Saudi Arabia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Saudi Arabia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

13 ഡിസംബർ 2020

Edge of the World and Sun set…

23 September 2020 National Day of Saudi Arabia (ബുധനാഴ്ച) 



കൊല്ലാകൊല്ലങ്ങളിലും പോകുന്ന എഡ്ജ് ഓഫ് ദ വേൾഡ്, എന്ന മരൂഭൂമി യാത്ര ഇപ്രാവശ്യവും ഉണ്ടായീ. കൊല്ലാകൊല്ലങ്ങൾ എന്നൊക്കെ പറയുന്നത് കുറച്ച് അതിശയൊക്തി എന്ന് അറിയാമെങ്കിലും, കഴിഞ്ഞ കൊല്ലം പോയതിന്റെ പരിണിതഫലം ആണ് ഇപ്രാവശ്യത്തെ യാത്ര. അത് വ്യത്യസ്തവുമായിരുന്നു.


അങ്ങനെ നോക്കുമ്പോൾ, ഞാൻ, അല്ല ഞങ്ങൾ, സൗദിയിലെ പലഭാഗത്തും യാത്രകൾ നടത്തിയിട്ടുണ്ട്. അതൊക്കെ സ്വന്തം, ഗൂഗിൾ മാപ്പ് ഇട്ടും ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തും എല്ലാം യാത്രകൾ നടത്തിയിട്ടുണ്ട്. 


മുൻപും എഡ്ജ് ഓഫ് ദ വേൾഡിലേക്ക് പോയിട്ടുണ്ട്. അന്നൊന്നും ഗൂഗിൾ മാപ്പ് ഇല്ലായിരുന്നു. കഴിഞ്ഞ കൊല്ലം ഗൂഗിൾ മാപ്പ് ഒക്കെ വെച്ച് പോയതാ. എഞ്ചോയ് ചെയ്ത് തിരിച്ച് വരുന്ന സമയത്ത് മരുഭൂമിയിലെ ഒരു ടെന്റ് കണ്ടു. ആർക്കും പ്രകൃതിയുടെ വിളികൾ അധികസമയം കേൾക്കാതിരിക്കാനൊന്നും വയ്യല്ലൊ. അങ്ങനെ ആ കണ്ട ടെന്റിൽ കയറി. അവിടെ ഇരുന്ന് പ്രകൃതിയുടെ വിളികൾ കേട്ടു, കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ടെന്റ് നോക്കുന്ന ഒരാൾ അതിനനുവദിച്ചു കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾ കണ്ടാൽ ഏതൊരു മനുഷ്യനും ഉണ്ടാകുന്ന ഫീലിങ്ങ്സ് വെച്ച് ആ ചങ്ങാതി സമ്മതിച്ചു. ഞങ്ങൾ അങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് കശപിശ, ഞങ്ങളോടല്ല, ആ ടെന്റ് നോക്കുന്ന പാവം മനുഷ്യനോട് ആയിരുന്നു കശപിശ. ആളോട് കാര്യം ചോദിച്ചപ്പോൾ ആൾ പറഞ്ഞു ഇനീം ആളുകൾ വരും അവരൊക്കെ ബുക്ക് ചെയ്ത് വരുന്നതാണെന്നൊക്കെ. അതായത് സൗദിയിൽ, ടൂർ ഓപ്പറേഷന്റെ ഭാഗമായി, ഉണ്ടാക്കിയ ടെന്റ്, അതിൽ ഒരു ടൂർ ഓപ്പറേഷൻ കമ്പനിക്കും പൈസ കൊടുക്കാതെ ഞങ്ങൾ അവരുടെ ഫെസിലിറ്റി ഉപയോഗിക്കുന്നു എന്ന്. അപ്പോൾ ഞാൻ അവരുടെ കമ്പനിയെ പറ്റിയും എല്ലാം ചോദിച്ചു. അവരുടെ ബ്രോഷർ തന്നു. അത് ഞാൻ മൊബൈലിൽ ഫോട്ടോ എടുത്ത് വെച്ചു.
ഇപ്പോൾ സൗദിയിൽ ചൂട് വിട്ട കാലം. ആ ബ്രോഷർ ഓർമ്മിച്ചു. അതിലെ വാട്സപ്പ് നമ്പറിൽ ഞാൻ കോണ്ടാക്റ്റ് ചെയ്തു. അവർ എനിക്ക് പുതിയ ബ്രോഷർ അയച്ച് തന്നു. അതും എഡ്ജ് ഓഫ് ദ വേൾഡ് യാത്ര തന്നെ. പക്ഷെ അത് വൈകുന്നേരം. സൺ സെറ്റ്, അറ്റ് എഡ്ജ് ഓഫ് ദ വേൾഡ് എന്ന്. കേറി പിടിച്ചു ഞാൻ. ഒരാൾക്ക് 120 റിയാൽ. 8 പേരിലധികം ഉണ്ടെങ്കിൽ ഡിസ്കൗണ്ട് എന്ന് വാട്സപ്പ് മെസേജ്.. ഞാൻ കൊണ്ട് പിടിച്ച് നോക്കി 4 പേരെ കിട്ടി. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങടേ വണ്ടിയിൽ അല്ലാ അവരുടെ ബസ്സിൽ. ഞങ്ങടെ വണ്ടി എങ്കിൽ 50 റിയാൽ മാത്രം. അതിനു ഞങ്ങടെ കയ്യിൽ ഫോട് വീൽ ഡ്രൈവ് വണ്ടികൾ ഇല്ല.. അപ്പോൾ അവരുടെ ഒപ്പം എന്ന് തന്നെ തീരുമാനിച്ച് ധീരമായി ഞങ്ങൾ മുന്നോട്ട് പോയീ.


അവർ ഞങ്ങൾക്ക് മീറ്റിങ്ങ് പോയന്റ് ഗൂഗിൾ മാപ് കോർഡിനേറ്റ്സ് ഇട്ട് തന്നിറ്റുണ്ടായിരുന്നു. അത് പ്രകാരം കിങ്ങ് ഖാലിഡ് റോട്ടിലെ സാദ് സ്ക്വയറിലെ സ്റ്റാർബക്സ് കോഫീഹൗസ് ആയിരുന്നു ലക്ഷ്യം. അവിടെ എത്തി ഞങ്ങൾ. അന്യോന്യം പരിചയമില്ലാത്തതിനാൽ അവർ മൊബൈലിൽ വിളിച്ചു തൊട്ട് മുൻപിരുന്ന് ഞാൻ മൊബൈൽ ആൻസർ ചെയ്യുന്നത് കണ്ടപ്പോൾ അവർ വരൂ വരൂ എന്ന് പറഞ്ഞ് ഇരുത്തി. ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മാത്രമല്ല കയ്യിൽ കെട്ടാൻ ഒരു ടാഗ്, പിന്നെ വളപോലെ മറ്റൊരു ടാഗ്, അതും കൂടെ കഴിഞ്ഞ് രാത്രി സമയത്ത്‌  ഓൺ ചെയ്യണ്ട ഒരു മിന്നാമിനുങ്ങിയും തന്നു. അതൊക്കെ ഞങ്ങൾ ധരിച്ചു. മിന്നാമിനുങ്ങിയെ ഷർട്ടിന്റെ കാണാൻ പാകത്തവിധത്തിലും ധരിച്ചു. 


ഉച്ചയ്ക്ക് 2.40 സമയത്തിനു യാത്ര തുടങ്ങാം എന്നാ അവർ പറഞ്ഞത് എങ്കിലും മൂന്നുമണിയോടെ യാത്ര തുടങ്ങി. എന്റെ ബസ്സിൽ 8 പേർ. കൂടാതെ 3 ഗൈഡുകളും അതിൽ ഒരു പെൺകുട്ടിയും. ഡ്രൈവറും ഉൾപ്പെടും. ഞങ്ങളുടെ ബസ്സ് കൂടതെ ഒരു ബസ്സും കൂടെ ഉണ്ട്. അതിലെത്ര പേർ എന്ന് ചോദിച്ചാൽ ഒരു പതിനഞ്ച് മാക്സിമം ഉണ്ടാകും, അവർ കൂട്ടമായി ബുക്ക് ചെയ്തതാ എന്ന് തോന്നുന്നു. അത് കൂടാതെ അവനവന്റെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഒരു പത്തെണ്ണം ചുരുങ്ങിയത് ഉണ്ടായിരുന്നു. 


വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു. മക്ക റോഡിലൂടെ ഷക്ര ഭാഗത്തേയ്ക്കാണ് യാത്ര. ഷക്രയിലേക്ക് അനവധി പോയതാണ് ഞാൻ. 

