06 ജൂലൈ 2018

കണ്ണീർപാടം - വൈലോപ്പിള്ളി ശ്രീധരമേനോൻ

"ബസ്സുവന്നുപോയ്, ദൂരാ-
ലിരമ്പം കേൾപ്പൂ വേഷം
വിസ്തരിച്ചതു പോരും,
അമ്പലത്തിലേക്കല്ലേ?"

പിന്നെയും ചന്തം ചാർത്തി-
ത്തങ്ങി നീ ഭദ്രേ, ബസ്സു
വന്നു, പോയ്, സവിഷാദം
നിന്നു നാമാലിൻ‌ചോട്ടിൽ.

സ്റ്റാൻഡിലെത്തണം വണ്ടി
കിട്ടുവാനിനി, ദൂരം
താണ്ടണമങ്ങോട്ടേക്കു
നാഴിക രണ്ടോ മൂന്നോ.

വഴി ലാഭിക്കാം പാടം
മുറിച്ചാ,ലെന്നോതി നീ
വരിഷപ്പാടം? ഞാനു-
മർദ്ധസമ്മതം മൂളി.

കുരുന്നുഞാറിൻ പച്ച-
ത്തലപ്പും, വരമ്പിന്റെ
ഞരമ്പുമല്ലാതെല്ലാ-
മാണ്ടു നിൽക്കുന്നു നീറ്റിൽ

ശ്വേതമായൊരു, കൊറ്റി-
ച്ചിറകും ചലിപ്പീലാ
കൈതകൾ കഴുത്തോളം
വെള്ളത്തിൽ നിൽപ്പൂ ദൂരെ

കാർത്തിരക്കേറും വാനം
പല പോത്തിനെച്ചേർത്തു
പൂട്ടിന ചളിപ്പാടം-
പോലെയുണ്ടുഷച്ചോപ്പിൽ.

“വഴുക്കുന്നുണ്ടേ,” “നല്ല
താ വരമ്പാ” ണെന്നൊക്കെ
മയത്തിലതുമിതും
ദാക്ഷിണ്യം പറഞ്ഞാലും

ആ വഴിയൂടെ നീങ്ങീ
മുന്നോട്ടു മന്ദം നമ്മ-
ളാവതും മിണ്ടാതെ;യാ
മൗനത്തിന്നടിത്തട്ടിൽ

തമ്മിലത്രമേലിഷ്ട-
മാകിലും,സ്നേഹസ്വാർത്ഥ-
ജ്യംഭിതങ്ങളാൽ, പരി-
ഭവത്താ,ലസൂയയാൽ

കാറുമൂടിയ കണ്ണീർ
പ്പാടത്തു മുന്നോട്ടേക്കു,
കാലിടറവേ, നീങ്ങും
മുഗ്ദ്ധമാം രണ്ടാത്മാക്കൾ

മുട്ടി മാഴ്കീടും നാദ-
മകലത്തെങ്ങോ കഴ
പൊട്ടിയ വെള്ളക്കുത്തിൻ
മുഴക്കം പോലേ കേൾപ്പൂ!

ചെള്ളയിൽ കാൽതെറ്റിയും,
കുടയേക്കൂസാതാർത്തു
തള്ളിന മഴയേറ്റും,
നാം പോകെ, യാലോചിച്ചേൻ

പോയ മഞ്ഞുകാലത്തി,-
ലിന്നു മിക്കതും മുൾക്കാ-
ടായ ദാമ്പത്യത്തിൻറ
പനിനീർപൂന്തോട്ടത്തിൽ

വിടർന്ന പുഷ്പങ്ങളു-
മായി,നാ,മേറ്റം പ്രിയം
പെടുന്ന ദുർഗ്ഗാക്ഷേത്രം
ദർശിച്ചു മടങ്ങവേ

എട്ടുകാലികളുടെ
മഞ്ഞുനീരണിവല-
ക്കെട്ടുകളുഷസ്സിൻറ
മുത്തുകട്ടകൾപോലെ

ചെരിഞ്ഞും ചാഞ്ഞും നെല്ലിൽ
മിന്നവേ, തെളിഞ്ഞൊരീ
വരമ്പിലൂടെ മുന്നോ-
ട്ടാഞ്ഞു ഞാനാഹ്ലാദത്താൽ

ഒപ്പമെത്തുവാൻ കേണാൾ
നീ പൃഥുനിതംബിനി,
ഇപ്പോഴോ ഞാൻ പിന്നിലായ്
ദുഃഖഭാരത്താൽ മാത്രം.

സാരി നീ ചെരിച്ചേറ്റി-
പ്പോകെ, നിൻമൃദുരോമ
ചാരുവാം കണങ്കാൽ ക-
ണ്ടെനിക്കു പാവം തോന്നി.

