31 ഡിസംബർ 2016

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-2

https://www.youtube.com/watch?v=5yPBbsm01BM

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-2
സുനിൽ പി ഇളയിടം

മഹാഭാരതത്തിന്റേയും ശ്രീകൃഷ്ണന്റേയും ചരിത്ര ഭൂമിക എന്ന പ്രമേയത്തെ മുൻ നിർത്തിയുള്ള ആശയങ്ങൾ ആണ് ഞാൻ ഇന്ന് അവതരിപ്പിക്കുന്നത്.

ഒരു കൃതി ഏതെങ്കിലും ഒരു സവിശേഷകാലയളവിലെ ജീവിത യാഥാർത്ഥ്യങ്ങളെ പ്രതിഫലനപരമായി പകർത്തി കാണിയ്ക്കുന്നു എന്നല്ല ഒരു കൃതിയുടെ ചരിത്ര ഭൂമികയെപറ്റി തെറ്റായധാരണ ആയിട്ടാണു ഞാൻ അതിനെ കാണുന്നത്. മറിച്ച് ഒരു സവിശേഷ സമൂഹത്തിന്റെ സാംസ്കാരിക ചരിത്രസന്ദർഭത്തിനനകത്ത് നിലനിക്കുകയും ആ സാസ്മ്കാരികചരിത്രത്തിന്റെ സന്ദർഭത്തോട് ഇടപെടുകയും ആ സമൂഹത്തിന്റെ ഭൗതികസംസ്കാരത്താൽ സ്വാധീനിക്കപ്പെടുന്നത് പോലെ തിരിച്ച് ആ സമൂഹത്തിന്റെ ഭൗതികസംസ്കാരരൂപീകരണത്തിൽ ഇടപെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഭൗതികമായ ഒരു ഭാവശക്തിയുടെ രൂപത്തിലാണ് കലാവസ്തുക്കൾ നിലനിൽക്കുന്നത് എന്നാണ് നാം പൊതുവെ മനസ്സിലാക്കേണ്ടത്. അല്ലാത്തപക്ഷം കലാവസ്തുക്കളെ ഭൗതികജീവിതത്തിന്റെ പകർപ്പായി കാണുന്ന ആശയാനുഭൂതികളൊക്കെ അതിന്റെ സ്വന്തം ജീവിതമില്ലാത്ത അതിനു സ്വകീയമായ അർത്ഥമോ അനുഭവമണ്ഡലമോ ഇല്ലാത്ത പകർപ്പുകളാണ് എന്ന തെറ്റിദ്ധാരണയിലേക്ക് നീങ്ങും. അങ്ങിനെ എങ്കിൽ കലാവസ്തുക്കൾക്ക് ഒന്നും സമൂഹജീവിതത്തിൽ മനുഷ്യാവബോധത്തിൽ ഈ നിലയിൽ നിലനിൽപ്പ് ഉണ്ടാവില്ല. മാർക്സ്: ആൻ ഐഡിയ ബികംസ് എ മെറ്റീരിയൽ ഫോഴ്സ് വെൻ ഇറ്റ് ഗ്രിപ്സ് ദ മാസസ്സ്. 
ഭൗതികത എന്നത് മനുഷ്യവംശത്തിൽ പ്രവർത്തനക്ഷമത കൈവരിച്ച ആശയങ്ങളുടേയും അനുഭൂതികളുടേയും ലോകം കൂടി ആണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

ഇതിഹാസം - അത് അങ്ങനെ സംഭവിച്ചു എന്ന് അർത്ഥം. ചരിത്രമെന്ന വാക്കിനു പകരമായി ഇതിഹാസം എന്ന വാക്ക് ഉപയോഗിക്കുന്നു. രാമായണം കാവ്യമാണ്. ഇതിൽ ഇല്ലാത്തതൊന്നും ലോകത്തില്ല എന്ന് പറയുന്നത് ഒരു കാലത്ത് നിലനിന്നിരുന്ന എല്ലാറ്റിനേയും ഉൾക്കൊള്ളുന്നതാണ്. ഇതിഹാസം പുരാതനം എന്ന് മഹാഭാരതം തന്നെ പറയുന്നുണ്ടെന്ന് റൊമിലാ ഥാപ്പർ. എംബഡഡ് ഹിസ്റ്ററി. നിലീനചരിത്രം. വർത്തമാനകാലം ഭൂതകാലത്തിലേക്ക് മുഖം നോക്കിക്കാണുന്നത് ആണ് ചരിത്രം എന്ന് റൊമിലാ ഥാപ്പർ. ഭൂതകാലം ആർക്കും സ്വയമേവ അഭിഗമ്യമായി കാണുന്നില്ല നാം ആയിട്ട് കണ്ടെത്തുകയാണ്. അത് സ്വയം വെളിപ്പെടുന്നില്ല എന്ന് ചുരുക്കം. അത് കൊണ്ട് നമ്മൾ എന്താണ് നോക്കുന്നത് പഴമയിലേക്ക് എന്നതിനു അനുസരിച്ചാണ് നമുക്ക് ചരിത്രം വെളിപ്പെടുന്നത്. അനന്തകോടിസംഭവങ്ങളുടെ ക്രമരഹിതമായ ഒരു ഇരുട്ടാണ് ഭൂതകാലം. 

ഭൂതകാല ഇന്ത്യയിൽ പലരീതികളും രൂപങ്ങളും ഹിസ്റ്ററി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്നു. അതിലൊന്നാണ് ഗാഥകൾ. വീരനായകന്മാരെ പാടിപ്പുക്ഴത്താനായി സൂതന്മാരും മാഗധന്മാരും പാണന്മാരും ഉപയോഗിച്ചിരുന്ന രീതിയാണ് ഗാഥകൾ. നാരശംസികൾ നരസ്തുതികൾ എന്ന രൂപം. ചരിതം എന്നത് മറ്റൊരു രൂപം. ഇത് കുറച്ച് കൂടെ ഉയർന്നതാണ്. വംശാവലികൾ ആണ് മറ്റൊന്നുള്ളത്. സംഭവങ്ങളുടെ സംഭവിച്ചവയുടെ ഉള്ളടക്കത്തെ പലരൂപത്തിൽ ഉൾച്ചേർത്തുകൊണ്ട് ഒരു ആഖ്യാനരൂപമായി ഇവ നിലനിൽക്കുന്നു. ഈ രൂപങ്ങൾ ഒക്കെ തന്നെ ചരിത്രബദ്ധമാണ്.
ഇത്തരം രൂപങ്ങൾ ഒക്കെ അടിസ്ഥാനപരമായി എംബഡഡ് ഹിസ്റ്ററി ഉൾക്കൊള്ളുന്നതാണ്.
മഹാഭാരതത്തിന്റെ ചരിത്രമൂല്യം എന്താണെങ്കിൽ അക്കാലം വരെയുള്ള എല്ലാ ചരിത്ര ആഖ്യാന രൂപങ്ങളേയും അത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഉൾച്ചേർത്തു. ആഖ്യാനങ്ങളുടെ ആഖ്യാനമായി മഹാഭാരതം. 

