27 ജൂലൈ 2019

The Devadasi and the Saint The life and times of Bangalore Nagarathnamma


The Devadasi and the Saint 
The life and times of Bangalore Nagarathnamma
By:Sriram. V
ISBN:978-93-86036-01-8
First Edition: 2016
Copyright @ 2007 Sriram V
First published: December 2007
Cover Design:Art Works, Chennai
Copy Editor: Rukmini Amirapu
Publishers: EastWest, Madras & New Delhi
Kindle Edition: https://www.amazon.in/gp/product/B01EMR1AZ0/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1
(വായന: സുനിൽ ഏലംകുളം മുതുകുറുശ്ശി)
ബാംഗളൂർ നാഗരത്നമ്മ
3 November 1878 – 19 May 1952

ആരായിരുന്നു നാഗരത്നമ്മ എന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ആ പേർ അവിടേയും ഇവിടേയും വായിച്ചു കേട്ടിട്ടുമുണ്ട്. ത്യാഗരാജ ആരാധന എന്ന തിരുവയ്യാർ ആഘോഷത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പാട്ട് ഇഷ്ടമാണെന്നതിനാൽ ഒരിക്കലെങ്കിലും തഞ്ചാവൂരും തിരുവയ്യാറും എല്ലാം സന്ദർശിക്കണം എന്നൊരു മോഹം മനസ്സിൽ കിടക്കുന്നുമുണ്ട്. എം. എസ് സുബ്ബലക്ഷ്മി ഒരു ദേവദാസിയുടെ മകൾ ആണെന്ന് വായിച്ചറിയാം. കൂടാതെ ടി. ജെ.എസ് ജോർജ്ജ് എഴുതിയ എം. എസ്സിന്റെ ജീവചരിത്രം വായിച്ചിട്ടുമുണ്ട്. ഇതൊക്കെ ആണ് ഈ പുസ്തകം വാങ്ങാനും വായിക്കാനുമുള്ള പശ്ചാത്തലം.

ശ്രീരാം. വിയുടെ ഇംഗ്ലീഷ് എളുപ്പത്തിൽ വായിക്കാവുന്ന അധികം ആഴമില്ലാത്ത ശൈലിയാണ്. അതിനാൽ തന്നെ ഒറ്റയിരിപ്പിനിരുന്നു വായിച്ചു തീർത്തു. വായിച്ച് കഴിഞ്ഞപ്പോൾ ദക്ഷിണ കേരളത്തിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായത്തെ പറ്റി ഒരു ധാരണ കിട്ടി. 

ആ സമ്പ്രദായം നിരോധിക്കാൻ പാർലമെന്റിലും മറ്റും നടന്ന ചർച്ചകളടേയും അവതരിപ്പിച്ച ബില്ലുകളുടേയും ഒരു ഏകദേശ രൂപവും രാഷ്ട്രീയ പശ്ചാത്തലവും മനസ്സിലായി. അന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല എന്ന് ഓർക്കുക. അക്കാലം മഡ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ആയിരുന്നു. അതിൽ ആദ്യത്തെ വനിതാ പ്രതിനിധി ഡോ. മുത്തുലക്ഷ്മി റെഡ്ഡി (1927) എന്ന വനിത ദേവദാസി സമ്പ്രദായത്തെ നിരോധിക്കാൻ പരിശ്രമിച്ച ഒരാളായിരുന്നു. അവരാകട്ടെ ദേവദാസി സമ്പ്രദായത്തിൽ നിന്നും വന്നവരുമായിരുന്നു. 