പൂവിരിനടക്കാവു
വിട്ടു ഹാ പുണ്യവ്രതേ
നീ വരിച്ചല്ലോ ചളി-
ക്കുഴമ്പുവരമ്പുകൾ!

കണ്ടു നാം വരമ്പായ
വരമ്പിൻ ദ്വാരംതോറും
ഞണ്ടുകൾ വരിഷത്തെ
സ്വാഗതം ചെയ്തേ നിൽപ്പൂ

ഇറുക്കീലവ നമ്മെ,
നേഹവൈകൃതാൽ തമ്മിൽ
പരിക്കേറ്റിന ദയ-
നീയരെന്നോർത്തിട്ടാവാം.

നേരമേഴരയായീ
പാടത്തിൻ പടിഞ്ഞാറെ-
ത്തീരമപ്പൊഴും ദൂരെ, -
ദുഷ്പ്രാപം, നിലകൊൾവൂ

ആ മട്ടു നടന്നു നാം,
പണ്ടു ഞാൻ വയലിന്റെ
സീമന്തമായ് വർണ്ണിച്ച
കൈത്തോട്ടിൻ തടംപൂകി.

പാലമായൊരു മര-
പ്പലക, ജലത്തിന്റെ
ലീലയാലെങ്ങോ വലി-
ച്ചെറിയപ്പെട്ടിട്ടുണ്ടാം!

നീ തടഞ്ഞാലും “കഷ്ടി
ഇതിലേ കടക്കാമെ”-
ന്നോതി ഞാൻ തോട്ടിൽ കാലാ-
ലാഴം കണ്ടിറങ്ങവേ,

നൂറുനൂറിഴ കൂട്ടി-
പിരിച്ച കയർപോലാ
നീരൊഴുക്കെന്നെച്ചുറ്റി-
പ്പിടിച്ചു മറിക്കവേ,

വിതുമ്പിത്തുളുമ്പും നിൻ
മിഴിയിൽ കണ്ടേൻ ക്രൂര-
മൃതിയെ ദ്രവിപ്പിക്കും
സ്നേഹത്തിന്നഗാധത!

ഒരുമാതിരി തീരം
പറ്റി ഞാൻ, വെള്ളത്തിൻറ
പരിഹാസമെൻ മുണ്ടിൽ
കണ്ടു, കുപ്പായത്തിലും.

ചിരിച്ചു വ്യഥയിൽ നാം,
എല്ലാം കണ്ടതാ തെക്കേ
ത്തുരുത്തിലൊരു കൊച്ചൻ
കല്ലുപോലിരിക്കുന്നു.

എത്ര നിർവികാരമി-
പ്പുതുതാം തലമുറ!
ഇത്തിരി ദൂരം മാറി-
നിന്നു നാമീറൻ മാറ്റാൻ.

ഉണ്ടു നിൻ തോൽസഞ്ചിയിൽ
കുളിച്ചു തൊഴാൻ വെച്ച
മുണ്ട്, ഞാനീറൻ നീക്കി,
മനസ്സിൻ വൈക്ലബ്യവും

"മടങ്ങിപ്പോകാം വീട്ടി"-
ലെന്നു നാം പറഞ്ഞാലും
തുടങ്ങിവെച്ചാൽ പിന്നെ,
ത്തോലി സമ്മതിച്ചാലോ?

തൊഴുവാൻ പറ്റാഞ്ഞാലോ?
ഞാനോർത്തു വേളിക്കു മു-
മ്പൊരുനാൾ ചോദിച്ചു നീ,
“യാസ്തികനല്ലേ താങ്കൾ?"

അല്ലെന്നുമാണെന്നും ഞാ-
നൊഴിഞ്ഞൻ, പിന്നീടെന്നെ
മെല്ലെന്നു പൂകിച്ചു നീ
നിൻ പ്രിയ ദുർഗ്ഗാലയം

ആറുമൈൽ ദൂരെ,ത്തെങ്ങിൻ
നിരയ്ക്കു വടക്കു നീ-
രാടുമാനകൾ പോലാം
പാറകൾക്കങ്ങേപ്പുറം

സ്വരലോലയാം ചോല
മൂന്നു ഭാഗത്തും, വൃദ്ധ-
നരയാൽ നടയ്ക്കലും;
ചൂഴവും വാഴത്തോപ്പും,

ശുകരമ്യമാം പുഞ്ച-
പ്പാടവും, നീരാവിയാൽ
പുകയും നീലക്കുന്നിൻ
നിരയും ചേർന്നാ ക്ഷേത്രം

പ്രണയാലിണയൊത്തു
ചെന്നെത്തുമെനിക്കേകീ
പ്രകൃതീശ്വരിയുടെ
തീർത്ഥവും പ്രസാദവും.