ഇതിഹാസം (മഹാഭാരതം) ഭൂതകാലത്തിലേക്ക് ഗൃഹാതുരമായി നോക്കുകയാണ് ചെയ്യുന്നത്. വീരനായകന്മാരുടെ പ്രതാപകാലം അസ്തമിച്ച് താരതമ്യേന വ്യവസ്ഥാപിതമായ വർണ്ണവ്യവസ്ഥ നിലവിൽ വന്നശേഷം ഒരു വ്യക്തിയ്ക്ക് സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ഏറെ ഒന്നും ചെയ്യാനില്ലാതായി കഴിഞ്ഞ്, നിങ്ങളുടെ ഇച്ഛയേയും പ്രവർത്തിയേയും നിർണ്ണയിക്കുന്ന വർണ്ണധർമ്മങ്ങളുടെ വലിയ ഒരു വ്യവഹാരം നിലവിൽ വന്നതിനുശേഷം പുറകോട്ട് തിരിഞ്ഞ് നോക്കുകയാണ്. അതുകൊണ്ടാണ് ഗൃഹാതുരമായ നോട്ടം. വർണ്ണധർമ്മം വന്ന് കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആ വ്യവസ്ഥയ്ക്ക് ഉള്ളിലാണ്. ജാതിവ്യവസ്ഥ നിലവിൽ വന്ന് കഴിഞ്ഞു. 

മഹാഭാരതത്തിന്റെ വികാസചരിത്രം: ആദ്യം ജയം, പിന്നെ ഭാരതം എന്ന രൂപമാറ്റം അതിനുശേഷം മഹാഭാരതം എന്ന അവസാനരൂപം. കൃസ്തുവർഷം അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് മുഴുവൻ ആയത്. നിരവധി ആഖ്യാനങ്ങൾ നിറഞ്ഞ മഹാഭാരതം അതിന്റെ രൂപം കൊണ്ട് അത് ഒരു പെരുംപടപ്പ് ആണ്. വൈശമ്പായനൻ വ്യാസ ശിഷ്യൻ ബ്രാഹ്മണൻ. പിന്നെ ഉഗ്രശ്രവസ്സ് സൂതനാണ്. സഞ്ജയൻ ധൃതരാഷ്ട്രരോട്. സൗതസാഹിത്യമായി ആഖ്യാനം ചെയ്തതിനെ ബ്രാഹ്മണീകരിക്കുന്നതിന്റെ ഭാഗമായാണ് ഉഗ്രശ്രവസ്സിന്റെ ആഖ്യാനത്തിന്റെ ഉള്ളിലേക്ക് വൈശ്യമ്പായനൻ എന്ന ബ്രാഹ്മണനായ ആഖ്യാതാവിനെ പ്രതിഷ്ടിച്ചത് എന്ന് റൊമിലഥാപ്പർ അഭിപ്രായപ്പെടുന്നു. ഉറപ്പിച്ച് പറഞ്ഞിട്ടില്ല. എന്നാൽ ഇതും മഹാഭാരതത്തിന്റെ പാഠരൂപത്തിൽ അടങ്ങിയ ചരിത്രത്തെ സൂചിപ്പിക്കുന്നു. അതായത് പാഠരൂപം തന്നെ ചരിത്രം. 

മഹാഭാരതത്തിനും ജാതകകഥകൾക്കും അങ്ങോട്ടും കൊടുക്കൽ വിനിമയങ്ങൾ ഉണ്ട്. ജാതകകഥകളിൽ കാണുന്ന മഹാഭാരതഭാഗങ്ങളിൽ കൗരവരുടെ ധർമ്മിഷ്ഠതയ്ക്ക് പ്രാമുഖ്യം കൊടുക്കുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈ പാരമ്പര്യം എങ്ങനെ വന്നു? ജൈമനിയുടെ മഹാഭാരതത്തിന്റെ കിട്ടിയഭാഗം (അശ്വമേഥപർവ്വം) സൂചിപ്പിക്കുന്നതും ഇതു തന്നെ ആണ്. അതായത് ഒരുകാലത്ത് കൗരവകേന്ദ്രീകൃതമായിരുന്നു മഹാഭാരതം എന്ന് സംശയിക്കാവുന്നതാണ്. 

കൃഷ്ണൻ വൃഷ്ണിവംശത്തിൽ പിറന്നവൻ. ദ്വാരകയിലേക്ക് മെല്ലെ മെല്ലെ മാറുകയാണ് ഉണ്ടായത്. വൃഷ്ണികളെ ബ്രാഹ്മണർ താഴ്ന ജാതിക്കാരായാണ് കരുതിയിരുന്നത് എന്ന് ഓർക്കണം. മഗധ അധികാരകേന്ദ്രമായി 
തദ്ദേശിയമായ ജനസമൂഹം പുതുതായി വന്ന രാജാവുമായി ഉണ്ടായ സംഘർഷത്താൽ മെല്ലെ മെല്ല് മാറി പോയി പുതുതായ സ്ഥലത്ത് അവിടെ പുതിയ ഒരു ജീവിതവ്യവസ്ഥ കെട്ടിപ്പടുത്തു.
ദ്രൗപദികാമാതുരയായിട്ടാണ് ജാതകകഥകളിൽ. അതായത് ജാതകകഥകളിൽ ഇന്ന് കാണുന്ന മഹാഭാരത കഥ അല്ല എന്ന് മനസ്സിലാക്കാം. കൃസ്തുവിനു മുൻപുള്ള ആദ്യസഹസ്രാബ്ദത്തിലെ ഉത്തരഭാരതത്തിലെ ജീവിതത്തിൽ അരങ്ങേറിയ നാനാതരത്തിലുള്ള സംഘർഷാത്മക വിനിമയങ്ങൾ നാം ഇന്ന് കാണുന്ന മഹാഭാരതത്തിന്റെ രൂപപ്പെടലിലും അതിന്റെ അർത്ഥാർജ്ജനത്തിലും ഇടപെട്ടതാണ്, സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം എന്ന് ഥാപ്പർ പറയുന്നു. അതായത് മഹാഭാരതം ഇക്കാലത്ത് മാറ്റപ്പെട്ടു. 
മഹാഭാരതത്തിനു സുനിശ്ചിതമായ ഒരു കാലം നിശ്ചയിക്കാൻ പറ്റില്ല. അത് മാറി മാറി വന്നിരുന്നു. 
അതിനാൽ മഹാഭാരതത്തിന്റെ ചരിത്രഭൂമിക തേടിപ്പോവുക എന്ന് പറയുന്നതിന്റെ അർത്ഥം മഹഭാരതത്തിൽ തെളിയുന്ന ജീവിതപ്രക്രിയകളുടെ സ്വഭാവം എന്താണ് എന്ന് അന്വേഷിക്കലാണ്. 