ടൂർ തുടങ്ങുന്നതിനു മുന്നെ ഞങ്ങൾക്ക് കയ്യിലിടാൻ രണ്ട് ബാന്റുകളും, പിന്നെ ഒരു ചെറിയ ലൈറ്റ്, ഷർട്ടിൽ പിൻ ചെയ്ത് വെക്കാൻ തന്നിരുന്നു. അത് ഇരുട്ടത്ത് നീലയും ചുവപ്പും ആയി നിറമുള്ള പ്രകാശം പരത്തും എന്നവർ പറഞ്ഞു.


പോയത് മക്ക റോഡ്, ഷക്ര വഴി ഒനയ്ന, വഴി. എന്നിട്ട് ഏതോ ഒരു പോയന്റിൽ യൂടേൺ അടിച്ച് പെട്ടെന്ന് തന്നെ ഓഫ് റോഡ് ആയി. ഞങ്ങൾ പണ്ട് പോയതൊക്കെ ഗൂഗിൾ മാപ്പ് നോക്കി. ഗൂഗിൾ മാപ്പ് ഇല്ലാതേയും പൊയീട്ടുണ്ട്. അതൊക്കെ വളരെ ശ്രദ്ധിച്ച്. എന്തൊക്കെ ശ്രദ്ധകളാന്നറിയില്ലാ!. ബ്ടെ അവർകൊന്നും ഒരു നോട്ടവുമില്ല, ഡ്രൈവിങ്ങിലേ ശ്രദ്ധിക്കുന്നില്ല എന്നപോലേയാ. എന്നാൽ അവർ നല്ല ഡ്രൈവേഴ്സ് ആണ് ട്ടൊ. അവരുടെ നാട്ടിൽ കണ്ണും കെട്ടി പോയാൽ അവരെവെഇടേയ്ക്കും എത്തും എന്നത് സത്യം!. ആ ഒരു ഫ്രീഡം അവരുടെ അനായാസ ഡ്രൈവിങ്ങിൽ ഉണ്ട്. അത് പക്ക റോഡ് ആയാലും അതല്ലാ പക്കാ മരുഭൂമി ആയാലും. ആ രീതി നമ്മളിലും ഒരു കോൺഫിഡൻസ് നിറയ്ക്കും. ഇത് ഞാൻ സ്വയം ഡ്രൈവ് ചെയ്ത് പോയാൽ ഉണ്ടാകില്ല, എന്നത് ഉറപ്പ്.


ആദ്യത്തെ ലക്ഷ്യം സൂര്യനസ്തമിക്കുന്നത് എഡ്ജ് ഓഫ് ദ വേൾഡിലെ ആ മുനമ്പിൽ ഇരുന്ന് കാണുക എന്നതായിരുന്നു. ഞങ്ങൾ അവിടെ സമയത്തിനെത്തി. ബേസ് ക്യാമ്പിൽ ധാരാളം പഴവർഗ്ഗങ്ങളും സ്നാക്സും വെള്ളവും എല്ലാമുണ്ടായിരുന്നു. അത്യാവശ്യം ഭക്ഷിച്ച് എന്റെ വയറിന്റെ ആളൽ ഒന്നടക്കി ഞങ്ങൾ. ബേസ് ക്യാമ്പിൽ ബസ്സിറങ്ങി പിന്നെ അത്യാവശ്യം ദൂരം നടക്കണം. ഉയർച്ചയും താഴ്ച്ചയും ഒരു ജാതി പാറക്കല്ലുകളും എല്ലാമുള്ള പാതയിലൂടെ ഞങ്ങൾ നടന്നു. മുനമ്പ് കണ്ടു. കണ്ടപ്പോൾ തന്നെ ഞാൻ പോകുന്നില്ല അവിടേക്ക് എന്ന് തീർച്ചയാക്കി. ഒന്ന്, ഉയർച്ച എനിക്ക് പേടി. പിന്നെ അത്ര സ്മൂത്ത് അല്ലാത്ത പാത. എപ്പോഴും തെന്നി വീഴാം. വീണാൽ പിന്നെ തുടച്ച് എടുക്കാൻ കൂടെ കിട്ടില്ല!. എന്റെ ചെരുപ്പ് എല്ലാം പഴേത് ഗ്രിപ്പ് ഒട്ടും ഇല്ലാ. ആകപ്പാടെ ഞാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു എങ്കിലും ഒപ്പം ഉള്ള രാജീവ് എന്ന സുഹൃത്ത് അവിടെ പോയി. ഞാൻ ദൂരെ ഇരുന്ന് കുറേ ഫോട്ടോസും വീഡിയോസും എല്ലാം എടുത്തു. തിരക്ക് കൂടിക്കൂടി വരുന്നു. വല്ലാതെ തിരക്ക് വരുന്നതിനു മുന്നേ ഞാൻ, മുനമ്പിന്റെ അടുത്ത് നിന്നും ഒറ്റയടിപ്പാതയിലൂടെ തിരിച്ച് സേഫ് ആയ സ്ഥലത്ത് എത്തി. ആ ഒറ്റയടിപ്പാതയുടെ ഒരു സൈഡ് അങ്ങ് തൂങ്ങാം കുഴിയാണ്, അവിടുന്ന് മരുഭൂമി വിശാലമായി മലർന്ന് വിരിഞ്ഞ് കിടക്കുന്നു. സത്യത്തിൽ ഒരു കടലിന്റെ അഗാധതയൊക്കെ ഉണ്ട്. അതിനുമപ്പുറം ആദിത്യൻ അസ്തമിക്കുന്നു. വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. പറഞ്ഞറിയിക്കാൻ വയ്യാ! ആ മുനമ്പ് കണ്ടപ്പോൾ ലയൺ കിങ്ങ് എന്ന സിനിമയിലെ കുട്ടി സിംഹം ഒരു ഉയരമുള്ള പാറയുടെ മുകളിൽ കയറി ഗർജ്ജിക്കുന്ന സീൻ ഓർമ്മ വന്നൂ. ആ സീനിന്റെ ചിത്രങ്ങളും ധാരാളം ആണല്ലൊ.


മുൻപും അവിടെ പോയിട്ടുണ്ടെങ്കിലും, സൂര്യാസ്തമയം അവിടെ ആദ്യം ആയി കാണുന്നു. പലപ്പോൾ പോയതും പകൽ സമയത്തായിരുന്നു. കാരണം സ്വന്തം വാഹനത്തിൽ ഇരുട്ടി തിരിച്ച് ഡ്രൈവ് ചെയ്യുന്നതിനു ആത്മവിശ്വാസം ഇല്ലാ. വഴിതെറ്റാം. കുടുങ്ങാം. ഇത് മരുഭൂമി അറിയുന്നവർ ആണ് നമ്മളേ കൊണ്ട് പോകുന്നത് എന്നതിന്റെ ഒരു ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ കൊല്ലം പോയപ്പോൾ അവിടെ മൊബൈൽ സിഗ്നൽ കൂടെ കിട്ടിയില്ലായിരുന്നു. ഇപ്പോൾ പോയപ്പോൾ സിഗ്നലൊക്കെ കിട്ടി. എല്ലാ കമ്പനികളുടേയും മൊബൈലുകൾക്ക് സിഗ്നൽ ഇല്ലാ എന്നും മനസ്സിലായി.


ഞങ്ങൾ തിരിച്ച് ടൂർ ഓപ്പറേറ്ററുടെ ബേസ് ക്യാമ്പിലേക്ക് എത്തി. ഇരുട്ടായിരുന്നു. ഒന്ന് ഇരുന്ന് വിശ്രമിച്ചു. ഞങ്ങൾ പലരും ഫ്രൂട്സ്സ് എല്ലാം കഴിച്ച് വിശ്രമിച്ചപ്പോൾ ക്വാഡ് ബൈക്കുകൾ റെഡി, രണ്ട് പേരായി വന്ന് ബൈക്ക് റൈഡ് ചെയ്യാൻ അറിയിച്ചു. ഞാൻ മുൻപ് ബൈക്ക് റൈഡ് ചെയ്തിട്ടുണ്ട് എന്നതിനാലും മറ്റുള്ളവരുടെ ഉത്സാഹവും കൂടെ കണ്ടപ്പോൾ ഞാൻ ഒഴിഞ്ഞു. ലിംഗഭേദമന്യേ പലരും ബൈക്ക് ഓടിച്ചു. എന്റെ സുഹൃത്ത് പോയി ഒരു സ്ഥലത്ത് എത്തിയപ്പോൾ, പെട്രോൾ കഴിഞ്ഞ് ബൈക്ക് ഓഫായി. രാത്രി ആയപ്പോളാണ്, ഷർട്ടിൽ പിൻ ചെയ്യാൻ തന്ന ലൈറ്റിന്റെ ഗുണം അറിഞ്ഞത്. ബൈക്ക് അവിടെ ഇട്ട് ആൾ നടന്ന് വന്നു. ടൂർ ഗൈഡിനോട് പറഞ്ഞപ്പോൾ ആൾ പോയി ബൈക്ക് കൊണ്ട് വന്നു. 