ദുർഗ്ഗതിയിലും ശാന്തി
നമുക്കു നല്കിപ്പോന്ന
ദുർഗ്ഗ,യാവനകൂല-
ഗ്രാമദേവത,യിപ്പാൾ

കാലവർഷത്തിൽ, സ്വയം
മർത്ത്യനു കേറാൻവെച്ച
പാലവും മുക്കിക്കാറ്റിൽ
കരിംകാർമുടിചിന്നി

ജരഠനരയാലും
ഞെട്ടവേ, കുന്നിൻചോല-
ക്കുരുതി കുടിച്ചുനി-
ന്നലറിയാടുന്നുണ്ടാം,

തൊട്ടടുത്താക്കുന്നുകൾ
നീറിടും പച്ചക്കൊള്ളി-
പ്പട്ടടകളെപ്പോലെ
നിഭൃതം പുകയവേ!

തങ്ങളിൽ മനം കറു-
ത്തങ്ങു നാം വീണ്ടും ചെന്നാ-
ലെങ്ങനെ ശരിപ്പെടാ?-
നെങ്കിലും പോയേ പറ്റൂ.

പോയി നാം വീണ്ടും നേർത്ത
വരമ്പിലൂടേ, ജീവാ-
പായിയാം കൈത്തോടിൻറ
കൃശമാം കണ്ഠംനോക്കി.

അക്കഴ ലംഘിച്ചു ഞാൻ
ചാടിനേനെന്നാലെന്താ?-
ണപ്പുറം വയലില്ല,
വരമ്പില്ലെ,ങ്ങും വെള്ളം!

ചാടുവാൻ പോലും വയ്യാ
നിനക്കു, ചുഴികുത്തും
തോടു ഞാൻ വീണ്ടും താണ്ടി
ബ്ഭീരു, നിന്നടുത്തെത്തി.

അപ്പൊഴും കാണാം തെക്കേ-
ത്തുരുത്തിൽ കരിങ്കല്ലി-
ന്നൊപ്പമാക്കൊച്ചൻ നമ്മെ
നോക്കിക്കൊണ്ടിരിക്കുന്നു!

എന്തൊരു ലോകം! നമ്മൾ
തിരിയേ നട,ന്നീറൻ
മുണ്ടു മാറിയ ദിക്കിൽ
മുന്നേപ്പോൽ നിലവായി.

ചുരുങ്ങീ മഴയെല്ലാം
ചൊല്ലിനേ"നാകാശത്തിൻ
ചുളിഞ്ഞ പുരികംപോ-
ലുള്ളാരാ മേഘം നോക്കൂ."

മോളിലേക്കലസമായ്-
ക്കണ്ണുയർത്തി നീയൊന്നു
മൂളി,യെന്നസന്ദർഭ
കവിചാപലം കേൾക്കെ.

നിന്ദയുണ്ടാ മൂളലിൽ,
എങ്ങനെ രഞ്ജിക്കാനാ-
ണെന്നുടെ സങ്കല്പവും
നിന്നുടെ യാഥാർത്ഥ്യവും?

മനസ്സാൽ മന്ത്രിച്ചു നീ-
യിപ്പൊഴും, "മനസ്സില്ലാ-
മനസ്സായ് തൊഴാൻ പോന്നാ-
ലിങ്ങനെയത്രേ ഫലം'

എന്മനം നിവേദിപ്പൂ,
“ബസ്സു തെറ്റിച്ചു നീയെ-
ന്നമ്പലപ്രാവേ, പാടം
നമുക്കു തീർത്ഥസ്ഥാനം!"

“നാസ്തികനല്ലേ താങ്കൾ?”
“നാലല്ലേ തവ വേദം,
ക്ഷേത്രദർശനം, ജ്യോത്സ്യം,
ഹിന്ദിയുമുറക്കവും?”

(നാടന്മാർക്കത്രേ ഗൃഹ-
ച്ഛിദ്രത്തിൽ വാഗാടോപം
നാഗരികർക്കോ മൂക-
ശീതസംഗരം മാത്രം!)

നിയമം നിറവേറ്റ-
ലെത്ര, യിദ്ദാമ്പത്യത്തിൽ
നയമെത്രയാ, ണഭി-
നയമെത്രയാണെന്നും

കുഴിച്ചു കുഴിച്ചു നാ-
മനിഷ്ടസ്മൃതികൾത-
ന്നഴുക്കു പരതിച്ചെ-
ന്നെത്തുന്നൂ നരകത്തിൽ.