മഹാഭാരതത്തിൽ കാണുന്ന കുലഗോത്രപാരമ്പര്യങ്ങളും വർണ്ണധർമ്മപാരമ്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം
വർണ്ണധർമ്മപാരമ്പര്യവും ബൗദ്ധപാരമ്പര്യവും തമ്മിലുള്ള വൈരുദ്ധ്യം
മഹാഭാരതയുദ്ധം എന്ന സന്ദർഭം
കൃഷ്ണനെന്ന മഹാഭാരത നായകൻ

ഈ നാലുപ്രമേയങ്ങളെ ഇന്ത്യാചരിത്രത്തിന്റെ ബിസി ആയിരം മുതൽ ആരംഭിച്ച് എ.ഡി 500കൾ വരെ യുള്ള ആയിരത്തി അഞ്ഞൂറു വർഷങ്ങളിലെ ചരിത്രപ്രക്രിയകളുമായി ചേർത്ത് വെച്ച് മഹാഭാരതത്തെ നോക്കിക്കാണാനാണ് ശ്രമിക്കുന്നത്.

കുലഗോത്രപാരമ്പര്യവും വർണ്ണധർമ്മപാരമ്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് മഹാഭാരതം എന്ന് പറയുന്നത്. ഗീത അവതരിപ്പിക്കാനായി അർജ്ജുനൻ ചോദിക്കുന്നു “ഇക്കാണുന്ന ബന്ധുജനങ്ങളെ എല്ലാം കൊന്നൊടുക്കി എന്ത് കാര്യം നേടാനാണ്?“ എന്ന് അതിനു കൃഷ്ണൻ പറയുന്നു “നീ ഒരു നിമിത്തം മാത്രമാണ്“ എന്ന്. അർജ്ജുനന്റെ ചോദ്യം ബന്ധുജനങ്ങൾ, അതായത് കുലഗോത്രബന്ധങ്ങളിലും രക്തബന്ധത്തിലും ഊന്നീയാണ്. ഉത്തരം വർണ്ണധർമ്മത്തിൽ ഊന്നിയാണ്. ക്ഷത്രിയനായ അർജ്ജുനന്റെ കർമ്മം കൊല്ലുക എന്നതാണ്. അതാണ് കൃഷ്ണൻ പറയുന്നതും. 
ഒരു ഭാഗത്ത് രക്തബന്ധത്തിൽ ഊന്നിയ അടയാളങ്ങൾ മറ്റൊരു ഭാഗത്ത് വർണ്ണധർമ്മവും രാജവാഴ്ച്ചയും ഇവ തമ്മിൽ ഉള്ള വൈരുദ്ധ്യം മഹാഭാരതത്തിൽ ഉടനീളം കാണാം. പ്രബോധനാത്മകമായ ഭാഗങ്ങൾക്ക് ആഖ്യാനങ്ങൾ ആയ ഭാഗങ്ങളുമായി ബന്ധം ഒന്നും ഇല്ല. 12 മുതൽ 18 വരെ ഉള്ള പർവ്വങ്ങൾ പ്രബോധനാത്മകമായ ഭാഗങ്ങൾ ആണ്. ഇത് പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണ്. ഇവ വർണ്ണധർമ്മം എന്ന ആശയം മഹാഭാരതത്തിലേക്ക് കൂട്ടിച്ചേർത്തു. 

സൂക്താങ്കാർ പറയുന്നത് സൂതന്മാരിൽ നിന്നും ബ്രാഹ്മണരായ ഭൃഗുക്കളിലേക്ക് കൈവന്ന് ചേർന്ന ഇതിഹാസമാണ് മഹാഭാരതം എന്നാണ്. ഈ ഭൃഗുക്കളാണ് മഹാഭാരതത്തെ ബ്രാഹ്മ്ണ്യവൽക്കരിച്ചത് എന്ന് അദ്ദേഹം പറയുന്നു. അതിനാലാണ് ആദിപർവ്വത്തിൽ ഭൃഗുവംശത്തിനെ പറ്റി വിശദമായി പറയുന്നുണ്ട്. അത് പിന്നീട് കൂട്ടിച്ചേർത്തതാണ്.

ഉത്തരഭാരതത്തിലെ ഗംഗാതടത്തിലെ ആദിമവാസികളുടെ ഇടയിൽ ഉണ്ടായിരുന്ന മിത്തുക്കൾ എന്നൊരു ധാര.
കുരുവംശത്തിന്റെ വീരഗാഥകൾ എന്നൊരു ധാര.
യദുവംശചരിതം മറ്റൊരു ധാര. 
ഈ മൂന്ന് ധാരകളാണ് മഹാഭാരത്തിനെ രൂപപ്പെടുത്തിയത്.

രാജാവ് എന്നതിനു വിശമ്പതി എന്ന മഹാഭാരതത്തിൽ ഉടനീളം പറയുന്നുണ്ട്. അതിനർത്ഥം ഗോത്രത്തലവൻ എന്ന് മാത്രമേ ഉള്ളൂ. ഗോപതി എന്നും രാജാവിനെ വിളിക്കുന്നു. രാജാവ് സാമ്രാട്ട് എന്നൊക്കെ ഉള്ള വാക്കുകൾക്ക് ഇന്ന് നാം കൊടുക്കുന്ന അർത്ഥമൊന്നും പണ്ട് ഉണ്ടായിരുന്നില്ല. രാജാവ് എന്ന് വെച്ചാൽ ശോഭിയ്ക്കുന്നവൻ സ‌മ്രാട്ട് എന്ന് വെച്ചാൽ കീഴെ അനവധി ആളുകൾ ഉള്ളവൻ എന്നേ അർത്ഥം അന്ന് ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഇന്നത്തെ അർത്ഥം വെച്ച് അന്നത്തെ വാക്കുകളെ നോക്കിയാൽ മഹാഭാരതപഠനത്തിന്റെ വഴി തെറ്റാൻ സാദ്ധ്യത ഉണ്ട്.