ക്ഷേത്രങ്ങളിലെ ആരാധനാ ബിംബങ്ങൾക്ക് സ്ത്രീകളെ സമർപ്പിക്കുന്ന രീതി ഇന്ത്യയിൽ മാത്രമല്ലാ, ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ സംകാരങ്ങളിലെല്ലാം തന്നെ പുരാതനകാലം മുതൽ നിലനിന്നിരുന്നു. അത്തരം സ്ത്രീകളെ ആണ് ദക്ഷിണേന്ത്യയിൽ ദേവദാസികൾ എന്ന് അറിയപ്പെട്ടിരുന്നത്. ദേവദാസി സ്ത്രീകൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് സങ്കല്പം. അതുകൊണ്ട് തന്നെ സമൂഹത്തിലെ എല്ലാതരത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നും ദേവദാസികൾ ഉണ്ടാവുമായിരുന്നു. അതിനു ബ്രാഹ്മണകുടുംബം ശൂദ്രകുടുംബം എന്നൊന്നും ജാതിവ്യത്യാസം ഉണ്ടായിരുന്നില്ല തന്നെ. പവിത്രത അല്ലെങ്കിൽ പാതിവ്രത്യം എന്നത് അവരുടെ കാര്യത്തിൽ ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാൽ ദേവദാസികൾ ഒരിക്കലും ഇന്ന് കാണുന്ന വേശ്യകളെ പോലെ ആയിരുന്നില്ല. പല നഗരങ്ങളിലേയും വേശ്യാത്തെരുവുകളിൽ ഇന്ന് കാണുന്ന പോലെ വസ്ത്രം മാറ്റി തെരുവോരത്ത് നിന്ന് ശരീരം പ്രദർശിപ്പിച്ച് അവർ അവരുടെ കസ്റ്റമേഴ്സിനെ വശീകരിച്ചിരുന്നില്ല, എന്തിന് ദേവദാസികൾ അവരുടെ ശരീരം പൊതുവായി പ്രദർശിപ്പിച്ചിരുന്നുപോലുമില്ല. സമൂഹത്തിലെ മറ്റാരേയും പോലെ അവരും വസ്ത്രം ധരിച്ച് മാന്യമായി ആളുകളോട് ഇടപെട്ട് വന്നിരുന്നവരായിരുന്നു. അവർ ഒരു മൂർത്തിയ്ക്ക് നിവേദ്യമായി അർപ്പിക്കപ്പെട്ടവൾ ആയിരുന്നു. അവരായി അത് തിരഞ്ഞെടുത്തതുമല്ല. ക്ഷേത്രങ്ങളിൽ അവർക്ക് കുംഭാരതിയ്ക്ക് അധികാരമുണ്ടായിരുന്നു എന്ന് മാത്രമല്ല അവരുടെ നിലനില്പിനായി ഭൂസ്വത്ത് അടക്കം പല സ്വത്തുക്കളും അവർക്കായി നൽകിയിരുന്നു. അത് കൂടാതെ സമൂഹത്തിലെ മാന്യന്മാർ അവരെ ഭോഗവസ്തുവായും കരുതിയിരുന്നു എന്നതിലാണ് സംഗതികളുടെ കിടപ്പുവശം മാറുന്നതും. അവരുടെ കുട്ടികളുടെ അച്ഛൻ ആരെന്ന് അവർ പറയും. കുട്ടികളേയും സഹോദരീസഹോദരന്മാരേയും നോക്കി രക്ഷിക്കൽ അവരുടെ കടമ തന്നെ ആയിരുന്നു. മിക്കവരും വലിയ കൂട്ടുകുടുംബരീതിയിൽ ആയിരുന്നു വസിച്ചിരുന്നത്. സാമ്പത്തികമായി നല്ല നിലയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലെ ദേവദാസി കുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായിരുന്നു. അവർക്ക് സമൂഹത്തിലെ ബ്രാഹ്മണരടക്കം പല മാന്യന്മാരും കയ്യയച്ച് കൊടുക്കാറുണ്ടായിരുന്നു. 