നിർദ്ദയലോകത്തിൽ നാ-
മിരുപേരൊറ്റപ്പെട്ടോർ
അത്രയുമല്ലാ തമ്മിൽ
തമ്മിലുമൊറ്റപ്പെട്ടോർ.

പിറക്കാതിരുന്നെങ്കിൽ-
പാരിൽ, നാം സ്നേഹിക്കുവാൻ,
വെറുക്കാൻ, തമ്മിൽക്കണ്ടു-
മുട്ടാതെയിരുന്നെങ്കിൽ!

കണ്ടു നാം കിഴക്കുനി-
ന്നെത്തുന്നതന്നേരത്തു
രണ്ടുപേർ, സാധാരണ-
ഗ്രാമീണമിഥുനങ്ങൾ.

പ്രായമായെന്നാകിലും
പ്രയത്നദാർഢ്യം കാട്ടും
സ്വീയമാം നടത്തത്താൽ
മാത്രയിലടുത്തെത്തി

അവരാത്തോട്ടിൻ കുപ്പി-
ക്കഴുത്തു ചാടിക്കട-
ന്നപരതടത്തിങ്ക-
ലണഞ്ഞാരനായാസം.

ത്രാണിയിൽ ചാടിക്കട-
ന്നപ്പുമാൻ പെണ്ണാളുടെ
പാണിയെ ഗ്രഹിച്ചാഞ്ഞു
കടത്തീതവളെയും.

അസ്തശങ്കമായ്, സ്വാഭാ-
വികമായ് സ്നേഹമാ-
യത്രയുമനാർഭാട-
മായവരതു ചെയ്തു!

മഗ്നമാം വരമ്പൂടെ
കാൽ പതിച്ചഥ പോയാർ
സത്വരം ജലോപരി
നടക്കുന്നതുപോലെ*

അങ്ങനെ ചെയ്തു നാമും,
അക്കിടങ്ങാദ്യം ചാടി,
നിൻകരം ഗ്രഹിച്ചു ഞാൻ
കടത്തീ നിന്നെ ശ്രമാൽ.

ഗഗനത്തിലെ മേഘ-
ച്ചിറയിപ്പൊഴേ പൊട്ടി-
ഗ്ഗതികെട്ടിനിയും നാം
തിരിയുമെന്നോർത്താലും.

ഒന്നുമുണ്ടായീ, ലതു
പെയ്തീലാ, ദൈവത്തിനു
നന്ദി,യാമുങ്ങിത്താണ
വരമ്പിൽ കാൽവെച്ചു നാം.

വിരുതിൽ പോയി കണ്ണീ-
രാണ്ട ജീവിതത്തിൻറ
വിഷമപദപ്രശ്ന-
മെന്തെളുപ്പമായെന്നോ!

നെടുതാം വരമ്പത്തി
നമ്മൾ മുന്നേറും നേരം
ഒടുവാക്കാർമേഘത്തി-
ന്നിമ്പാച്ചി മുഖഭാവം

മഴയായ്, ചിരിയായി,-
ച്ചാലിട്ടു നൂറായിരം
വഴിയായ് പായും നീറ്റിൻ
കളഗാനമായ് മാറി

ഒലിപൂണ്ടിതാഗ്ഗാനം
നമ്മുടെ ചേതസ്സിലും
കുളിർതെന്നലിൽ പാറീ
കൈതപ്പൂംപരിമളം.

എങ്ങുപോ, യുദാത്തനാ
ഗ്രാമീണൻ? താനേ തങ്ങും
തൻ കുടുംബിനിയെ നീ
കുടചൂടിച്ചേ പോകെ,

പാർത്തു പിൻതുടരും ഞാൻ
പ്രേമാഭിമാനപ്പുതു
ദീപ്തിയാൽ മഴവില്ലു-
തീർത്തു നിങ്ങടെ ചുറ്റും

അപ്പൊഴുണ്ടതാ നേർത്തേ
കുളിച്ചു കുറിയിട്ടു
ശുഭവസ്ത്രവും ചാർത്തി
"കാപ്യമറേ"ത്തിൻ ശേഷം

മഴതൻ കൃഷിപ്പണി
നോക്കുവാൻ തെക്കേത്തീര-
ത്തെഴുന്നള്ളി നില്ക്കുന്നൂ
നമ്മുടെ തിരുമേനി.

മാപ്പു നൽകി നാമദ്ദേ-
ഹത്തിനും, പിന്നെച്ചെന്നു
കൂപ്പി നാം സ്മിതഛിന്ന-
ദുഃഖയെ,യാ ദുർഗ്ഗയെ.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...