കാണാതായ പശുവിനെ തേടി പോകുന്നതാണ് ഗവേഷണം :):):)
ഗോക്കൾ പാർക്കുന്ന ഇടം ഗ്രാമം. സംഗ്രാമം=യുദ്ധം=പശുക്കൾക്ക് വേണ്ടിയുള്ള യുദ്ധം. പശു ഇടയജീവിതക്കാലത്ത് സ്വത്ത് ആയിരുന്നു. കൃഷി തുടങ്ങിയപ്പോൾ അത് മാറി.
രക്തബന്ധങ്ങളെ മുൻ നിർത്തിയും ഗോത്രബന്ധങ്ങളെ മുൻ നിർത്തിയുമാണ് രാജാക്കന്മാർ മഹാഭാ‍രതയുദ്ധത്തിൽ പങ്ക് ചേരുന്നത്. ദ്രൗപദിയുടെ വിവാഹം കുലഗോത്ര പാരമ്പര്യപ്രകാരമാണ്. ഗോത്രാംഗത്തിനു കൈവന്ന രത്നം ഗോത്രത്തിനു പൊതുവായി കണക്കാക്കും എന്നാണ് പറയുന്നത്. അത് പോലെ തന്നെ ദ്രൗപദിയും. എന്നാ യുദ്ധം കഴിഞ്ഞപ്പോഴേക്കും സുഭദ്രയുടെ മകൻ മാത്രം ബാക്കി. ദ്രൗപദിയുടെ മക്കളെ പറ്റി ഒന്നും പറയുന്നില്ല അവരെ കാര്യമാക്കുന്നില്ല. അതായത് ദ്രൗപദി ഒരു ഗോത്രപാരമ്പര്യവും യുദ്ധമവസാനിച്ചതോടേ അത് മാറി പിതൃദായവ്യവസ്ഥ നിലവിൽ വന്നതായി കാണാം. പിതൃദായവ്യവസ്ഥ വർണ്ണാശ്രമം ഒപ്പം ആണ് നിലവിൽ വന്നത്. 
ഗണസംഘപാരമ്പര്യം വൃഷ്ണികൾ പിൻ തുടർന്നിരുന്നത്.
പുരുവംശത്തെ അസുരരാക്ഷസവംശമായിട്ടാണ് വൈദികസാഹിത്യത്തിൽ കണക്കാക്കുന്നത്. 
പാണ്ഡു മാദ്രിയെ വിവാഹം കഴിക്കുന്നത് കന്യാധനം നൽകിയാണ്. വൈദികപാരമ്പര്യത്തിൽ നീചമാണ്
ദ്രൗപദി ബഹുഭർതൃത്വം. ദ്രൗപദി ഭർത്താക്കന്മാരെ ചോദ്യം ചെയ്യുന്നു ദാസിയായപ്പോൾ. ഇതും വൈദികപാരമ്പര്യത്തിനു എതിരാണ്. 
അർജ്ജുനനും സുഭദ്ര വിവാഹം. അവർ കസിൻസ് ആണ്. ഇതും മനു നിഷിദ്ധമായിട്ടാണ് പറയുന്നത്.
ശാന്തിപർവ്വം അനുശാസനപർവ്വം.
മൗര്യഭരണം ബി.സി മൂന്നാം ശതകത്തോടേ തകർന്നു. അക്കാലത്താണ് പ്രബോധനാത്മകമായ ഭാഗങ്ങൾ രൂപപ്പെട്ടത് എന്ന് കരുതുന്നു. 
സഭാപർവ്വത്തിനു എതിർ നിൽക്കുന്നതാണ് ശാന്തിപർവ്വം. 
ബുദ്ധമതം ആചാരബദ്ധമായ ലാമാമതമായി രൂപം മാറി.
ഏതെങ്കിലും ഒരു ജീവിതക്രമത്തിനു മറ്റൊന്നിനെ സമ്പൂർണ്ണമായി കീഴ്പ്പെടുത്താൻ കഴിയാത്ത മട്ടിൽ സംഘർഷാത്മകമായ ചരിത്രസന്ദർഭമായ ആ കാലത്തിലാണ് മഹാഭാരതം പാഠം രൂപപ്പെടുന്നത്. അതുകൊണ്ട് മഹാഭാരതത്തിലും ഒരു ജീവിതക്രമവും അന്തിമവിജയം നേടിയിട്ടില്ല. ഇതിൽ അപ്രധാനസ്ഥാനത്തേയ്ക്ക് പിൻ തള്ളപ്പെട്ടത് ആദിമവാസികൾ ആണ്. ഘടോൽക്കചനെ പോലെ, അരക്കില്ലത്തിൽ പെട്ട് ചുട്ടെരിയുന്ന അമ്മയും മക്കളും പോലെ ഉള്ളവർ. അവർക്ക് മഹാഭാരതത്തിൽ പറയുന്നുണ്ടെങ്കിലും പ്രാധാന്യം ഇല്ല. ഭീമപുത്രൻ ഘടോൽക്കചന്റെ മരണം കൂടെ നിസ്സാരമാക്കുന്നു. ബി.സി അയിരത്തിനും ഇരുനൂറിനും ഇടയിലുള്ള കാലപരിധി ആണ് ഇവിടെ ഇതിനു കൽപ്പിക്കുന്നത്. അത് പ്രബോധനാത്മകമായ പാഠങ്ങൾ വരുന്നതിനു മുന്നേ ആണ്. 

ഭരണകൂടരഹിതമായ ഗോത്രജീവിതത്തിൽ നിന്ന് ആരംഭിക്കുകയും അത് വർണ്ണവ്യവസ്ഥയിലേക്ക് പരിണമിച്ചെത്തുകയും പിന്നാലെ ഈ വർണ്ണവ്യവസ്ഥ ഭരണകൂടനിഷ്ഠമായ രാജവാഴ്ച്ചയായി പരിണമിയ്ക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് മഹാഭാരതം നൽകുന്നത്. 
ബി.സി അയിരത്തിനും ഇരുനൂറിനും ഇടയിലുള്ള കാലപരിധി ആണ് ഇവിടെ ഇതിനു കൽപ്പിക്കുന്നത്.