പാരമ്പര്യമായി ദേവദാസികൾ അഭിനയം, സംഗീതം, വാദ്യം (പുരുഷന്മാർ) എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരായിരുന്നു. അവർക്ക് വായിക്കാനും പഠിക്കാനും അറിയാമായിരുന്നു എന്ന് മാത്രമല്ല സാഹിത്യ പഠനം അവരുടെ നിലനില്പിന്റെ ഒരു ആവശ്യവും ആയിരുന്നു. അതിനാലവർ പ്രാദേശിക ഭാഷകൾ കൂടാതെ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചിരുന്നു. അവരുടെ സദിർകച്ചേരികൾ ഭൂപ്രഭുക്കൾക്കും നാട്ടുരാജാക്കന്മാർക്കും അവരവരുടെ പ്രൗഢികാണിക്കാനുള്ള വേദികൾ കൂടെ ആയിരുന്നു. ആഘോഷങ്ങൾക്കെല്ലാം ദേവദാസികളുടെ സദിർകച്ചേരികളും പാട്ട് കച്ചേരികളും ഒഴിച്ചുകൂടാനാവാത്തവയായിരുന്നു. എന്നിരുന്നാലും ഒരു പുരുഷന്റെ സംരക്ഷണം ദേവദാസി സ്ത്രീകൾക്ക് ആവശ്യമായിരുന്നു, അതിനായി അവർ അവരുടെ വിഷയങ്ങളായ അഭിനയം,സംഗീതം,സാഹിത്യം എന്നിവകളിൽ നിപുണകളാകാൻ ശ്രമിച്ചിരുന്നു. മാത്രമല്ല പലരും പണ്ഡിതകൾ ആയിരുന്നു താനും. ദൂഷ്യം എന്ന് പറയാവുന്നത്, കുടുംബം എന്ന വ്യവസ്ഥ അവർക്കില്ലായിരുന്നു എന്നത് മാത്രം ആണ്. ഇത് ദൂഷ്യമായത് വിക്റ്റോറിയൻ സദാചാരം നാട്ടിൽ വേരോടിയതിനു ശേഷം മാത്രമാണ് എന്നതാണ് വസ്തുത. ഇങ്ങനെ ദേവദാസി സമ്പ്രദായത്തെ കുറിച്ച് പലതും ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിലായി. 

ദക്ഷിണേന്ത്യയിലെ സംഗീത, നൃത്ത കലകളുടെ വികാസപരിണാമങ്ങൾ അവിടത്തെ ദേവദാസിപാരമ്പര്യവുമായി കൂട്ടുപിണഞ്ഞ് കിടക്കുന്നു. അവരായിരുന്നു ഇത്തരം കലകളുടെ മുഖ്യ പ്രയോക്താക്കൾ.  കൃഷ്ണ, ഗോദാവരി, കാവേരീ നദീതടങ്ങളിലെ പുഷ്ടിപ്രദേശങ്ങൾ എല്ലാം തന്നെ സമ്പന്നമായിരുന്നു. അവിടങ്ങളിലായിരുന്നു ഈ സമ്പ്രദായം നിലനിന്നിരുന്നതും. കേരളത്തിൽ ഈ സമ്പ്രദായം വേരോടിയിട്ടുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ.

ദേവദാസി സമ്പ്രദായത്തെ പറ്റി കൂടുതൽ വിസ്തരിക്കുന്നില്ല. പുസ്തകം വായിക്കുക.