പകുതി ചന്ദ്രൻ ആകാശത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അതി ദൂരത്ത് റോഡ് സൈഡിലെ മഞ്ഞ സ്റ്റ്രീറ്റ് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നത് ഒരു നേരിയ രേഖപോലെ കാണാമായിരുന്നു. ഒരു കാറ്റ് എപ്പോഴും വീശുന്നുണ്ടായിരുന്നു. തണുപ്പുമില്ല ചൂടുമില്ല. നല്ല കാലാവസ്ഥ. ഫാമിലിയെ മിസ്സ് ചെയ്തു എന്ന് സിംഗിൾ ആയ ആരും വിചാർക്കും. അത്ര നല്ല മൂഡ് തരുന്ന അന്തരീക്ഷം.


ആളുകൾ ടെന്റിൽ ഇരുന്ന് പാട്ട് പാടുന്നു. റിലാക്സ് ചെയ്ത് ശീഷ (ഹുക്ക) വലിക്കുന്നു (പുകവലി തന്നെ) ഞാൻ ടെന്റുകളുടെ പിൻഭാഗത്ത് ചെന്നപ്പോൾ അവിടെ ഒരു വണ്ടി ഹെഡ്‌ലൈറ്റ് ഇട്ട് നിൽക്കുന്നു. മുന്നിൽ ചിലർ കൂടിയിട്ടുണ്ട്. ദൂരെ ഒരു നാലഞ്ച് സ്പൂൺ കുത്തിനിർത്തിയപോലെ ഒരു സംഗതിയും അതിനു മുന്നിൽ ഒരു ലൈറ്റും. കൂടിയിരുന്ന ആളുകൾ ഓരോരുത്തർ ആയി ഒരു എയർ ഗൺ പോലെ ഉള്ള ഒന്ന് ഉന്നം വെച്ച്, ലക്ഷ്യം ആയ ആസ്പൂൺ പോലുള്ളതിന്റെ ഭേദിക്കാൻ നോക്കുന്നു. ആർക്കും പറ്റിയില്ല. എനിക്കും പറ്റിയില്ല. ഉണ്ട അവിടം വരെ എത്തുന്നുണ്ടോ എന്ന് കൂടെ എനിക്ക് സംശയം ആയി. ഉണ്ട, ഗൈഡ് കയ്യിൽ വെച്ച് കാണിച്ച് തന്നു വളാരെ ചെറിയ ഒരു സാധനം. അതല്ല രസം, ഞാൻ ആദ്യമായി ഒരു തോക്ക് എടുത്ത് എന്റെ തോളിൽ വെക്കുന്നു, എന്നിട്ട് വെടി വെക്കുന്നു. എന്റെ കൈ വിറച്ചു എന്നത് വാസ്തവം. വെടിവെക്കുന്ന എന്റെ ഫോട്ടോ എടുക്കാൻ ഗൈഡിനോട് പറഞ്ഞിരുന്നു. അത് ആൾക്ക് പറ്റിയില്ല. അതിനാൽ ഞാൻ ഒന്ന് രണ്ട് വട്ടം പിന്നേയും പരിശ്രമിച്ചു. ഒന്നും വിജയിച്ചില്ലെങ്കിലും തോക്ക് ചൂണ്ടി നിൽക്കുന്ന എന്റെ ഒരു ഫോട്ടോ എടുക്കാൻ പറ്റീ.


അങ്ങിനെ രസമായി സമയം ചെലവഴിച്ച് ഇരിക്കുമ്പോൾ സമയം എട്ടര കഴിഞ്ഞു. ഡിന്നർ റെഡി എന്ന് പറഞ്ഞപ്പോൾ ഡിന്നർ കഴിക്കാൻ ഞങ്ങൾ പോയി. ഫഹാം, റൈസ്, ഹുമൂസ്, സലാഡ്, റൊട്ടി, പിന്നെ ഡ്രിങ്ക്സ് ആയി മിരിന്റ, പെപ്സി, സെവൻ അപ്പ് എന്നിത്യാദികളും വെള്ളവും. ഡിന്നർ അല്ലെ, അധികം ഒന്നും ഞാൻ കഴിച്ചില്ല. വിശക്കരുത് എന്നതിനു വേണ്ടി അല്പം കഴിച്ചു. ഡിന്നർ കഴിഞ്ഞ് ഒരു റാഫിൾ ഉണ്ടായിരുന്നു. അത് കിട്ടിയത് ഞാൻ അറിയാത്ത രണ്ട് പേർക്ക്. അൽ ഉലയിലേക്ക് ട്രിപ്പ് ഉണ്ട്, അത് മുഴുവനും അവർക്ക് സൗജന്യമായി ഞങ്ങടെ ടൂർ ഓപ്പറേറ്റർ ചെയ്ത് കൊടുക്കും. അതാണ്  റാഫിൾ സമ്മാനം. ഒട്ടും മോശമല്ല അത്. അൽ ഉലയിലേക്ക് ഞാൻ മുൻപ് പോയിട്ടുണ്ട് രണ്ട് തവണ. ഹിസ്റ്റോറിക്കൽ സ്ഥലം ആയ, യുനസ്കോ ഹെറിറ്റേജ് സൈറ്റുകളിൽ പെട്ട മദയിൻ സാലേ എന്ന പ്രദേശവും ഉൾപ്പെട്ട അൽ ഉല അതി സുന്ദരം തന്നെ. സൗദിയുടെ പിങ്ക് പ്രൊവിൻസ് ആണത്.


രാത്രി പത്ത് മണി കഴിയുന്നത് വരെ ഞങ്ങൾ മരുഭൂമിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് ഇരുന്നു. അത് വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു. തിരിച്ചുള്ള യാത്ര തുടങ്ങി. ടൂർ ഓപ്പറേറ്ററുടെ സീനിയർ മാനേജർ/മുതലാളി എന്നൊക്കെ തോന്നിക്കുന്ന ഒരാൾ തന്റെ ടൊയോട്ട വണ്ടിയിൽ നിറയെ ലൈറ്റുകളുമൊക്കെ ആയി അവിടെ വന്നിരുന്നു. ഞങ്ങളുടെ ഒപ്പം ഒന്നുമല്ല. എപ്പോഴോ അവിടെ എത്തി. ഞങ്ങളുമായി സംസാരിച്ചു. എന്നിട്ട് അദ്ദേഹം എങ്ങനെ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നു എന്ന് ഞാൻ അന്തം വിടുന്ന രീതിയിൽ ഞങ്ങളെ വെട്ടിച്ച്, ഒരു ഗുഹാമുഖത്ത് കൊണ്ട് ചെന്ന് നിർത്തി. ഗുഹാമുഖം അദ്ദേഹത്തിന്റെ വണ്ടിയിലെ ലൈറ്റുകളുടെ പ്രകാശം മൂലം അത് മനോഹരമായി കാണപ്പെട്ടു. ഞങ്ങളും ബസ്സ് നിർത്തി. ഗുഹയിലേക്ക് കയറണ്ടവർ കയറി. അവിടേയും ഞാൻ ഒഴിഞ്ഞു. കാരണം ഞാൻ അവിടെ ആ ഗുഹയിൽ കഴിഞ്ഞ കൊല്ലം കയറിയിട്ടുണ്ട്. മനുഷ്യനിർമ്മിതം ഒന്നും അല്ല ഗുഹ. അതും പ്രകൃതിദത്തം തന്നെ. ഉള്ളിൽ ഇരുട്ടിനു അവരുടെ കയ്യിൽ ലൈറ്റ്സ് ഉണ്ടായിരുന്നു. എന്നാലും ഹ്യുമിഡിറ്റി അവിടെ ഗുഹയുടെ ഉള്ളിൽ കൂടും എന്നും അനുഭവം. സ്ത്രീകളാടക്കം മിക്കവരും ഉള്ളിലേക്ക് പോയി. ഞാൻ ഞങ്ങടെ ബസ്സിൽ ഉണ്ടായിരുന്ന, റ്റൂർ ഗൈഡ് എന്ന് എനിക്ക് തോന്നിയ ഒരു പെൺകുട്ടിയോട് സംസാരിച്ചു. അവളോട് ഞാൻ ഇത് പാർട്ട് ടൈം ജോലിയാണോ എന്ന് ചോദിച്ചപ്പോൾ, അവൾ പറാഞ്ഞു ഇംഗ്ലീഷ് അറിയില്ല എന്ന്. ഹയ എന്നാണ് പേരെന്ന് പറഞ്ഞ് ഓടിപ്പോയി, ഇംഗ്ലീഷ് അറിയുന്ന മറ്റ് ഗൈഡുകളിലെ ഒരാളെ വിളിച്ച് കൊണ്ട് വന്ന് എന്റെ ചോദ്യങ്ങൾ അറബിയിലേക്ക് ഭാഷാന്തരീകരണം നടത്തി. അവൾ ടൂർ കമ്പനിയുടെ മുതലാളിയുടെ മകൾ എന്ന് അറിഞ്ഞു. ഒരു ടീനേജർ,അതിന്റെ ഉത്സാഹം ഞാൻ ടൂർ തുടങ്ങുമ്പൊഴേ ശ്രദ്ധിച്ചിരുന്നു. ഗുഹയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ അവൾ അവളുടെ സഹോദരന്റെ ഒപ്പം പോയി. ഞങ്ങൾ തിരിച്ച് റിയാദിലേക്ക് യാത്ര തുടങ്ങി. അപ്പോൾ സമയം 10.45 കഴിഞ്ഞിരുന്നു.


