേജ് എന്നും അദ്ദേഹം പറഞ്ഞ് തന്നു. അത്പ്രകാരം ഞങ്ങള്‍ മുന്നോട്ട് പോയി. റോഡും റോഡിനപ്പുറം ഹെറിറ്റേജ് വില്ലേജിന്‍റെ പഴയ മട്ടിലുള്ള മതിലും മറ്റും കണ്ടു.
റിയാദിന്‍റെ വടക്ക് പടിഞ്ഞാറായി വരും ഷക്ര എന്ന് വിക്കിപീഡിയ പറയുന്നു. ഷക്രയും ഉസൈഘറും റിയാദും എല്ലാം ചേരുന്ന മരുഭൂമിപ്രദേശത്തെ നജ്ദ് ഏരിയ എന്നണ് പൊതുവേ പറയുക. നജ്ദ് ഏരിയയിലെ ഒരു പുരാതന നഗരം ആണ് ഉഷൈക്കര്‍. അഎയ്ക്കല്‍ എന്നായിരുന്നുവത്രെ പുരാതനനാമം. പിന്നീട് ഉഷൈക്കര്‍ എന്നാക്കി മാറ്റിയതാണ്. ഉഷൈക്കര്‍ എന്ന വാക്കിനര്‍ത്ഥം 'ലിറ്റില്‍ ബ്ലോന്ഡേ' എന്ന് വിക്കി പറയുന്നു. ഈ നഗരത്തിനുചുറ്റും ഒരു മല ഉണ്ട്. ഞാന്‍ മുന്നേ പറഞ്ഞ പോലെ ചുകന്നനിറമാണ് അതിന്. തക്കാളിക്കവിളുള്ള ഒരു സുന്ദരിപോലെ ആ മല ഇവിടെ ഉള്ളവര്‍ക്ക് തോന്നിയതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്യ. ആ മലയുടെ പേരാണ് ഉഷൈക്കര്‍ എന്നത്; ഞാനതിനെ തക്കാളിക്കവിളുള്ള സുന്ദരി എന്നാക്കി മാറ്റി.
പുരാതന ഉഷൈക്കര്‍ ഗ്രാമത്തില്‍ അല്‍തമിം എന്ന ഗോത്രവര്‍ഗ്ഗക്കാരായിരുന്നു പ്രധാനമായും താമസിച്ചിരുന്നതെങ്കിലും മറ്റുഗോത്രങ്ങളില്‍ പെട്ടവരും ഇവിടെ താമസിച്ചിരുന്നു. ഖത്തറിന്‍റെ ഭരണാധികാരികളായ അല്‍താനി ഗോത്രക്കാരും അല്‍ഷെയ്ഖ്, അല്‍മിസ്നാദ് തുടങ്ങിയ ഗോത്രക്കാരും ഇവിടത്തുകാരാണ്. അറേബ്യന്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ മിക്കവാറും എല്ലാം നോമാഡുകള്‍, അല്ലെങ്കില്‍ ഒരു സ്ഥലത്ത് സ്ഥിരമായി തമ്പടിയ്കാതെ നടന്നിരുന്നവര്‍ ആണെന്ന് പ്രസിദ്ധമാണല്ലൊ.
പ്രധാനകവാടം കടന്നാല്‍ തന്നെ അവിടെ കുറച്ച് മണ്ണ് കൂട്ടിയിട്ടിരിക്കുന്നു. അല്‍പ്പം മണ്ണ്കട്ടകള്‍ കൂടെ ഉണ്ടാക്കി വെച്ചിരിക്കുന്നു. അത് വീട് നിര്‍മ്മാണത്തിന്‍റെ രീതികള്‍ വിവര്‍ച്ച് തരാനായിട്ട് വെച്ചിരിക്കുന്നതാണ്. മണ്ണും ഒരു തരം പുല്ലും കൂട്ടി വെള്ളം കൂട്ടി കുഴച്ച് ഇടും. കൊല്ലത്തില്‍ ചിലമാസങ്ങളിലേ ഇത് പതിവുള്ളുവത്രെ. ശേഷം അല്‍പ്പം ദിവസങ്ങള്‍ കഴിഞ്ഞാണ് മണ്‍കട്ടകള്‍ ഉണ്ടാക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മരുഭൂയില്‍ ധാരാളം കണ്ട് വരുന്ന ഒരു തരം മരം ആണ് തട്ടിനായും വാതില്‍, ജനല്‍ തുടങ്ങിയവയ്ക്കും എടുക്കുന്നത്. ഈ മരത്തിനുള്ള പ്രത്യേകത അത്, ചൂടിലും തണുപ്പിലും ഒരുപോലെ ഇരിക്കുന്‍ എന്നതാണത്രെ. ഈ മരം വെട്ടുന്നതിനുള്ള ഈര്‍ച്ചവാള്‍ ഒക്കെ ഞങ്ങള്‍ തൊട്ട് തന്നെയുള്ള സാലെം മ്യൂസിയത്തില്‍ കണ്ടു.