Foreward, Introduction, പിന്നെ പത്തദ്ധ്യായങ്ങൾ, അത് കഴിഞ്ഞ് Glossary of Terms and index എന്നിങ്ങനെ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം അടുക്കി വെച്ചിരിക്കുന്നത്. പത്തദ്ധ്യായങ്ങളിൽ ഭൂരിഭാഗവും നാഗരത്നമ്മ തിരുവയ്യായൂരിലെ ത്യാഗരാജ ആരാധന ആഘോഷം എങ്ങിനെ നാം ഇന്ന് കാണുന്ന രീതിയിലേക്ക് കൊണ്ട് വരാൻ പ്രവർത്തിച്ചു എന്ന് കാണിക്കുന്നതാണ്. സത്യത്തിൽ ത്യാഗരാജന്റെ ജീവിത കാലം 1767-1847 ആണ്. നാഗരത്നമ്മയുടേത് 1878-1952 ആണ്. അതായത് ത്യാഗരാജ അന്തരിച്ച് അധികം കാലം കഴിയാതെ തന്നെ നാഗരത്നമ്മ ജനിയ്ക്കുകയും അവരുടെ മദ്ധ്യവയസ്സാകുമ്പോഴേക്കും തന്നെ, സാധുവായി സാധാരണ പോലെ ജീവിച്ച് വളർന്ന് അവസാന കാലത്ത് മാത്രം സന്യാസം സ്വീകരിച്ച് മരിച്ച ത്യാഗരാജൻ, ഒരു അമാനുഷിക കഥാപാത്രമായി വളർന്നിരുന്നു എന്നതാണ്. 

നാഗരത്നമ്മയുടെ അമ്മയുടെ പേർ പുട്ട ലക്ഷ്മിഅമ്മാൾ വൈഷ്ണവി എന്നായിരുനു. നഞ്ചങ്കോട് ഉള്ള ഹെഗ്ഡെ ദേവണ്ണ കൊത്ത എന്ന ഗ്രാമത്തിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ദേവദാസി ആയിരുന്നു അവർ. മൈസൂരുള്ള ഒരു പ്രമുഖ ബ്രാഹ്മണകുടുംബത്തിലെ സുബ്ബണ്ണ എന്ന പേരുള്ളയാളായിരുന്നു അച്ഛൻ. പുട്ടലക്ഷ്മി അമ്മാളുടെ സംരക്ഷകാനായിരുന്നത് മൈസൂരെ ഒരു പ്രമുഖ വക്കീൽ ആയിരുന്ന എം സുബ്ബറാവു ആയിരുന്നു. തുടർന്ന് മൈസൂരിലേക്ക് പുട്ടലക്ഷ്മിയും മകളും മാറിത്താമസം തുടങ്ങി. അവിടെ നിന്നും നാഗരത്നത്തിനു സംസ്കൃതത്തിൽ അഭ്യസനം ലഭിച്ചു. തുടർന്നവർ കാഞ്ചീപുരത്തേക്ക് വന്നു. പിന്നീട് മഡ്രാസിലേക്കും. കൂടുതൽ വിശദീകരിക്കുന്നില്ല. പുസ്തകം വായിക്കൂ.

അക്കാലത്ത് ഭാഷാപരമായി സംസ്ഥാനങ്ങൾ നിലവില്ലെന്ന് ഓർക്കുക. ഈ സ്ഥലങ്ങൾ എല്ലാം തന്നെ ചോളരാജാക്കന്മാരും വിജയനഗര സാമ്രാജ്യക്കാരും പാണ്ഡ്യരും ഭരിച്ചിരിന്നതായിരുന്നു. 

നാഗരത്നമ്മയുടെ ജീവിത കഥ വായിച്ചാൽ അവർ ഒരു ഫെമിനിസ്റ്റ് ആണെന്ന് നമുക്ക് തോന്നും. അത്രയുണ്ട് പുരുഷമേധാവിത്വത്തിനോട് അവരുടെ എതിർപ്രവൃത്തികൾ. എന്നാലവർക്ക് കുടുംബത്തിൽ പുരുഷമേധാവിത്വത്തിനോട് എതിർപ്പുണ്ടായിരുന്നില്ല എന്നും ഗ്രന്ഥകാരൻ കാണിച്ച് തരുന്നു. വാസ്തവത്തിൽ അവർക്ക് അവരുടെ ജീവിതപശ്ചാത്തലം കൊണ്ട് ഉണ്ടായതും കൂടാതെ സ്വന്തം കഴിവുകളിലും പാണ്ഡിത്യത്തിലും ഉള്ള തീവ്ര ആത്മ്വവിശ്വാസവും കാരണം അവനവനു ശരി എന്ന് തോന്നുന്നതിൽ ഉറച്ച് നിൽക്കാൻ അവർക്കുള്ള കരുത്ത് അതിഭയങ്കരമായി എനിക്ക് തോന്നി. തീയ്യിൽ കൊരുത്തത് വെയിലത്ത് വാടില്ല.