ഈ ഗുഹാമുഖത്തിനടുത്തായിരുന്നു, കഴിഞ്ഞ കൊല്ലം ടൂർ ഓപ്പറേറ്ററുടെ ക്യാമ്പ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങൾ കയറി ഇരുന്ന് ഭക്ഷണം കഴിക്കൽ, പ്രകൃതിയുടെ വിളി കേൾക്കൽ എല്ലാമുണ്ടായതും ആണ്. അങ്ങനെ ആണ് എനിക്ക് ഇവരുടെ നമ്പർ കിട്ടുന്നതും. കഴിഞ്ഞ കൊല്ലം കൊരൊണ ഇല്ലായിരുന്നല്ലൊ.


രാത്രി 11.30നോടൊപ്പം ഞങ്ങൾ മരുഭൂമി വിട്ട് ടാറിട്ട റോഡിൽ കയറി. സുഡൂസ്, അൽ ഉനെയ്ന, അൽ ജുബേല എന്നീ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഉനെയ്നയിൽ ഒരു ട്രെഡിഷണൽ സൗദി വില്ലേജ് ഉണ്ട് എന്ന് ഗൈഡ് പറഞ്ഞപ്പോൾ തന്നെ, ഒറ്റയ്ക്കൊരു യാത്ര അവിടേക്ക് മനസ്സിൽ തീരുമാനിച്ചു. 


ദിരിയയ്ക്ക് പോകുന്ന വഴി, കിങ്ങ് ഖാലിദ് റോട്ടിലെ, സാദ് സ്ക്വയറിലുള്ള സ്റ്റാർബക്സ് കാപ്പി പീടിയകയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. 12.30 ഓടെ ഞങ്ങൾ അവിടെ തിരിച്ച് എത്തി. സൗദി നാഷണൽ ഡേ ആണ് സെപ്റ്റംബർ 23. സൗദിയുടെ തൊണ്ണൂറാം പിറന്നാൾ ദിവസം. സ്റ്റാർബക്സ് കാപ്പി പീടികയിൽ നിന്ന് ഞങ്ങൾ അവിടെ പാർക്ക് ചെയ്ത എന്റെ കാറിൽ തിരിച്ച് വീടുകളിലേക്ക് എത്താനായി പുറപ്പെട്ടു. നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി അത്യാവശ്യം തിരക്ക് റോഡിലുടനീളം ഉണ്ടായിരുന്നു. എങ്കിലും ഞാൻ എന്റെ സൗദി “ഡ്രൈവിങ്ങ് സ്കിൽ“ പുറത്തെടുത്ത് കൂട്ടത്തിലുള്ളവരെ അവരുടെ വീടുകളിൽ ആക്കി, എന്റെ സ്ഥലത്ത് ഒരു ഒന്നേമുക്കാലിനു എത്തി. ഒന്ന് ഫ്രഷായി കിടന്നതേ ഓർമ്മ ഉള്ളൂ. അതിഗംഭീരമായ ഉറക്കം കിട്ടി. അങ്ങനെ ഒരു ട്രിപ്പ് അവസാനിച്ചു.


Sunset video

https://youtu.be/O-sZUm8F2Xc

Sunrise video
https://youtu.be/9qgVGjxcJIY





12 ഫെബ്രുവരി 2018

റിയാദ് കഥകളി

സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സ്വയം നുള്ളിനോക്കിക്കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പൊ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് നുള്ളട്ടെ നിയ്ക്ക് വേദനിയ്ക്കുമോ എന്നറിയാലൊ..

ഒരുപാടു കാലമായല്ലൊ ഞാൻ ഇവിടെ. ഞങ്ങൾ ഒരുപാട് യത്നിച്ചതാ കഥകളി ഇവിടെ ഈ മണ്ണിൽ ഒന്നു കാണാൻ. ഇതുവരെ ഫലിച്ചില്ല. ദേ ഇപ്പോൾ കഴിഞ്ഞ രണ്ട് ദിവസം കൃത്യമായി ഫെബ്രുവരി 8,9 2018 തീയ്യതികളിൽ ആ സ്വപ്നം യാഥാർത്ഥ്യമായി!

ജനദ്രിയ ഉത്സവം എന്ന് പറഞ്ഞാൽ സൗദി അറേബ്യയുടെ ദേശീയ ഉത്സവമായി കൊണ്ടാടാൻ തുടങ്ങീട്ട് കൊല്ലങ്ങൾ ആയി. പലപ്രാവശ്യം ഞാൻ പോയി കണ്ടിരിക്കുന്നു. എല്ലാ കൊല്ലവും ഫെബ്രുവരിയിൽ ആണ് ഈ ഉത്സവം. ഓരോകൊല്ലവും ഓരോ രാജ്യങ്ങൾ പ്രത്യേക അതിഥികൾ ആകാറുണ്ട്. ഇക്കൊല്ലം ഇന്ത്യ എന്ന എന്റെ രാജ്യമാണ് പ്രത്യേക അതിഥി. എന്റെ ഭാഗ്യം!. ആയതുകൊണ്ട് ഇക്കൊല്ലം എനിക്ക് കഥകളി സൗദി അറേബ്യയുടെ മണ്ണിൽ ഇരുന്നു കാണാനുണ്ടായ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാനായി!

ഇക്കൊല്ലത്തെ ജനദ്രിയ ഉത്സവത്തിനു ഇന്ത്യയാണു അതിഥി എന്ന് ഞാൻ അറിഞ്ഞത് പത്രങ്ങളിലൂടെ ആണ്. ആ വാർത്തയിൽ സാംസ്കാരികമായ വിനിമയത്തിൽ ഇന്ത്യയിലെ മറ്റ് കലകളും കഥകളിയും ഉണ്ടാകും എന്നറിഞ്ഞപ്പൊൾ മുതൽ, കഥകളി കലാകാരന്മാർ ആരൊക്കെ വരുന്നു എന്ന് ഞാൻ എന്റെ ചെറിയ നെറ്റ്‌വർക്കിലൂടെ അന്വേഷിച്ചിരുന്നു. അപ്പൊൾ ചോദിക്കുന്നവർ ഒക്കെ ങ്ഹേ സൗദിയിലേക്കോ? അറിയില്ലാ എന്നേ മറുപടി കിട്ടിയിരുന്നുള്ളൂ.
അങ്ങനെ ഇളിഭ്യനും വിഷണ്ണനുമായി ഇരിക്കുമ്പൊൾ ആണ് എനിക്ക് ഫേസ്ബുക്കിലൂടെ എന്റെ അനിയന്റെ ഒരു വോയ്സ് മെസേജ് വരുന്നത്. അത് കേട്ടപ്പൊൾ സമാധാനായി പിന്നെ ആരൊക്കെ എന്തൊക്കെ എന്ന് അന്വേഷിച്ചു. ഒപ്പം തന്നെ സുദീപ് പിഷാരോടി സദനം സുരേഷ് വരുന്നുണ്ട് എന്നും പറഞ്ഞു.

ഇന്റർനാഷണൻ സെന്റർ ഫോർ കഥകളി, ഡെൽഹിയിലെ കലാകാരന്മാർക്കൊപ്പം രണ്ട് മൂന്നു പേർ നാട്ടിൽ നിന്നും അണ് സൗദിയിൽ കഥകളി ആദ്യമായി അവതരിപ്പിക്കാൻ വന്നത്. ജനദ്രിയ ഫെസ്റ്റിവലിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതി കൊടുത്ത ആദ്യദിവസം അതായത് ഫെബ്രുവരി 8നു രണ്ടാം ദിവസം ഒമ്പതിനും ആണ് കഥകളി അവതരണം ഉണ്ടായത്. പിന്നീടുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റ് കലകളും നമ്മുടെ കളരിപ്പയറ്റും ഒക്കെ ഉണ്ട്. സമയം വൈകുന്നേരം ആറുമുതൽ ഏഴുവരേയും പിന്നെ എട്ടുമുതൽ ഒമ്പത് വരേയും ആയി രണ്ട് ടൈം സ്ലോട്ടുകൾ ആയിരുന്നു. തുടർച്ചയില്ലാത്തതിനു കാരണം അതിനിടയ്ക്ക് വരുന്ന ഇഷ പ്രെയർ ആണ്. ജനദ്രിയ ഉത്സവം ആദ്യത്തെ നാലുദിവസം, അതായത് ഫെബ്രുവരി 11 വരെ ആണുങ്ങൾക്ക് മാത്രവും പിന്നെ 12 മുതൽ 24 വരെ കുടുംബങ്ങൾക്കും സന്ദർശിക്കാൻ ആണ് അനുമതി ഉള്ളത്. അതായത് കഥകളി ആണുങ്ങളേ കണ്ടുള്ളൂ എന്നതാണ് വാസ്തവം. ആദ്യ ദിവസം കുറച്ചു സ്ത്രീജനങ്ങളും കുട്ടികളും ഉണ്ടായിരുന്നു.