ഞങ്ങള്‍ പ്രവേശനകവാടം കയറിചെന്നത് ഒരു വലിയ ഇഷ്ടിക പാകിയ നടുമിറ്റം പോലെ ഉള്ള സ്ഥലത്തേക്കാണ്. ഒരു സൈഡില്‍ സാലെം മ്യൂസിയം. അവിടെ പ്രവേശനത്തിനു ആളുവക പത്ത് റിയാല്‍ ആണ്. തൊട്ടപ്പുറത്ത് സൌജന്യമായ ഒരു മ്യൂസിയം ഉണ്ട്. അവിടെ പലവക പരുന്തുകള്‍ മരുഭൂമിയില്‍ കാണുന്ന കുറുക്കന്‍, പക്ഷികള്‍, ഗൌളികള്‍ എന്നിവയുടെ പ്രതിമകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചെല പരുന്തുകളെ പണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ ഭക്ഷണസമ്പാദനത്തിനായി ഉപയോഗിച്ചിരുന്നുവത്രെ. അവ പറന്ന് പോയി ഉടമസ്ഥനുള്ള ഭക്ഷണവുമായി വരുമെന്ന് അവിടെ ഉള്ളവര്‍ പറഞ്ഞ് അറിഞ്ഞു.
മുന്പോട്ട് നടന്നാല്‍ ഒരു കട ഉണ്ട്. കടയില്‍ പുറത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അകത്ത് കയറിയില്ലാ ഞങ്ങള്‍. പുറത്ത് സാധനങ്ങള്‍ നോക്കി വില്‍ക്കുന്നത് ഒരു ഇന്ത്യക്കാരനാണ്. അവനോട് ഞങ്ങള്‍ അവന്‍റെ സുഖവിവരങ്ങള്‍ ചോദിച്ചു. ഒരു കുഴപ്പവുമില്ലാ, എല്ലാവരും നല്ലവരാണ്, ശമ്പളമൊക്കെ സമയാസമയം കിട്ടുന്നുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞറിഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു സ്വദേശി വന്ന് ഞങ്ങളോട് മുറി ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളും ചിരിച്ച് കൊണ്ട് വര്‍ത്തമാനം പറഞ്ഞു. എന്നിട്ടയാള്‍ അതിഥികള്‍ക്കായി സല്‍ക്കരിച്ച ഒരു മുറിയില്‍ കൊണ്ട് പോയി സൌജന്യമായി ചായയും മറ്റും തന്ന് സല്‍ക്കരിച്ചു. ചുറ്റുമുള്ള സ്വദേശികളോട് ഞങ്ങള്‍ക്കറിയാവുന്ന അറബി ഭാഷയില്‍ സംവേദനം ചെയ്തു. അവരും ഖുശി ഞങ്ങളും ഖുശി.
തുടന്ന് ഞങ്ങള്‍ നടപ്പാതയിലൂടെ നടന്ന് ഗ്രാമം ചുറ്റി കറങ്ങി. വീടുകള്‍ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ് ഉള്ളില്‍. എന്നാല്‍ പുറത്ത് മനോഹരമാക്കി വെച്ചിരിക്കുന്നു. ചില പള്ളികളും ചില വീടുകളും എല്ലാം നല്ലതായി പരിപാലിച്ച് വെച്ചിരിക്കുന്നു. ചൂട് താരതമ്യേന കുറവായിരുന്നു എന്നത് ഞങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു.
ഫോട്ടോ/വീഡിയോ എടുക്കല്‍ ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. മ്യൂസിയത്തിനു തൊട്ട് അടുത്തുള്ള ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ നോക്കിയപ്പോള്‍ അവിടെ വിശാലമായ മൈതാനത്ത് അനവധി പേര്‍ ഇരിക്കുന്നു. വിരുന്ന് സല്‍ക്കാരമാണ് എന്ന് തോന്നി. അതിനാല്‍ ആ ഭാഗത്ത് പോയില്ല. അതുകൊണ്ട് തന്നെ ഇവിടത്തെ ഇറിഗേഷന്‍ സിസ്റ്റം / വാട്ടര്‍ മാനേജ്മെന്‍റ് സിസ്റ്റത്തിനെ പറ്റി കൂടുതല്‍ കണ്ടറിഞ്ഞില്ല. അനവധി ഇന്‍റര്‍കണക്റ്റഡ് ആയ കിണറുകള്‍ ഇവിടെ ഉണ്ട് എന്ന് മുന്നേ തന്നെ വായിച്ചറിഞ്ഞിരുന്നു. അത് കാണാന്‍ സാധിക്കാത്തതിന്‍റെ കുണ്ഠിതം ഉണ്ട്.