ചെറുപ്പത്തിലേ അവർ മാതൃഭാഷയായ കന്നഡയും കൂടാതെ തെലുങ്ക് തമിഴ് സംസ്കൃതം എന്നിവയും പിന്നീട് ഇംഗ്ലീഷും പഠിച്ചിരുന്നു. നാഗരത്നമ്മ ത്യാഗരാജശിഷ്യപരമ്പരകളിലെ ഒരു കണ്ണികൂടെ ആണ്. രാധികാ സ്വാന്തനമു എന്ന കൃതിയുടെ വിശ്വാസയോഗ്യമായ പതിപ്പ് കണ്ടെത്തി സംശോധനം ചെയ്ത് അവതാരികയോടെ പ്രസിദ്ധീകരിച്ചതിൽ അവർക്കുള്ള പങ്ക് സ്തുത്യർഹമായിരുന്നു. അതിന്റെ പ്രസിദ്ധീകരണശേഷം ഒരു കൊല്ലം കഴിഞ്ഞ് അതിനുമുകളിലുണ്ടായ പ്രശ്നങ്ങൾ എല്ലാം ഗ്രന്ഥകാരൻ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. അവിടെ എല്ലാം വിക്ടോറിയൻ സദാചാര ബോധം ആണ് മൂലകാരണം എന്ന് തോന്നും നമുക്കും. 

സദിർ, പദങ്ങൾ, ജാവലികൾ എല്ലാം ദേവദാസിസമ്പ്രദായത്തിൽ ഉള്ളവയാണ്. ലാസ്യം ശൃംഗാരം അവകളിൽ പ്രധാനമാണ്. അഭിനയത്തിനു വകയുള്ളവകൾ ആണവയെല്ലാം. ഇവകളെ സംരക്ഷിക്കാൻ നാഗരത്നമ്മയും കൂട്ടരും പോരാടിയ ചരിത്രവും ഗ്രന്ഥകാരൻ വിസ്തരിക്കുന്നുണ്ട്.  

ഇതൊന്നും കൂടാതെ ഉള്ള ഒരു കാര്യമാണ് ത്യാഗരാജ സമാധിയെ സംബന്ധിച്ചുള്ളത്. തിരുവയ്യാറിൽ ഇന്ന് കാണുന്ന ത്യാഗരാജ സമാധിക്കടുത്ത് നാഗരത്നമ്മയുടെ ഒരു പ്രതിമയുണ്ട്. അക്കാണുന്ന സ്ഥലമെല്ലാം അവർ സ്വന്തം ചെലവിൽ അവിടത്തെ ജമീന്ദാറിൽ നിന്ന് വാങ്ങി പരിഷ്കരിച്ച് വിപുലപ്പെടുത്തിയതാണ്. ധനികയായിരുന്നു അവർ എന്നതിനു സംശയമില്ല. രത്നങ്ങളോട് പ്രിയം ഏറെ ആയിരുന്നു അവർക്ക്. കാതിലും കഴുത്തിലും മെയ്യിലും കാലിലുമൊക്കെ രത്നഭൂഷണങ്ങൾ അണിഞ്ഞേ അവർ അരങ്ങത്ത് വരാറുള്ളൂ. എന്ത് കാര്യം ദേവദാസി അല്ലേ? നാഗരത്നമ്മയുടെ ഒപ്പമുള്ളവർക്ക് സ്വർണ്ണഗ്ലാസ്സിലും നാഗരത്നമ്മയ്ക്ക് ചെമ്പുഗ്ലാസ്സിലും കുടിക്കാൻ കൊടുക്കുന്നതിന്റെ വിവരണമുണ്ട്. അതിലൊന്നും അവർ പരസ്യമായി എതിർത്ത് പറയാതെ, തുടർന്ന് വരുന്ന തന്റെ അരങ്ങിൽ സംഗീതത്തിൽ കൂടിയോ അഭിനയിത്തിൽ കൂടിയോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവരൊരു കലാകാരിയാണല്ലൊ. അവരുടെ ആയുധവും അതാണല്ലൊ എന്ന് തോന്നി. പിന്നീടൊരിക്കൽ പ്രസിദ്ധ നാഗസ്വരവിദ്വാൻ രാജരത്നം പിള്ളക്ക് (പേരുകൃത്യമായി ഓർമ്മവരുന്നില്ല, ക്ഷമ) സംഭവിച്ച ഇത് പോലെ ഒരു അവഗണനയും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. 