ആദ്യദിവസം പറശ്ശിനിക്കടവ് മനോജിന്റെ മദ്ദളകേളിയോടെ കളി ആരംഭിച്ചു. അതിനു മുന്നേ പാട്ടുകാരും മേളക്കാരും മാത്രമായി ഒരു വാദ്യമഞ്ജരി പോലെ രണ്ട് ദിവസവും ഉണ്ടായി. അതൊക്കെ കാണികൾ ആയ അറബ് വംശജർ, സന്ദർശകരായി ജി സി സി രാജ്യങ്ങളിൽ നിന്ന് പലരും വരാറുണ്ട് ഈ ഉത്സവത്തിനു, നന്നായി ആസ്വദിച്ചു. സൗദികളും ധാരാളം ആസ്വദിച്ചു. പ്രത്യേകിച്ച് രാഗം പാടുമ്പൊൾ ഒക്കെ നല്ല കയ്യടി ആയിരുന്നു. 

ഈ ഉത്സവത്തിനു ഉത്സവപ്പറമ്പിൽ അവിടെ ഇവിടെ ആയി സൗദി ഡാൻസുകൾ അടക്കം പലവേദികളിലും പലസ്ഥലങ്ങളിലെ പവലിയനുകളിലും ആയി പല പല പരിപാടികൾ നടന്നുകൊണ്ടിരിക്കും. കാണികൾ ഇരുന്ന് ഒരു പരിപാടി കാണുന്നത് നന്നേ കമ്മി ആകും. എല്ലാവരും നടന്നു, ഒരു സ്ഥലത്തും നിൽക്കാതെ, കാണുകയാണ് പതിവ്. എന്നാൽ നമ്മുടെ കഥകളിയ്ക്ക് പലരും വേദിയ്ക്ക് മുന്നിൽ നിന്ന് തന്നെ കളി കണ്ടു കയ്യടിച്ചു ആരവത്തോടെ പ്രോത്സാഹിപ്പിച്ചു. 

കഥകളി കാണാൻ ഇന്ത്യക്കാരായിട്ട് ഇന്ത്യൻ എംബസി അംബാസഡർ അടക്കം ഞങ്ങൾ കുറച്ച് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു വാസ്തവം.

വാദ്യമഞ്ജരി കഴിഞ്ഞ് ചുവന്നാടിയും സ്ത്രീയും കൃഷ്ണമുടിയും ചേർന്ന് ഒരു പുറപ്പാട് ആണ് നടന്നത്. സംഗതി കളിവിളക്ക് ഇല്ലാതെയും. ആരാണ് ഇങ്ങനെ ഇതു വേണ്ടാ അതുവേണ്ടാ എന്ന് നിശ്ചയിക്കുന്നത് എന്ന് എനിക്കറിയില്ല. ഇത് പ്രത്യേകിച്ചും ഗവണ്മെന്റുകൾ തമ്മിലുള്ള ഔദ്യോഗികമായ സാംസ്കാരിക വിനിമയം ആയതിനാൽ അനാവശ്യമായ റെസ്റ്റ്രിക്ഷൻസ് എന്ന് എനിക്ക് തോന്നി.അണിയറയിൽ ചെറിയ വിളക്ക് കത്തിച്ചുവെച്ചിരുന്നു എന്നത് ശ്രദ്ധേയം.  

പുറപ്പാടിനു ശേഷം പരിപാഹി മുതൽ ദുശ്ശാസനവധം വരെ ദുര്യോധനവധം ആട്ടക്കഥ അരങ്ങേറി. ദുശ്ശാസനനെ കൊന്ന് കൊടൽമാല ചോര ഇല്ലാതെ കൊടൽമാലയും ഇല്ലാതെ, വലിച്ച് ചോരകുടിച്ചു എന്ന് കാണിച്ച്, അൽപ്പം ചോര ചുണ്ടിൽ മാത്രം പുരട്ടി, പാഞ്ചാലിയുടെ മുടി കെട്ടിക്കൊടുത്തു. അതിനൊക്കെ ഭയങ്കര കയ്യടി ആയിരുന്നു.

കൃഷ്ണൻ ആയി കലാമണ്ഡലം ആർ അനിൽകുമാർ, പാഞ്ചാലി ആയി കലാമണ്ഡലം വിവേക്, കത്തി വേഷം സദനം സുരേഷ്, താടി കലാഭാരതി കല്യാണകൃഷ്ണൻ, രൗദ്രഭീമനായി തിരുവട്ടാർ ജഗദീശൻ, മദ്ദളം പറശ്ശിനിക്കടവ് വി വി മനോജ്, ചെണ്ട ചെറുതാഴം കുഞ്ഞിരാമൻ മാരാർ, കലാമണ്ഡലം വാഴേങ്കട കൃഷ്ണദാസ്, പാട്ട് കോട്ടക്കൽ ജയൻ, കലാമണ്ഡലം കെ മണികണ്ഠൻ, ഇടക്ക, പി. വി കൃഷ്ണദാസ്, ചുട്ടി കലാമണ്ഡലം രാജേഷ്, കലാനിലയം നിധീഷ്, അണിയറ ഗോവിന്ദൻ ജി എന്നിവരുമാണ് ഉണ്ടായത്.

ഒന്നാം ദിവസമായ ഫെബ്രുവരി എട്ടിലെ കളി ആകമൊത്തം നന്നായി എന്നു തന്നെ ഞാൻ പറയും. ഇനി രണ്ടാം ദിവസം.

രണ്ടാം ദിവസവും വാദ്യമഞ്ജരിയോടെ പരിപാടി തുടങ്ങി. ബണ്ടുരീതികോലു.. പാടി തുടങ്ങി ഒരു തനിയാവർത്തനം മദ്ദളം ചെണ്ടകൾ രണ്ട്, ഇടയ്ക്ക എന്നിവ കൂടി ഉണ്ടായി. അതിനൊക്കെ നല്ല കയ്യടി ആയിരുന്നു. രാഗം ആലപിക്കുമ്പൊൾ ഉള്ള കയ്യടി പ്രത്യേകം ശ്രദ്ധിച്ചു ഞാൻ. 

തുടർന്ന് കഥകളി പകുതി പുറപ്പാടോടെ തുടങ്ങി. കിർമ്മീരവധത്തിലെ ശ്ലോകം ചൊല്ലി തുടങ്ങിയ പകുതി പുറപ്പാടിൽ രണ്ട് കൃഷ്ണന്മാർ മാത്രം. ഒരു കൃഷ്ണൻ നാമമായി ശംഖ് ആയിരുന്നു വരച്ചിരുന്നത്. അത് ചെയ്തത് കലാഭാരതി കല്യാണകൃഷ്ണനും കലാമണ്ഡലം അഭിഷേകും ആയിരുന്നു.ശേഷം നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തി തോഴി സാരി നൃത്തം ആയിരുന്നു. ദമയന്തി ആയി കലാമണ്ഡലം അനിൽ കുമാറും തോഴി ആയി സദനം സുരേഷും വന്നു. അതും നന്നായി എന്ന് തന്നെ പറയാം.

പിന്നെ അടുത്ത സ്ലോട്ടിൽ (എട്ടു മണി മുതൽ) അതിലെ ഒരു കൃഷ്ണനും (കലാ.അഭിഷേക്) അർജ്ജുനനും കൂടിയുള്ള ദുര്യോധനവധം യുദ്ധരംഗം ഗീതോപദേശസഹിതം. ഇത് കീഴ്പ്പടം കുമാരൻ നായർ ഐ സി കെയിൽ ഉണ്ടായിരുന്നപ്പോൾ ചിട്ടപ്പെടുത്തിയത്. അത് പോലെ കളിച്ചു. നല്ലൊരു അനുഭവം ആയിരുന്നു. അർജ്ജുനനായി വന്നത് കലാമണ്ഡലം വിവേക് ആയിരുന്നു. അദ്ദേഹത്തിന്റെ നല്ല പ്രവൃത്തിയും ആയിരുന്നു. പാട്ടിനും മേളത്തിനും മുൻപുള്ളവർ തന്നെ. നല്ലൊരു രംഗം ആയിരുന്നു അത്. കലാ.വിവേക് പ്രത്യേകിച്ചും നന്നായി. കൃഷ്ണൻ സ്വതേ ഉള്ളപോലെ കുട്ടികൃഷ്ണൻ കുസൃതി മുഖം. 