കുലഗോത്രപാരമ്പര്യത്തിനും വർണ്ണപാരമ്പര്യത്തിനു സമാന്തരമായി മഹാഭാരതത്തിൽ അരങ്ങേറുന്ന മറ്റൊരു സംഘർഷം വർണ്ണപാരമ്പര്യവും ബൗദ്ധപാരമ്പര്യവും തമ്മിൽ ഉള്ളതാണ്.

മഹാഭാരതത്തിന്റെ ഭൃഗുക്കൾ ഏറ്റെടുത്ത് ബ്രാഹ്മണീകൃതമാക്കിയത് എന്തിനാണ്? വീരനായകന്മാരുടെ കൈകരുത്തിനെ വാഴ്ത്തി പാടിയ ഒരു പ്രാദേശികമായ ആഖ്യാനത്തെ എന്തിനാണ് ആംഗിരബ്രാഹ്മണരായ ഭൃഗുക്കൾ ഏറ്റെടുത്ത് ബ്രാഹ്മണീകരിക്കുന്നത്? ഇതിന്റെ കാരണം,
ബൗദ്ധപാരമ്പര്യം വർണ്ണധർമ്മാധിഷ്ഠിതമായ ബ്രാഹ്മണപാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ബൗദ്ധപാരമ്പര്യം ഉയർന്ന് പൊങ്ങുന്നത് ബി സി ഒന്നാം സഹസ്രാബ്ദത്തിന്റെ പകുതിയോടേ ആണ്. ബുദ്ധമതം ബി സി ആറാം നൂറ്റാണ്ടിനുശേഷം വളരെ ശക്തമായി ഉയരുന്നു മൗര്യസാമ്രാജ്യം ബുദ്ധജൈന പാരമ്പര്യത്തിൽ ഉറയ്ക്കുന്നു. വർണ്ണധർമ്മാധിഷ്ഠിതമായ ബ്രാഹ്മണജീവിതം ശിഥിലമാകുന്നു. ഈ ശൈഥില്യത്തിനു ശേഷം പിന്നീട് വൈദികപാരമ്പര്യം ഉണർന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നസമയത്ത് വൈദികപാരമ്പര്യത്തിനു നേരിട്ട ഒരുവെല്ലുവിളി, ബൗദ്ധപാരമ്പര്യം ജീവിതത്തിന്റെ കീഴ്ത്തട്ടിലേക്ക് വൻ തോതിൽ ജാതക കഥകളിലൂടേയും മറ്റും പ്രചരിച്ചിരുന്നു. അതേ സമയം വൈദിക സാഹിത്യമാകട്ടെ സ്മൃതികളും ശ്രുതികളുമായി നിലനിൽക്കുകയും ബ്രാഹ്മണ്യത്തിന്റെ ഉയർന്ന മണ്ഡലങ്ങളിൽ മാത്രം നിലൻൽക്കുകയും സാമാന്യർക്ക് അപ്രാ‍ാപ്യവും ആയിരുന്നു. വേദം കേട്ടാൽ ശൂദ്രന്റെ ചെവിയിൽ തീയമുരുക്കി ഒഴിക്കണം. അതിനാൽ തന്നെ ബ്രാഹ്മണ്യത്തിനു ജീവിതത്തിന്റെ കീഴ്ത്തട്ടിലേക്ക് ദൈനംദിനത്വത്തിലേക്ക് കടന്നു കയറാനുള്ള ഒരു വഴി ഇല്ലായിരുന്നു. ബൗദ്ധജാതകകഥകൾ പാലിഭാഷയിൽ നാടോടി ഭാഷയിൽ ജനജീവിതത്തിന്റെ കീഴടരിൽ സമൃദ്ധമായി പ്രചരിക്കുന്നു. ജാതകകഥകളിലൂടെ ബൗദ്ധമതം പ്രചരിച്ചതിനെ ചെറുക്കാൻ ജീവിതത്തിന്റെ കീഴ്ത്തട്ടിലേക്ക് കടന്ന് കയറിയ ഏതെങ്കിലും ഒരു ആഖ്യാനത്തെ കണ്ടെത്തേണ്ടത് ബ്രാഹ്മണപാരമ്പര്യത്തിന്റെ ആവശ്യമാണെന്നും അങ്ങനെ ഉപയോഗപ്പെടുത്തിയ ഒരു ആഖ്യാനരൂപമാണ് മഹാഭാരതം എന്നും ആണ് സൂക്താങ്കാർ നൽകുന്ന പ്രധാനപ്പെട്ട സൂചന. ഇതാണ് ഭൃഗുവൽക്കരണത്തിന്റെ പ്രത്യേകത. ഭൃഗുക്കൾ ബ്രാഹ്മണരെങ്കിലും ബ്രാഹ്മണരിൽ തന്നെ താഴെ കിടയിൽ ഉള്ളവരാണ്. ആംഗിരബ്രാഹ്മണർ ആണവർ. ബ്രഹ്മക്ഷത്രിയർ എന്നൊക്കെ ഇവരെ പറയാറുണ്ട്. 
വേദമാണെന്ന് പറയുക പക്ഷെ വേദമാണെന്ന് പറയുക പഞ്ചമവേദം ആണ് മഹാഭാരതം. അങ്ങനെ വേദമല്ലാതിരിക്കുമ്പോഴും വേദപദവി കൊടുത്ത് അതിനെ വൈദികമൂല്യങ്ങളുമായി കൂട്ടിഘടിപ്പിച്ച് ജീവിതത്തിന്റെ കീഴ്ത്തട്ടിലേക്ക് നാടോടി തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങളെ ഉത്തരഭാരതത്തിന്റെ കീഴടരിൽ പ്രചരിപ്പിക്കുന്ന വിഭാഗമായി ഭൃഗുക്കൾ മാറി. മഹാഭാരതത്തിന്റെ ബ്രാഹ്മണീകരണം ഇങ്ങനെ ബൗദ്ധധർമ്മത്തിനെതിരായാണ് അരങ്ങേറിയത്. അങ്ങനെ മഹാഭാരതം ജനകീയമായി തീർന്നു അതേ സമയം പഞ്ചമവേദമായും തീർന്നു. ഇങ്ങനെ ബ്രാഹ്മണ്യം ഇന്ത്യാചരിത്രത്തിൽ നേരിട്ട് വമ്പിച്ച ഒരു ക്രൈസിസ്സിനെ പരിഹരിക്കാൻ ബ്രാഹ്മണ്യം തന്നെ സൃഷ്ടിച്ചെടുത്ത ഒരു നൂതനപാഠരൂപമായി മഹാഭാരതം മാറി തീർന്നു. അങ്ങനെ രേഖീയവും ആഖ്യാനപരവുമായ ഒരു പാഠത്തെ പ്രബോധനാത്മകപരമായ പാഠവും കൂട്ടിച്ചേർത്ത് ഒരു ഭാഗവതാത്മക പാഠമാക്കി എന്ന് സൂക്താങ്കാർ പറയുന്നു. 