നാഗരത്നമ്മ കുട്ടികളെ സംഗീതവും മറ്റും പഠിപ്പിക്കുന്നതിൽ പ്രത്യേക ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ധനികയെങ്കിലും അവശ്യക്കാരെ സഹായിക്കാൻ അവർക്കൊരു മടിയും ഇല്ലായിരുന്നു. അവർ സ്വന്തമായി ത്യാഗരാജരുടെ അഷ്ടോത്തര സഹസ്രനാമം എന്ന പേരിൽ ഒരു കൃതിയും രചിച്ച് അത് പാടി ആയിരുന്നു ത്യാഗരാജ ആരാധന നടത്തിയിരുന്നത്.

നാഗരത്നമ്മ ത്യാഗരാജ സമാധിയിൽ സ്ത്രീകൾ പൂജ ചെയ്യുന്നത് ആചാരലംഘനമാണെന്ന് പറഞ്ഞ് പല യഥാസ്ഥിതികരും എതിർത്തിരുന്നു എന്നത് വായിച്ചപ്പോൾ എനിക്ക് ഇക്കാലത്തുണ്ടായ ശബരിമല ആചാരലംഘനവിഷയം വീണ്ടും ഓർമ്മ വന്നു.  ത്യാഗരാജസമാധി ഇരിക്കുന്ന സ്ഥലവും ഇപ്പൊഴുള്ള പലകെട്ടിടങ്ങളും പ്രദക്ഷിണവഴിയും എല്ലാം അവർ സ്വന്തം ചെലവിൽ വാങ്ങി നിർമ്മിച്ചവയാണ് എന്നതോർക്കണം. എല്ലാം അവർ സ്വന്തം പേരിലേക്ക് തീറെഴുതി റവന്യൂപരമായി കടലാസുകളും ശരിയാക്കിയിരുന്നു എന്നത് അവരുടെ ദീർഘവീക്ഷണത്തേയും പ്രാക്റ്റിക്കൽ ആയി ചിന്തിക്കാനുള്ള കഴിവിനേയും കാണിക്കുന്നു. നാഗരത്നമ്മയ്ക്ക് മക്കളില്ലായിരുന്നു.

നാഗരത്നമ്മ സ്ത്രീകൾക്ക് പൂജയ്ക്ക് അനുമതി വേണം എന്ന് വാദിക്കുന്ന സമയത്ത് തന്നെ നാഗസ്വരക്കാർ അവർക്കും അരങ്ങിൽ പങ്ക് ചേരാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നുണ്ട്. ഓർക്കുക നാഗസ്വരക്കാർ പതിതരായിരുന്നു അക്കാലത്ത്. ദേവദാസികളെ പോലെ തന്നെ. എന്നാൽ പല പ്രമുഖ ഗായകരും അവരുടെ വിദ്യ സ്വായത്തമാക്കിയത് വിദ്വാന്മാരായ നാഗസ്വരക്കാരിൽ നിന്നും ആയിരുന്നു താനും. ഇവിടെയൊക്കെ കർണ്ണാടകസംഗീതത്തിൽ വന്ന മദ്രാസ് പ്രാമുഖ്യവും ബ്രാഹ്മണാധിപത്യവും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നതാണ്. 