പക്ഷെ അതിൽ അർജ്ജുനന്റെ വില്ലും അമ്പും രൂപം ഒരു പ്രശ്നം തന്നെ ആയിരുന്നു. സാദാ കഥകളി പ്രോപ്പർട്ടി പാക്ക് ചെയ്ത് ഇവിടെ എത്തെണ്ടതിനാലാകും ഇങ്ങനെ വളഞ്ഞ വില്ല് ഉണ്ടാക്കി കൊണ്ട് വന്നത്. അത് സഹിച്ചു ഞാൻ. അതിനൊക്കെ ഉള്ള കയ്യടികൾ! കഥകളിയെ അത്രയും സ്വീകരിച്ചു സൗദി ജനത. സാക്ഷി ഞാനുണ്ട്.

അറബിക്കിലും ഇംഗ്ലീഷിലും അനൗൺസ്മെന്റ് ഉണ്ടായിരുന്നു. കളി കഴിഞ്ഞ് ഓരോ കലാകാരന്മാരുടേയും പേരു അറബിക്കിൽ പറഞ്ഞ് സ്റ്റേജിൽ അവർ വരുമ്പൊൾ വമ്പിച്ച ആരവം ആയിരുന്നു! എല്ലാവർക്കും നല്ല പ്രോത്സാഹനം! ആരും പ്രതീക്ഷിക്കാത്തത്!

ശേഷം കലാകാരന്മാരോട് ഞാൻ സംസാരിച്ചപ്പോൾ, ഹൊ എന്തൊക്കെയാ സൗദി എന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചിരുന്നത്, ഒരു വസ്തും ഇല്യാ. എല്ലാവരും നല്ല പ്രോത്സാഹനം എന്ന് അവർ സാക്ഷി!

ഇഷപ്രെയറിനു ശേഷം ആണല്ലൊ ആദ്യത്തേത് കഴിഞ്ഞ് തുടങ്ങുക. അതായത് എട്ട് മുതൽ ഒമ്പത് വരെ. ആറുമുതൽ ഏഴുവരെ പകുതി പുറപ്പാട് & സാരി നൃത്തം. കഴിഞ്ഞ് ഇരിക്കുന്നു. അണിയറയിൽ കൃഷ്ണമുടി അഴിച്ച് അഭിഷേക് ഇരിക്കുന്നു. കാണാൻ ഒപ്പം ഫോട്ടോ എടുക്കാൻ അനവധി പേർ വരുന്നുണ്ട്. അഭിഷേക് വർത്തമാനം പറയുന്നുണ്ട്. ഫോട്ടോ സെഷൻ ഒക്കെ നടക്കുന്നുണ്ട്. അതിനിടയ്ക്ക് ഒരു കൊച്ചു പയ്യനും ഒരു പയ്യനും ഒരച്ഛനും കേറി വന്നു. കൊച്ചു പയ്യൻ & പയ്യൻ പേടിച്ച് വരുന്നില്ല. കൃഷ്ണമുടി കണ്ട് പേടിക്കുന്നത് ആദ്യായിട്ടാ ഞാൻ കാണുന്നത്!. ഒപ്പം ഉള്ള സൗദികൾ പറയുന്നുണ്ട് അവസസാനം പയ്യൻ സൗദി ഒകെ ആയി ഫോട്ടോ ഒന്നും എടുത്തില്ലാന്ന് തോന്നുന്നു. അവർ എന്തായാലും കൊച്ചു പയ്യൻ അടക്കം കണ്ടു കഥകളി. 

സ്വകാര്യമായി അഭിമാനിക്കാൻ തോന്നിയത് കളിക്കാർ എല്ലാവരും നമ്മടെ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ആയിരുന്നു എന്നതാണ്. കച്ചേരി & ലെക് ഡെമോ സമയം പല കാണികളും അത് നോക്കുന്നത് കണ്ടു.

11 മേയ് 2014

Trip to Ushaigher Heritage Village near Riyadh

ഫ്ലാഷ് ബാക്ക്:
ധന്യ പറഞ്ഞപ്പോഴാണ്‌ ഇങ്ങനെ ഒരു ഗ്രാമം ഉണ്ട് എന്ന് അറിയുന്നത് തന്നെ. അപ്പോള്‍ തന്നെ മൊബൈലില്‍ ഗൂഗിള്‍ ചെയ്തു. സംഗതിയെ പറ്റി ഒരു ധാരണ കിട്ടി. കുടുംബം വരുമ്പോള്‍ കാണേണ്ട സ്ഥലങ്ങളില്‍ ഒന്ന് എന്ന് മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടുംബം എന്തായാലും ഈ സമയത്ത് ഇങ്ങോട്ട് ഒരു വരവ്‌ ഉണ്ടാകില്ലാ എന്ന് എകദേശധാരണ ആയി. എന്ന് വിചാരിച്ച് കാണണം എന്ന് തീരുമാനിച്ച സ്ഥലങ്ങള്‍ കാണാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലൊ എന്ന് നിരീച്ച്, ഒരു സഹയാത്രികനെ തേടി കണ്ട് പിടിച്ചു. എന്തായാലും ഒരു വെള്ളിയാഴ്ച്ചയും അങ്ങനെ ബോറടിയ്ക്കാതെ പോയി കിട്ടും. ഒരു വെടിയ്ക്ക് രണ്ട് പക്ഷി.
*******************************************************************************

അങ്ങനെ ആണ്‌ 9 മേയ് 2014 എന്ന ദിവസം ഉഷൈക്കര്‍ ഗ്രാമം കാണാന്‍ പോകും എന്ന് തീരുമാനിച്ചത്. പതിവ്‌ പോലെ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ ഇവിടെ നിന്ന് പുറപ്പെട്ടു. 223 കിലോമീറ്റര്‍ ആണ്‌ ഗ്രാമത്തിലെത്താന്‍ എന്ന് ഗൂഗിള്‍ മാപ്സ് മുന്നേ തന്നെ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. coordinates 25°20′33″N 45°11′0″E എന്ന് സെറ്റ് ചെയ്ത് ഞങ്ങള്‍ പുറപ്പെട്ടു. അന്തരീക്ഷം മൂടിക്കെട്ടിയിരുന്നു. മഴ ഇല്ല, പക്ഷെ മഴക്കാറുണ്ട്. പൊള്ളുന്നചൂട് ഇല്യായിരുന്നു എന്നത് തന്നെ സമാധാനം. റിയാദില്‍ നിന്നും മക്ക/ജിദ്ദ റോഡ് പിടിച്ച്, ആദ്യത്തെ ചെക്ക് പോസ്റ്റ് കഴിഞ്ഞാലുള്ള മനോഹരമായ വലിയ ഇറക്കവും ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആ ഇറക്കം ഇറങ്ങല്‍ ഒരു രസമുള്ള സംഗതി ആണ്‌. പ്ലെയില്‍ ലാന്‍റ് ചെയ്യുമ്പോള്‍ എന്ന പോലെ നമ്മുടെ ചെവിയില്‍ മൂളലൊക്കെ തുടങ്ങും. അതിവേഗത്തില്‍ ഇറങ്ങിയാല്‍ അപകടമാ‌ണ്‌. കൂടെ ഉള്ള ആള്‍ ഈ ഇറക്കം ആദ്യമായി ഇറങ്ങുകയായിരുന്നു. ഞാന്‍ മുന്പും അതിലൂടെ ധാരാളം യാത്രചെയ്തിട്ടുണ്ടായിരുന്നു.