എന്താണ് കലിയുഗം? ടൈം ആസ് എ മെറ്റഫർ ഒഫ് ഹിസ്റ്ററി എന്ന് റൊമില ഥാപ്പർ. കലിയുഗം എന്ന ആശയം പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ബിസി അവസാന ശകലങ്ങളിൽ ആണ്. അന്ന് ബ്രാഹ്മണമതത്തെ തകർത്തുകൊണ്ട് ബുദ്ധജൈന മതങ്ങൾ ഉയർന്ന് വരുകയും ഇവ ബ്രാഹ്മണമതത്തിന്റെ മിക്കവാറും അടിവേരറുക്കയും ചെയ്തപ്പോഴാണ് നമ്മുറ്റേ വൈദികസാഹിത്യത്തിനകത്ത് കലിയുഗം എന്ന ആശയം വരുന്നത്. ഈ സമയത്താണ് മഹാഭാരതം പ്രബോധനാത്മകായി മാറിവരുന്നത്. അതിനാൽ തന്നെ മഹാഭാരതം ഒരു പാഠമല്ല ഒരു പ്രക്രിയയാണ്. ഇതാണതിന്റെ ചരിത്രഭൂമിക.

മഹാഭാരതയുദ്ധം. അത് കെട്ടുകഥ അല്ല. എന്നാൽ മഹാഭാരതം സ്വയം പറയുന്ന പോലെ പതിനെട്ട് അക്ഷൗഹിണി ഒന്നും പങ്കെടുക്കാൻ ചാൻസ് ഇല്ല. നാൽപ്പത് ലക്ഷം സൈന്യം വേണമെങ്കിൽ ജനസംഖ്യ എത്ര വേണ്ടി വരും? നൂറുപേർ ജനസംഖ്യ ഉണ്ടെങ്കിൽ നൂറുപേരും സനികർ ആകുന്നില്ല. പരമാവധി അഞ്ചുപേർക്കേ പറ്റൂ. അക്കാലത്ത് അത്ര ഒന്നും ഇല്ല എന്ന് നിശ്ചയം.
മഹാഭാരതസ്ഥാനങ്ങളിൽ പുരാവസ്തു ഉദ്ഘനനങ്ങൾ നടന്നതാണ്. അവിടെ നിന്ന് എല്ലാം അന്നത്തെ മനുഷ്യജീവിതത്തിന്റെ സൂചനകൾ, ജീവിതായോധനപ്രക്രിയ അരങ്ങേറിയിരുന്നും എന്നതിന്റെ തെളിവുകൾ ലഭ്യമായിട്ടുണ്ട്. എന്ന് നടന്നു എന്ന് കാലം കൃത്യമായി പറയാൻ പറ്റിയിട്ടില്ല എങ്കിലും പലരും പലവഴി ആലോചിച്ച് അവർക്ക് പറ്റുന്ന പോലെ കാലനിർണ്ണയം നടത്തിയിട്ടുണ്ട്. 

ചാലൂക്യരാജവായ പുലികേശി രണ്ടാമന്റെ ഐഹോൾ|(ഈ പറഞ്ഞ പ്രൊനൗൺസിയേഷൻ എനിക്ക് മനസ്സിലായില്ല) ശിലാശാസനത്തിൽ ചാലൂക്യരാജാവിന്റെ ശാസനത്തിൽ ആണ് ആദ്യമായി യുദ്ധത്തെ പറ്റിയുള്ള സൂചന ഉള്ളത്. 3102 രണ്ടിൽ നടക്കാൻ സാദ്ധ്യത ഇല്ല. കാരണം മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത ധാരാളം ജനപദങ്ങളെകുറിച്ച് പറയുന്നുണ്ട്. 
ജനപദങ്ങൾ നിലവിൽ വന്നതിനുശേഷമാണ് യുദ്ധം. ജനപദങ്ങളുടെ കാലം ബിസി. ആറാം നൂറ്റാണ്ട് ഏഴാം നൂറ്റാണ്ട് കാലയളവിൽ ഉത്തരഭാരതത്തെ കേന്ദ്രീകരിച്ച് വികസിച്ച് വന്ന ഇന്ത്യയിലെ ആദ്യത്തെ ഭരണകൂടരൂപങ്ങളെ ആണ് ജനപ്ദങ്ങൾ എന്ന് പറയുന്നത്. മഗധ ആണ് ആദ്യത്തെ ഇന്ത്യയിൽ പ്രധാനരാജ്യമായി മാറി വന്നത്. അതാണ് പിന്നീട് മൗര്യവംശം ആകുന്നത്. ഈ മഗധയ്ക്ക് മുൻപുള്ള പതിനാറുജനപഥങ്ങളിൽ 12 എണ്ണം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായി സൂചിപ്പിക്കുന്നുണ്ട്. അവർ കൂടെ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. അത് ഏകദേശം ബി.സി ഒമ്പതിനും ശതകത്തിനും ഏഴിനും ഇടയ്ക്ക് ആയിരിക്കാം അത് നടക്കാൻ ചാൻസ്.
ആർക്കിയോളജിക്കൽ എക്സ്കവേഷൻസ്. ഇരുമ്പില്ലാതെ മഹാഭാരതയുദ്ധം ഇല്ല.ബിസി പത്താം ശതകത്തിനും ബിസി ആറാം നൂറ്റാണ്ടിനു ഇടയിൽ ഉള്ള ഒരു കാലയളവ് ആകാം. ഈ കാലം നേർത്തെ പറഞ്ഞ മഹാജനപഥങ്ങളുമായി ചേർന്ന് നിൽക്കുന്നു. 
(കുതിര അപ്രധാനം എന്ന് പറയുന്നു. അർജ്ജുനന്റെ തേരിനും സൂര്യൻ നടക്കുന്നതും ഒക്കെ കുതിര കെട്ടിയ തേരിലാ. അപ്പൊ ആനപ്രധാനം എന്ന് പറയാമോ എന്ന് എന്റെ ചോദ്യം എനിക്ക് കേട്ടപ്പോ തോന്നി. എന്റെ തോന്നൽ മാത്രം. അതാബ്രാക്കറ്റ്.)