നാഗരത്നമ്മയുടെ ജീവിതത്തിൽ അവർ കടന്ന് പോയ പലസംഭവങ്ങളും പ്രതിസന്ധിഘട്ടങ്ങളും ഗ്രന്ഥകാരൻ വിസ്തരിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം നമുക്ക് നാഗരത്നമ്മയുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാകും. ത്യാഗരാജ ആരാധനയിലെ അന്നുണ്ടായരുന്ന വിവിധഗ്രൂപ്പുകളിൽ പ്രധാനഗ്രൂപ്പുകളായ പെരിയകച്ചി, ചിന്നകച്ചിഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഇന്നുള്ള പിൻതലമുറക്കാരിലെ ചിലർക്ക് എങ്കിലും ആരാധനാ‍ഘോഷത്തിൽ നാഗരത്നമ്മയുടെ പങ്കിനെ പറ്റി ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തിൽ നിന്നും ഭിന്നമായ അഭിപ്രായമാണെന്ന് ഗ്രന്ഥകാരൻ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്.

ഒരു സംഭവം മാത്രം പറയാം. ഡി വി ഗുണ്ടപ്പ എന്ന പ്രശസ്ത എഴുത്തുകാരൻ, നാഗരത്നമ്മയുടെ അവരുടെ അവസാന കാലത്തെ സ്ഥിരം സന്ദർശകരിൽ ഒരാൾ ആയിരുന്നു. ഗുണ്ടപ്പ ദേവദാസിസമ്പ്രദായത്തിനെതിരായിരുന്നു. പക്ഷെ നാഗരത്നമ്മ ദേവദാസി സമ്പ്രദായം നിർത്തലാക്കുന്നതിനെതിരായിരുന്നു, ഞങ്ങൾ വേശ്യകൾ അല്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒരിക്കൽ ഗുണ്ടപ്പ നാഗരത്നമ്മയെ സന്ദർശിക്കുന്ന സമയത്ത് അവർ തീവ്രമായ തലവേദനയോടെ ഇരിക്കുകയായിരുന്നു. നാഗരത്നമ്മയെ ഒന്ന് ഉത്സാഹിപ്പിക്കുന്നതിനായി ഗുണ്ടപ്പ അവരുടെ പഴയ വീരകഥകൾ പറയാൻ തുടങ്ങിയത്രെ. അപ്പോൾ നാഗരത്നമ്മ, എന്തിനു കഴിഞ്ഞതിനെ പറ്റി ചിന്തിതപ്പെടണം? എനിക്ക് പേരിട്ടിരിക്കുന്നത് “നാഗരത്നം” എന്നാണ്. പിന്നീട് ഞാൻ “ഭോഗരത്നം” ആയി, ഇപ്പോൾ ഞാൻ വെറും “രോഗരത്നം” മാത്രം എന്ന് പറഞ്ഞു. ഗുണ്ടപ്പ ആ സമയം, അതല്ല താങ്കൾ “രാഗരത്നം” ആണെന്നും ഇപ്പോൾ “ത്യാഗരത്നം” കൂടെ ആണെന്നും പറഞ്ഞു. തുടർന്ന് ഗുണ്ടപ്പ അവരുടെ അഭിനയ പാടവത്തെ കാണിച്ച് തരാൻ പറഞ്ഞപ്പോൾ, ജയദേവരുടെ ഗീതാഗോവിന്ദത്തിലെ “യാഹി മാധവ” എന്ന് തുടങ്ങുന്നത് ഇരുന്ന് കൊണ്ട് കാണിച്ചുകൊടുത്തതായി വിവരിക്കുന്നുണ്ട് ഗ്രന്ഥകാരൻ. 