ഇറക്കം കഴിഞ്ഞ് കുറച്ച് ദൂരം കൂടെ പോയാല്‍ ദുറുമ, ഷക്ര, ദവാദ്മി എന്നൊക്കെ കുറിച്ചിട്ടുള്ള അടയാളപ്പലക കാണാം. അത് പ്രകാരം നമുക്ക് വലത് തിരിഞ്ഞ് എക്സിറ്റ് എടുത്ത് ഹൈവേ നമ്പര്‍ 505ലൂടെ പോകണം. ഈ റോഡ് പിടിച്ച് കഴിഞ്ഞാല്‍ അധികം തിരിയേണ്ട ആവശ്യമൊന്നും ഒട്ടുമില്യാ. നേരേ അതേ റോഡിലൂടെ തന്നെ. ദുറുമ തുടങ്ങി കൊച്ചു കൊച്ചു ടൌണുകള്‍ക്കുള്ളിലൂടെ നമ്മള്‍ കടന്ന് പോകും. ദവാദ്മി എത്തണമെങ്കില്‍ നമ്മുടെ ലക്ഷ്യസ്ഥാനവും കഴിഞ്ഞ് അനവധി ദൂരം പോണം. അത് വരെ ഒന്നും നമുക്ക് പോകേണ്ട ആവശ്യമില്യാ.
യാത്രയില്‍ ഉടനീളം ശ്രദ്ധിച്ചത് രണ്ട് ഭാഗത്തുമുള്ള മണലിന്‍റെ നിറമായിരുന്നു. ഒരു തരം ചെങ്കല്ലുപൊടി പോലെ ആയിരുന്നു മണല്‍. മാത്രമല്ല ധാരാളം പച്ച കള്ളിച്ചെടികള്‍ റോഡിന്‍റെ രണ്ട് സൈഡും കാണാമായിരുന്നു. വെള്ളമുള്ള സ്ഥലം എന്ന് പെട്ടെന്ന് തന്നെ പറയാന്‍ പറ്റും. അതിനു ഉപോദ്ബലകമായി ധാരാളം കൃഷിയിടങ്ങളും ഞങ്ങള്‍ കണ്ടു. ധാരാളം ഒട്ടകങ്ങളും ഇരുവശവും മേയുന്നുണ്ടായിരുന്നു. ചിലസ്ഥലങ്ങളില്‍ ആടുകളേയും കണ്ടു.

ഷക്ര ടൌണില്‍ നിന്നും ഏകദേശം എട്ട് പത്ത് കിലോമീറ്റര്‍ കൂടെ പോയാല്‍ ആണ്‌ ഉഷൈക്കര്‍ ഗ്രാമം. ഉഷൈക്കര്‍ എന്നാണോ ഉസൈഗര്‍ എന്നാണോ ഉസൈക്കര്‍, ഉസൈഘര്‍ എന്നാണോ ഉച്ചാരണം എന്ന് ഞങ്ങള്‍ക്കിതുവരെ മനസ്സിലായിട്ടില്യ. USHAIQAR എന്നാണ്‌ അവിടെ ഇംഗ്ലീഷില്‍ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും ഉഷൈക്കറില്‍ എത്തി, പക്ഷെ ഞങ്ങള്‍ക്ക് ഈ ഹെറിറ്റേജ് വില്ലേജ് കാണാന്‍ പറ്റിയില്ല. ഒന്ന് ഗള്ളിയില്‍ കൂടെ കറങ്ങിയപ്പോള്‍, പുറത്തിരിക്കുന്ന ഒരു ആളെ കണ്ട് അയാളോട് ചോദിച്ചു. നേരെ മുന്നിലേക്ക് തന്നെ വിട്ടാല്‍ അവിടെ സ്കൂളുണ്ട് അതിനിടയിലൂടെ ഉള്ള റോഡില്‍ കൂടെ പോയാല്‍ കുറച്ച് വലിയ ഹൈവേ പോലുള്ള റോഡ് കാണാമെന്നും അതിനുമപ്പുറത്താണ്‌ ഹെറിറ്റേജ് വില്ലേജ് എന്നും അദ്ദേഹം പറഞ്ഞ് തന്നു. അത്പ്രകാരം ഞങ്ങള്‍ മുന്നോട്ട് പോയി. റോഡും റോഡിനപ്പുറം ഹെറിറ്റേജ് വില്ലേജിന്‍റെ പഴയ മട്ടിലുള്ള മതിലും മറ്റും കണ്ടു.

റിയാദിന്‍റെ വടക്ക് പടിഞ്ഞാറായി വരും ഷക്ര എന്ന് വിക്കിപീഡിയ പറയുന്നു. ഷക്രയും ഉസൈഘറും റിയാദും എല്ലാം ചേരുന്ന മരുഭൂമിപ്രദേശത്തെ നജ്ദ് ഏരിയ എന്നണ്‌ പൊതുവേ പറയുക. നജ്ദ് ഏരിയയിലെ ഒരു പുരാതന നഗരം ആണ്‌ ഉഷൈക്കര്‍. അഎയ്ക്കല്‍ എന്നായിരുന്നുവത്രെ പുരാതനനാമം. പിന്നീട് ഉഷൈക്കര്‍ എന്നാക്കി മാറ്റിയതാണ്‌. ഉഷൈക്കര്‍ എന്ന വാക്കിനര്‍ത്ഥം 'ലിറ്റില്‍ ബ്ലോന്ഡേ' എന്ന് വിക്കി പറയുന്നു. ഈ നഗരത്തിനുചുറ്റും ഒരു മല ഉണ്ട്. ഞാന്‍ മുന്നേ പറഞ്ഞ പോലെ ചുകന്നനിറമാണ്‌ അതിന്‌. തക്കാളിക്കവിളുള്ള ഒരു സുന്ദരിപോലെ ആ മല ഇവിടെ ഉള്ളവര്‍ക്ക് തോന്നിയതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്യ. ആ മലയുടെ പേരാണ്‌ ഉഷൈക്കര്‍ എന്നത്; ഞാനതിനെ തക്കാളിക്കവിളുള്ള സുന്ദരി എന്നാക്കി മാറ്റി.

പുരാതന ഉഷൈക്കര്‍ ഗ്രാമത്തില്‍ അല്‍തമിം എന്ന ഗോത്രവര്‍ഗ്ഗക്കാരായിരുന്നു പ്രധാനമായും താമസിച്ചിരുന്നതെങ്കിലും മറ്റുഗോത്രങ്ങളില്‍ പെട്ടവരും ഇവിടെ താമസിച്ചിരുന്നു. ഖത്തറിന്‍റെ ഭരണാധികാരികളായ അല്‍താനി ഗോത്രക്കാരും അല്‍ഷെയ്ഖ്, അല്‍മിസ്നാദ് തുടങ്ങിയ ഗോത്രക്കാരും ഇവിടത്തുകാരാണ്‌.  അറേബ്യന്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ മിക്കവാറും എല്ലാം നോമാഡുകള്‍, അല്ലെങ്കില്‍ ഒരു സ്ഥലത്ത് സ്ഥിരമായി തമ്പടിയ്കാതെ നടന്നിരുന്നവര്‍ ആണെന്ന് പ്രസിദ്ധമാണല്ലൊ.

പ്രധാനകവാടം കടന്നാല്‍ തന്നെ അവിടെ കുറച്ച് മണ്ണ് കൂട്ടിയിട്ടിരിക്കുന്നു. അല്‍പ്പം മണ്ണ്കട്ടകള്‍ കൂടെ ഉണ്ടാക്കി വെച്ചിരിക്കുന്നു. അത് വീട് നിര്‍മ്മാണത്തിന്‍റെ രീതികള്‍ വിവര്‍ച്ച് തരാനായിട്ട് വെച്ചിരിക്കുന്നതാണ്‌. മണ്ണും ഒരു തരം പുല്ലും കൂട്ടി വെള്ളം കൂട്ടി കുഴച്ച് ഇടും. കൊല്ലത്തില്‍ ചിലമാസങ്ങളിലേ ഇത് പതിവുള്ളുവത്രെ. ശേഷം അല്‍പ്പം ദിവസങ്ങള്‍ കഴിഞ്ഞാണ്‌ മണ്‍കട്ടകള്‍ ഉണ്ടാക്കുന്നത് എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. മരുഭൂയില്‍ ധാരാളം കണ്ട് വരുന്ന ഒരു തരം മരം ആണ്‌ തട്ടിനായും വാതില്‍, ജനല്‍ തുടങ്ങിയവയ്ക്കും എടുക്കുന്നത്. ഈ മരത്തിനുള്ള പ്രത്യേകത അത്, ചൂടിലും തണുപ്പിലും ഒരുപോലെ ഇരിക്കുന്‍ എന്നതാണത്രെ. ഈ മരം വെട്ടുന്നതിനുള്ള ഈര്‍ച്ചവാള്‍ ഒക്കെ ഞങ്ങള്‍ തൊട്ട് തന്നെയുള്ള സാലെം മ്യൂസിയത്തില്‍ കണ്ടു.