H.D.സംഘാലിയുടെ കൗസല്യ പാംസുസ്നാനം.. ചുട്ട ഇഷ്ടിക കൊണ്ട് വീട് നിർമ്മിക്കുന്നതിനു മുന്നെ ഉള്ള കാലത്താണ് കൗസല്യ ബോധ കെട്ട് വീഴുന്നത്.
അനിതാ തമ്പി… വിജയൻ മാഷ്..:) മണ്ണിൽകുഴിച്ചിടുന്നത് മാത്രമല്ല വാക്കിൽ അർത്ഥമായി കുഴിച്ചിട്ടതും കൂടെ ആണ് ചരിത്രം.
എം. ഗോവിന്ദൻ..:)
ചിന്താവിഷ്ടയായ ശ്യാമള.. :)

അക്ഷൗഹണി എന്ന വാക്ക് പാണിനിയ്ക്ക് അറിയില്ല ശേഷം വരുന്ന കാത്യായനൻ പറയുന്നുണ്ട്. 

നടന്നയുദ്ധത്തെ നടന്ന കാലത്ത് വിവരിച്ചതല്ല മറിച്ച് നടന്നയുദ്ധത്തെ പിൽക്കാലത്ത് വിവരിച്ചതാണ് എന്ന് ഇതിൽ നിന്ന് ഊഹിക്കാം.

ഖാണ്ഡവദഹനം. കാട് അഗ്നിയ്ക്ക് ഇരയാകുന്നത്. 
നാണയവ്യവസ്ഥ മഹാഭാരതത്തിൽ. സഭാപർവ്വത്തിൽ രഥികൾക്ക് ആയിരംസ്വർണ്ണനാണയങ്ങൾ നൽകിയതായി പറയുന്നു. സ്വർണ്ണനാണയം നിലവിൽ വന്നത് എപ്പോൾ? അത് മൗര്യസാമ്രാജ്യത്തിനുശേഷം ആണ് പ്രചാരം സിദ്ധിക്കുന്നത്. അത് ബിസി അവസാനകാലത്ത് ആണ്.

പകിട ചൂത് ഒരു കെട്ടുകഥ അല്ല. അത് കേവലം എന്നൊരു വിനോദം അല്ലാതെ പുതിയ കൃഷി ഇടങ്ങളും കൃഷി ഭൂമികളും വികസിപ്പിച്ചെടുത്ത ആര്യഗോത്രങ്ങൾ ആ വികസിപ്പിച്ചെടുത്ത കൃഷ്ഭൂമി കൃഷിഭൂപ്രദേശങ്ങൾ പങ്ക് വെയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് ചൂത്. അല്ലാതെ നേരം പോക്കിനുള്ള കളിയല്ല. അതിനാലാണ് നമ്മടെ രാജസംവിധാനങ്ങളുമായി ഇത്രമേൽ ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നത്. 
ശല്യപർവ്വത്തിൽ കർണ്ണൻ ശല്യരെ ഗോ മാംസം ഭക്ഷിന്നുന്നവർ എന്ന് വിമർശിക്കുന്നുണ്ട്. ഇതും ബ്രാഹ്മണീകരണത്തിനു ശേഷം ഉള്ള കാലത്തെ സൂചിപ്പിക്കുന്നു.
(ഗോ മാംസം തിന്നുന്നത് വൈദികപാരമ്പര്യത്തിനു അന്ന് വരെ എതിരല്ല. യജ്ഞങൾ എല്ലാം പറയുന്നുണ്ടല്ലൊ ഋഗ്വേദവും. ഇത് എന്റെ കമന്റ് കൂടുതൽ വീഡിയോ കാണുക)

ഒരേസമയം പ്രാചീനമായ കുലഗോത്രപാരമ്പര്യത്തിന്റെ ഭൗതികസൂചനകൾ ഒരുഭാഗത്തും മറുഭാഗത്ത് ബ്രാഹ്മണീകരണത്തിനുശേഷം വികസിച്ച് വന്ന ഭൗതികസംസ്കാരത്തിന്റെ സൂചനകൾ മറുഭാഗത്തുമായി മഹാഭാരതത്തിന്റെ പുരാവിജ്ഞാനപരമായ തെളിവുകളും സംഘർഷപൂർണ്ണവും വൈരുദ്ധ്യനിർഭരവുമായ ഒരു സാമൂഹ്യജീവിതത്തിന്റെ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു.

2:25:00

കൃഷ്ണനു ഒരു സുനിശ്ചിതത്വം ഇല്ല. വീണ്ടും വീണ്ടും പരിണമിയ്ക്കാൻ കഴിയുന്ന വിധത്തിൽ അന്തിമമായ സുനിശ്ചിതരൂപം കൈവരിയ്ക്കാത്ത ദൈവമാണ് കൃഷ്ണൻ. കൃഷ്ണനെ ഏത് രൂപത്തിലും ആരാധിക്കാം ബാലഗോപാലനായി, വിഷ്ണുവായി, കാല്വിരൽ കുടിയ്ക്കുന്ന ആലിലകൃഷ്ണനായി. കാമുകനായിട്ട് ആരാധിക്കാം. ഇങ്ങനെ പലരൂപത്തിൽ ആരാധിക്കാവുന്ന നമ്മുടെ അഭിരുചികളിലേക്ക് മെരുക്കി എടുക്കാൻ കഴിയുന്ന വളരെ വളരെ ഫ്ലൂയിഡ് ആയ ഒരിക്കലും നിശ്ചിതത്വത്തിലേക്ക് ചേരാത്ത, മറ്റൊരു ഇന്ത്യൻ ദൈവസങ്കല്പത്തിനും ഇല്ലാത്ത വഴക്കം ഫ്ലെക്സിബിലിറ്റി വിഭിന്നസാമൂഹ്യസാഹചര്യങ്ങളോട് ഒരുപോലെ വിനിമയം ചെയ്യാവുന്ന സങ്കൽപ്പമാണ് കൃഷ്ണന്റേത്. 