ദേവദാസികൾക്ക് ഒരു സംരക്ഷകൻ വേണം എന്നാണ് തത്വം. അത് ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ നാഗരത്നമ്മ ത്യാഗരാജരിലാണ് കണ്ടെത്തിയത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. അതുവരെ അവർക്ക് അങ്ങനെ ഒരു സംരക്ഷകൻ ഉണ്ടായിരുന്നില്ല. അവർ സ്വന്തം വ്യക്തിത്വം കീഴ്പ്പെടുത്തി ആരുടെ കീഴിലും ജീവിച്ചിരുന്നില്ല. ത്യാഗരാജർക്ക് അവർ സ്വന്തം ജീവിതവും സ്വത്തും എല്ലാം എല്ലാം സമർപ്പിച്ചു മരിച്ചു. ത്യാഗരാജ ആരാധന നടത്താനും സ്വന്തം ഗ്രാമത്തിലും മറ്റ് ചില ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളിലെ ദൈനദിനചെലവുകൾക്കുമെല്ലാം അവർ സ്വന്തം ഒസ്യത്തിൽ പ്രത്യേകം പ്രത്യേകം സ്വത്ത് നീക്കിവെച്ചിട്ടുണ്ടായിരുന്നു. അവരുടെ സ്വത്തെല്ലാം ഒരു ട്രസ്റ്റുണ്ടാക്കി ആ ട്രസ്റ്റിനാണ് നൽകിയത്. എന്നാൽ പിന്നീട് ട്രസ്റ്റികൾ അവർക്കിഷ്ടം പോലെ സ്വത്ത് കൈകാര്യം ചെയ്ത് നശിപ്പിച്ചു എന്നതും വാസ്തവം. ഇന്നവരുടെ ഒരു പ്രതിമ ത്യാഗരാജസമാധിക്ക് എതിരായി കാണാം എന്നതല്ലാതെ മറ്റൊന്നും ഇല്ല എന്ന് ഗ്രന്ഥകാരൻ പറഞ്ഞവസാനിപ്പിക്കുന്നു. അനവധി റഫറൻസുകളും ഗ്രന്ഥകരാൻ ഓരോ അദ്ധ്യായങ്ങൾക്ക് ശേഷവും നൽകിയിട്ടുമുണ്ട്. ചില ചിത്രങ്ങളും ലേഖകൻ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

ചുരുക്കത്തിൽ, ഇത്തരം ജീവചരിത്രരേഖകൾ നമ്മുടെ സംഗീതം നൃത്തം അഭിനയം തുടങ്ങിയ കലകളുടെ പരിണാമഘട്ടങ്ങളുടെ, അവകളുടെ സൗന്ദര്യാത്മകരൂപഭാവങ്ങളുടെ നിർമ്മിതിയുടെ ചരിത്രരേഖകൾ കൂടെ ആകുന്നു. നമ്മുടെ കലകളുടെ സൗന്ദര്യാത്മകരൂപഭാവങ്ങൾ ഒന്നും തന്നെ ഒരു പ്രത്യേകവംശത്തിന്റെ ദൈവീകമായ കഴിവുകളിൽ നിന്നും ഉരുത്തിരിഞ്ഞതൊന്നും അല്ലതന്നെ. അവകൾ നാഗരത്നമ്മ പോലെ ഉള്ള അനവധി പേരുടെ സാമൂഹികജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. അവകളിൽ നമ്മുടെ കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ സാമൂഹിക ജീവിതത്തിന്റെ എല്ലാ സ്വാധീനവും കാണുകയും ചെയ്യാം.

Some youtube links to Nagarathnamma’s singing and related subjects:
Link 1

Link 2

Link 3

Link 4

A film on her in Telugu
Part-1

Part-2

Part-3




അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...