ഞങ്ങള്‍ പ്രവേശനകവാടം കയറിചെന്നത് ഒരു വലിയ ഇഷ്ടിക പാകിയ നടുമിറ്റം പോലെ ഉള്ള സ്ഥലത്തേക്കാണ്‌. ഒരു സൈഡില്‍ സാലെം മ്യൂസിയം. അവിടെ പ്രവേശനത്തിനു ആളുവക പത്ത് റിയാല്‍ ആണ്‌. തൊട്ടപ്പുറത്ത് സൌജന്യമായ ഒരു മ്യൂസിയം ഉണ്ട്. അവിടെ പലവക പരുന്തുകള്‍ മരുഭൂമിയില്‍ കാണുന്ന കുറുക്കന്‍, പക്ഷികള്‍, ഗൌളികള്‍ എന്നിവയുടെ പ്രതിമകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചെല പരുന്തുകളെ പണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ ഭക്ഷണസമ്പാദനത്തിനായി ഉപയോഗിച്ചിരുന്നുവത്രെ. അവ പറന്ന് പോയി ഉടമസ്ഥനുള്ള ഭക്ഷണവുമായി വരുമെന്ന് അവിടെ ഉള്ളവര്‍ പറഞ്ഞ് അറിഞ്ഞു.

മുന്പോട്ട് നടന്നാല്‍ ഒരു കട ഉണ്ട്. കടയില്‍ പുറത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അകത്ത് കയറിയില്ലാ ഞങ്ങള്‍. പുറത്ത് സാധനങ്ങള്‍ നോക്കി വില്‍ക്കുന്നത് ഒരു ഇന്ത്യക്കാരനാണ്‌. അവനോട് ഞങ്ങള്‍ അവന്‍റെ സുഖവിവരങ്ങള്‍ ചോദിച്ചു. ഒരു കുഴപ്പവുമില്ലാ, എല്ലാവരും നല്ലവരാണ്‌, ശമ്പളമൊക്കെ സമയാസമയം കിട്ടുന്നുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞറിഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു സ്വദേശി വന്ന് ഞങ്ങളോട് മുറി ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളും ചിരിച്ച് കൊണ്ട് വര്‍ത്തമാനം പറഞ്ഞു. എന്നിട്ടയാള്‍ അതിഥികള്‍ക്കായി സല്‍ക്കരിച്ച ഒരു മുറിയില്‍ കൊണ്ട് പോയി സൌജന്യമായി ചായയും മറ്റും തന്ന് സല്‍ക്കരിച്ചു. ചുറ്റുമുള്ള സ്വദേശികളോട് ഞങ്ങള്‍ക്കറിയാവുന്ന അറബി ഭാഷയില്‍ സംവേദനം ചെയ്തു. അവരും ഖുശി ഞങ്ങളും ഖുശി.

തുടന്ന് ഞങ്ങള്‍ നടപ്പാതയിലൂടെ നടന്ന് ഗ്രാമം ചുറ്റി കറങ്ങി. വീടുകള്‍ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്‌ ഉള്ളില്‍. എന്നാല്‍ പുറത്ത് മനോഹരമാക്കി വെച്ചിരിക്കുന്നു. ചില പള്ളികളും ചില വീടുകളും എല്ലാം നല്ലതായി പരിപാലിച്ച് വെച്ചിരിക്കുന്നു. ചൂട് താരതമ്യേന കുറവായിരുന്നു എന്നത് ഞങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു.

ഫോട്ടോ/വീഡിയോ എടുക്കല്‍ ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. മ്യൂസിയത്തിനു തൊട്ട് അടുത്തുള്ള ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ നോക്കിയപ്പോള്‍ അവിടെ വിശാലമായ മൈതാനത്ത് അനവധി പേര്‍ ഇരിക്കുന്നു. വിരുന്ന് സല്‍ക്കാരമാണ്‌ എന്ന് തോന്നി. അതിനാല്‍ ആ ഭാഗത്ത് പോയില്ല. അതുകൊണ്ട് തന്നെ ഇവിടത്തെ ഇറിഗേഷന്‍ സിസ്റ്റം / വാട്ടര്‍ മാനേജ്മെന്‍റ് സിസ്റ്റത്തിനെ പറ്റി കൂടുതല്‍ കണ്ടറിഞ്ഞില്ല. അനവധി ഇന്‍റര്‍കണക്റ്റഡ് ആയ കിണറുകള്‍ ഇവിടെ ഉണ്ട് എന്ന് മുന്നേ തന്നെ വായിച്ചറിഞ്ഞിരുന്നു. അത് കാണാന്‍ സാധിക്കാത്തതിന്‍റെ കുണ്ഠിതം ഉണ്ട്.

ഗ്രാമപാതയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് വന്ന് പ്രധാനകവാടത്തിനടുത്തുള്ള സലെം മ്യൂസിയത്തിലേയ്ക്ക് കയറി. അപ്പോള്‍ ഒരു കൂട്ടം സ്വദേശിസന്ദര്‍ശകര്‍ക്ക് ഒരു വൃദ്ധന്‍ ഓരോന്നും വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ചുമരിലുള്ള ഒരു ഫോട്ടോ കാണിച്ച് അതിലെ പയ്യനാണ്‌ ഇന്ന് ഇതാ നിങ്ങളുടെ മുന്നില്‍ ഈ വിശദീകരിക്കുന്ന വൃദ്ധന്‍ എന്ന് മ്യൂസിയത്തിലെ സഹായി പറഞ്ഞ് തന്നു ഞങ്ങള്‍ക്ക്. സഹായിക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാമെന്നത് ഞങ്ങള്‍ക്കും ഉപകാരമായി.

മ്യൂസിയത്തില്‍ കണ്ട മുന്നൂറ് കൊല്ലം മുന്നത്തെ തോക്കും അതിന്‍റെ ഉണ്ടകളും നമ്പര്‍ സിസ്റ്റമുള്ള പൂട്ടും ഒക്കെ കൌതുകകരമായിരുന്നു. ഒരു അബയ അതും കളര്‍ഫുള്ള ആയത് കാണിച്ച് തന്ന്, അത് ഖസീം ഭാഗത്ത ഉള്ള ഒരു സ്ത്രീയുടെ പരമ്പരാഗതവസ്ത്രം ആണ്‌ എന്ന് പറഞ്ഞപ്പോള്‍ ശരിയ്ക്കും അത്ഭുതപ്പെട്ടു. അത്ര വലുപ്പം ഉണ്ട് അതിന്‌. എങ്ങനെ ആയിരിക്കും അത് ധരിയ്ക്കുക എന്നത് എനിക്ക് ഇപ്പോഴും ആലോചിച്ച് പിടികിട്ടിയിട്ടില്യാ.

ഗ്രാമത്തിലേയും മ്യൂസിയത്തിലേയും കാഴ്ച്ചകള്‍ അടങ്ങിയ ഒരു വീഡിയോ ഇവിടെ ഉണ്ട്. മ്യൂസിയത്തില്‍ കണ്ടവയെ പറ്റി എഴുതാനിരുന്നാല്‍ അനവധി ഉണ്ട്. അതിനാല്‍ വീഡിയോ കണ്ട് സ്വയം മനസ്സിലാക്കുക.



അപ്പോഴേയ്ക്കും സമയം വൈകുന്നേരം 6.30 ആയിരുന്നു. ഞങ്ങള്‍ തിരിച്ച് റിയാദിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

തിരിച്ച് വരുമ്പോള്‍ രാത്രിയില്‍ ഈ കൊച്ച് കൊച്ച് ടൌണുകളും അതിനപ്പുറമുള്ള മലകളും എല്ലാം മനോഹരമായി അലങ്കാരദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് വിവിധവര്‍ണ്ണങ്ങളില്‍ പ്രകാശം പരത്തി നില്‍ക്കുന്നത് കണ്ടു. റോഡിലെ റൌണ്ട് എബൌട്ടുകളിലും മറ്റും മനോഹരമായ ശില്‍പ്പങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിച്ച് വെച്ചിരിക്കുന്നു. രാത്രിയില്‍ തന്നെ ആയിരുന്നു മനോഹാരിത കൂടുതല്‍.

ഒരു ഗ്രൂപ്പ് ആയിട്ടായിരുന്നു യാത്ര എങ്കില്‍, വൈകുന്നേരം നാലുമണിയ്ക്ക് മുന്നേ അവിടെ എത്തി ചുറ്റും കണ്ടും സ്വദേശികളുടെ ആതിഥ്യം സ്വീകരിച്ചും നടന്ന്, തക്കാളിക്കവിളുള്ള സുന്ദരിയുടെ നെറുകയില്‍ ഒന്ന് കയറി, ചുറ്റുമുള്ള ഗ്രാമപട്ടണക്കാഴ്ച്ചകള്‍ ആസ്വദിച്ച് രാത്രി ഭക്ഷണവും കഴിഞ്ഞ് പത്ത് മണിയോടെ മടങ്ങുക എന്നതാവും ഏറ്റവും ഉചിതമായത് എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതിനാല്‍, തക്കാളിക്കവിളുള്ള സുന്ദരിയുടെ നെറുകയില്‍ കയറാനായിട്ട് എങ്കിലും ഞാന്‍ ഒരു തവണ കൂടെ അവിടേയ്ക്ക് പോകും. തീര്‍ച്ച.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...