ഇന്ത്യാചരിത്രത്തിന്റെ ഏത് അടരിൽ നിന്നാണ് കൃഷ്ണൻ വന്നത്? മഹാഭാരതത്തിന്റെ മൂലപാഠം പൊട്ടിക്കിളിർത്തതായി നാം കരുതുന്ന നാരശംസികളിലും ഗാഥകളലിലും ഒന്നും കൃഷ്ണൻ ഇല്ല. മഹാഭാരതയുദ്ധം നടക്കുന്ന (അത് നടന്ന ശരിയായകാലത്ത്) കാലത്ത് കൃഷ്ണൻ ഇല്ല. അതായത് ബിസി 9 -8 നൂറ്റാണ്ടുകളിൽ. അന്ന് കൃഷ്ണൻ ഇല്ല. 
കൃഷ്ണനെ പറ്റി ഉള്ള ആദ്യപരമാർശങ്ങൾ ഒന്നും തന്നെ പോസിറ്റീവ് അല്ല.
പാണിനിയുടെ കൃഷ്ണൻ ആര്യേതരദേവനായാണ് പാണിനി കൃഷ്ണനെ പറയുന്നത്. കൃഷ്ണൻ കറുത്തവനാണല്ലൊ. ഋഗ്വേദത്തിൽ കൃഷ്ണശബ്ദം വരുന്നുണ്ട്. അത് ഒരു അസുരനാമമായിട്ടാണ് ഋഗ്വേദത്തിൽ. ഇന്ദ്രന്റെ ശത്രുവായ ഒരു അസുരനാണ് ഋഗ്വേദത്തിൽ കൃഷ്ണൻ. ഛാന്ദോഗ്യോപനിഷത്തിലെ കൃഷ്ണൻ ഘോരാംഗിരസ്സിന്റെ ശിഷ്യനായ അസുരനായ ഒരാളാണ് കൃഷ്ണൻ. യമുനയുടെ കിഴക്കൻ തീരങ്ങളിൽ ജീവിച്ചിരുന്ന ആദിമവാസികളുടെ നായകനായിരിക്കണം ആദ്യം കൃഷ്ണൻ. തദ്ദേശീയജനതയുടെ നായകബിംബമായിരിക്കും അത്. ഇതായിരിക്കണം കൃഷ്ണന്റെ ഉൽപ്പത്തി സ്ഥാനം. കൃഷ്ണനെ സൂചിപ്പിക്കുന്ന ആദ്യത്തെ പുരാവസ്തു തെളിവ് മിർസാപ്പൂരിൽ നിന്നും കിട്ടുന്ന ഗുഹാചിത്രമാണ്. രണ്ട് കുതിരകളെ കെട്ടിയ ഒരു തേരിൽ എറിയാനോങ്ങി നിൽക്കുന്ന ചക്രവുമായി ഒരു നായകന്റെ ചിത്രമാണത്. ലോഹവിദ്യകൈവന്നശേഷം പുതിയ പ്രദേശങ്ങൾ കീഴ്പ്പെടുത്താൻ ഉദ്യമിയ്ക്കുന്ന ഒരു നായകനായാണ് ഇത് കരുതുന്നത്. ഏറുചക്രം ബുദ്ധനും മുൻപ് ആയിരുന്നു ആയുധമായിരുന്നത്. ഗംഗാതടങ്ങളിലേക്ക് പുതിയ നിക്ഷേപങ്ങൾ തേടി ഇറങ്ങിയ ആര്യഗോത്രങ്ങളുടെ നായകപദവിയിലാണ് മിർസാപൂരിലെ ഈ ചിത്രം ചേരുക. അങ്ങിന വന്നാൽ കൃഷ്ണന്റെ മറ്റൊരു രൂപമായിരിക്കും അത്. രണ്ടാം പടവാണത്. ആര്യഗോത്രങ്ങളുടെ തലവൻ ആയിവരുന്നത് രണ്ടാം പടവ്.
ഒപ്പം തന്നെ കൃഷ്ണൻ ഒരു സംയോജകബിംബമായും മാറുന്നു. ബലരാമന്റെ (ഹലായുധൻ) ആയുധം കലപ്പയാണ്. കലപ്പ ആയുധമാക്കിയ ബലരാമൻ സംശയമില്ലാതെ ഒരു കാർഷികഗോത്രത്തിന്റെ തലവനാണ്. കാർഷികഗോത്രതലവനായ ബലരാമനെ കൃഷ്ണസഹോദരനായി സങ്കൽപ്പിക്കുക വഴി ആര്യഗോത്രങ്ങൾ നൊമാഡുകളായ കൃഷിയിലേക്ക് ഇനിയും എത്തിയിറ്റില്ലാത്ത ജനവിഭാഗം അതിന്റെ തലവനായ കൃഷ്നൻ പുതിയ കാർഷികജനതയുമായി കൂട്ടിയിണക്കപ്പെടുന്നുണ്ട്. ഒപ്പം തന്നെ തദ്ദേശിയരായ നാഗവംശവുമായും കൂട്ടിയിണക്കപ്പെടുന്നുണ്ട്. ബലരാമൻ ആദിശേഷന്റെ അംശാവതാരമാണ് എന്നും സങ്കല്പിക്കപ്പെടുന്നു. നാഗന്മാർ ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാചീനസമൂഹമാണ്. ഗോവർദ്ധനോദ്ധാരണം വഴി ഇന്ദ്രനെ ചെറുക്കുന്ന കൃഷ്ണൻ ആര്യാധിപത്യത്തിനെതിരെ പശുപാലകരായവരുടെ നേതൃബിംബമായും മാറുന്നുണ്ട്. 
ആയതിനാൽ ഇന്ത്യാചരിത്രത്തിന്റെ എല്ലാ അടരുകളോടും കൃഷ്ണൻ ചേർന്ന് നിൽക്കുന്നുണ്ട്. 
എന്റെ രാമൻ എന്റെ മനസ്സിലെ സത്യബോധത്തിന്റെ പേരാണ് എന്ന് ഗാന്ധിജി.

(വിട്ടുപോയവ ഉണ്ടാകാം. വീഡിയോ കേൾക്കൂ)

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ

തന്നെ , രണ്ടോ മൂന്നോ വെട്ടിക്കൂട്ട് സിനിമകൾ കാണുന്ന സമയം കൊണ്ട് - നമ്മുടെയൊക്കെ

നാടിന്റെ ചരിത്രങ്ങളും , സാംസ്‌കാരിക തനിമയും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന

പ്രഭാഷണ വീഡിയോ പരമ്പരകളാണിത് ...

സമയത്തിനനുസരിച്ച് താല്പര്യക്കാർക്ക് മൊബയിൽ

ഫോണിൽ വരെ കാണാനാവുന്ന സൂപ്പർ എപ്പിസോഡുകൾ ... !


ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...