ഗ്രാമപാതയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് വന്ന് പ്രധാനകവാടത്തിനടുത്തുള്ള സലെം മ്യൂസിയത്തിലേയ്ക്ക് കയറി. അപ്പോള്‍ ഒരു കൂട്ടം സ്വദേശിസന്ദര്‍ശകര്‍ക്ക് ഒരു വൃദ്ധന്‍ ഓരോന്നും വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ചുമരിലുള്ള ഒരു ഫോട്ടോ കാണിച്ച് അതിലെ പയ്യനാണ് ഇന്ന് ഇതാ നിങ്ങളുടെ മുന്നില്‍ ഈ വിശദീകരിക്കുന്ന വൃദ്ധന്‍ എന്ന് മ്യൂസിയത്തിലെ സഹായി പറഞ്ഞ് തന്നു ഞങ്ങള്‍ക്ക്. സഹായിക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാമെന്നത് ഞങ്ങള്‍ക്കും ഉപകാരമായി.
മ്യൂസിയത്തില്‍ കണ്ട മുന്നൂറ് കൊല്ലം മുന്നത്തെ തോക്കും അതിന്‍റെ ഉണ്ടകളും നമ്പര്‍ സിസ്റ്റമുള്ള പൂട്ടും ഒക്കെ കൌതുകകരമായിരുന്നു. ഒരു അബയ അതും കളര്‍ഫുള്ള ആയത് കാണിച്ച് തന്ന്, അത് ഖസീം ഭാഗത്ത ഉള്ള ഒരു സ്ത്രീയുടെ പരമ്പരാഗതവസ്ത്രം ആണ് എന്ന് പറഞ്ഞപ്പോള്‍ ശരിയ്ക്കും അത്ഭുതപ്പെട്ടു. അത്ര വലുപ്പം ഉണ്ട് അതിന്. എങ്ങനെ ആയിരിക്കും അത് ധരിയ്ക്കുക എന്നത് എനിക്ക് ഇപ്പോഴും ആലോചിച്ച് പിടികിട്ടിയിട്ടില്യാ.
ഗ്രാമത്തിലേയും മ്യൂസിയത്തിലേയും കാഴ്ച്ചകള്‍ അടങ്ങിയ ഒരു വീഡിയോ ഇവിടെ ഉണ്ട്. മ്യൂസിയത്തില്‍ കണ്ടവയെ പറ്റി എഴുതാനിരുന്നാല്‍ അനവധി ഉണ്ട്. അതിനാല്‍ വീഡിയോ കണ്ട് സ്വയം മനസ്സിലാക്കുക.
അപ്പോഴേയ്ക്കും സമയം വൈകുന്നേരം 6.30 ആയിരുന്നു. ഞങ്ങള്‍ തിരിച്ച് റിയാദിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
തിരിച്ച് വരുമ്പോള്‍ രാത്രിയില്‍ ഈ കൊച്ച് കൊച്ച് ടൌണുകളും അതിനപ്പുറമുള്ള മലകളും എല്ലാം മനോഹരമായി അലങ്കാരദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് വിവിധവര്‍ണ്ണങ്ങളില്‍ പ്രകാശം പരത്തി നില്‍ക്കുന്നത് കണ്ടു. റോഡിലെ റൌണ്ട് എബൌട്ടുകളിലും മറ്റും മനോഹരമായ ശില്‍പ്പങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിച്ച് വെച്ചിരിക്കുന്നു. രാത്രിയില്‍ തന്നെ ആയിരുന്നു മനോഹാരിത കൂടുതല്‍.
ഒരു ഗ്രൂപ്പ് ആയിട്ടായിരുന്നു യാത്ര എങ്കില്‍, വൈകുന്നേരം നാലുമണിയ്ക്ക് മുന്നേ അവിടെ എത്തി ചുറ്റും കണ്ടും സ്വദേശികളുടെ ആതിഥ്യം സ്വീകരിച്ചും നടന്ന്, തക്കാളിക്കവിളുള്ള സുന്ദരിയുടെ നെറുകയില്‍ ഒന്ന് കയറി, ചുറ്റുമുള്ള ഗ്രാമപട്ടണക്കാഴ്ച്ചകള്‍ ആസ്വദിച്ച് രാത്രി ഭക്ഷണവും കഴിഞ്ഞ് പത്ത് മണിയോടെ മടങ്ങുക എന്നതാവും ഏറ്റവും ഉചിതമായത് എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതിനാല്‍, തക്കാളിക്കവിളുള്ള സുന്ദരിയുടെ നെറുകയില്‍ കയറാനായിട്ട് എങ്കിലും ഞാന്‍ ഒരു തവണ കൂടെ അവിടേയ്ക്ക് പോകും. തീര്‍ച്ച.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സ്വയം നുള്ളിനോക്കിക്കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പൊ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് നു...
2 അഭിപ്രായങ്ങൾ:
തക്കാളിക്കവിളുള്ള സുന്ദരിയെക്കാണാൻ എന്നെയും കൂടൊന്നു കൊണ്ടുപോകൂ!!
കൊള്ളാം.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